എന്നില്‍ വിശ്വാസമര്‍പ്പിച്ച ലാലേട്ടന് നന്ദി
മലയാള സിനിമാ പ്രേക്ഷകര്‍ ആവേശപൂര്‍വം കാത്തിരിക്കുന്ന ചിത്രമാണ് നടന് പൃഥ്വിരാജിന്റെ കന്നി സംവിധാന സംരംഭത്തില്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന ലൂസിഫര്‍. ചിത്രത്തിന്റെ ലൊക്കേഷനിലെ മോഹന്‍ലാലിന്റെ അവസാന ദിനമായിരുന്നു കഴിഞ്ഞ ദിവസം. ഈ അവസരത്തില്‍ റഷ്യയിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്ന് സംവിധായകന് പൃഥ്വിരാജ് ഫെയ്സ്ബുക്കില്‍ പങ്കുവച്ച ഹൃദയത്തില്‍ തൊട്ടുള്ള കുറുപ്പാണ് വൈറലാകുന്നത്. തന്നില്‍ വിശ്വാസമര്‍പ്പിച്ച മോഹന്‍ലാലിന് നന്ദി പറഞ്ഞു കൊണ്ടാണ് പൃഥ്വിരാജിന്റെ കുറിപ്പ്.അപ്പോള്‍, ഇന്ന് ലാലേട്ടന് ലൂസിഫറിനോടും സ്റ്റീഫന്‍ നെടുംപള്ളി എന്ന കഥാപാത്രത്തോടും, വിടപറയുകയാണ്. എന്റെ മറ്റേത് യാത്രകളില്‍ നിന്നും അനുഭവങ്ങളില്‍ നിന്നും വ്യത്യസ്തമായ ഒന്നായിരുന്നു ഇത്. ലൂസിഫര്‍ പോലെ വലിയ ഒരു സിനിമ സംവിധാനം ചെയ്യുക എന്ന വലിയ ഒരു വെല്ലുവിളി ഞാന്‍ ഏറ്റെടുത്തപ്പോള്‍ അത് ബുദ്ധിപരമായ തീരുമാനമാകില്ലെന്നാണ് എന്റെ അഭ്യുദയകാംക്ഷികളില്‍ അധികം പേരും പറഞ്ഞിരുന്നത്. ഒരു അഭിനേതാവെന്ന നിലയില്‍ കരിയറിലെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിക്കൊണ്ടുള്ള മണ്ടന്‍ തീരുമാനം ആണിതെന്നും പറഞ്ഞിരുന്നു.അതിനെക്കുറിച്ച് എനിക്കിപ്പോഴും ഒന്നും അറിയില്ല. എങ്കിലും ഒരു കാര്യം ഉറപ്പാണ്, സിനിമയെക്കുറിച്ചും, സിനിമയിലെ എന്റെ വൈദഗ്ദ്ധ്യത്തെക്കുറിച്ചും കഴിഞ്ഞ 16 കൊല്ലത്തെ എന്റെ സിനിമാ ജീവിതത്തില്‍ നിന്നു പഠിച്ചതിലും കൂടുതല്‍ ഞാന്‍ ഈ കഴിഞ്ഞ 6 മാസം കൊണ്ട് പഠിച്ചിട്ടുണ്ട്.എന്നില്‍ വിശ്വാസമര്‍പ്പിച്ച ലാലേട്ടന് നന്ദി. ലാലേട്ടനെ വെച്ചു ഈ സിനിമ ചെയ്യാന്‍ കഴിഞ്ഞത് എന്റെ സിനിമാ ജീവിതത്തിലെ നാഴിക കല്ലാണ്, ഇനിയെത്ര സിനിമകള്‍ സംവിധാനം ചെയ്താലും, ഇനി ഒന്നു പോലും സംവിധാനം ചെയ്യാന്‍ കഴിഞ്ഞില്ലെങ്കിലും സ്റ്റീഫന്‍ നെടുംപള്ളി എന്ന കഥാപാത്രം എന്നെന്നും എനിക്ക് ഏറ്റവും പ്രിയപ്പെട്ടതായിരിക്കും പൃഥ്വിരാജ് കുറിക്കുന്നു. മുരളി ഗോപിയാണ് തിരക്കഥ ഒരുക്കുന്ന ചിത്രം ആന്റണി പെരുമ്പാവൂരിനാണ് നിർമിക്കുന്നത്. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ടൊവീനോ തോമസ്, ഇന്ദ്രജിത്ത്, വിവേക് ഒബ്രോയ്, മംമ്ത മോഹൻദാസ് എന്നിവരും ചിത്രത്തിലുണ്ട്.രാംഗോപാൽ വർമ്മ സംവിധാനം ചെയ്ത് 2002 ൽ പുറത്തിറങ്ങിയ കമ്പനിയിൽ വിവേകും മോഹൻലാലും ഒന്നിച്ച് അഭിനയിച്ചിരുന്നു. ഛായാഗ്രഹണം സുജിത്ത് വാസുദേവ്. എഡിറ്റിങ് സംജിത്ത്. ആക്ഷന്‍ സ്റ്റണ്ട് സിൽവ, ആർട് മോഹൻദാസ്. സംഗീതം ദീപക് ദേവ്.