ഗൂഗിളിൽ ഇഡിയറ്റ് സെർച്ച് ചെയ്യുമ്പോൾ ട്രംപ്; സുന്ദർ പിച്ചെയെ വിളിച്ചുവരുത്തി വിശദീകരണം തേടി
വാഷിങ്ടൺ: ഗൂഗ്ളിൽ വിഡ്ഢി (idiot) എന്ന വാക്കിൻെറ ചിത്രങ്ങൾ തെരയുമ്പോൾ യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപിൻെറ ഫോട്ടോകൾ കാണിക്കുന്നത് ചോദ്യം ചെയ്ത് റിപബ്ലിക്കൻസ്. ഗൂഗ്ൾ സി.ഇ.ഒ സുന്ദർ പിച്ചെയെ വിളിച്ചു വരുത്തിയാണ് അമേരിക്കൻ സെനറ്റ് വിശദീകരണം തേടിയത്. ഹൗസ് ജുഡീഷ്യറി കമ്മിറ്റി മുമ്പാകെ ചൊവ്വാഴ്ച രാവിലെയാണ് സുന്ദർ പിച്ചെ ഹാജരായത്. പക്ഷപാതപരമായ രാഷ്ട്രീയ സമീപനം ഗൂഗിൾ സെർച്ചിനില്ലെന്നും അത്തരത്തിലൊരു വികാരവും തങ്ങളുടെ അൽഗോറിതങ്ങൾക്കില്ലെന്നും പിച്ചെ വിശദമാക്കിയപ്പോഴാണ് അൽഗോറിതങ്ങളെക്കുറിച്ചു കൂടുതൽ മനസിലാക്കാനായി സെനറ്ററായ സോ ലൊഫ്ഗ്രെനിന്‍റെ ചോദ്യം. ഇഡിയറ്റ് എന്നു ടെപ്പ് ചെയ്തു ഫോട്ടോ സെർച്ച് ചെയ്യുമ്പോൾ ട്രംപിന്‍റെ ഫോട്ടോ വരുന്നത് ലൈവായി അവർ കാണിക്കുകയും ചെയ്തു.ഒരു വാക്കു സെർച്ച് ചെയ്യുമ്പോൾ 200ൽ അധികം വസ്തുതകൾ കണക്കിലെടുത്താണ് ചോദ്യത്തിനു ഏറ്റവും അനുയോജ്യമായ ഉത്തരത്തിലേക്കു അൽഗോറിതങ്ങളെത്തുന്നതെന്ന് പിച്ചെ വിശദീകരിച്ചു. പ്രസക്തി, പ്രചാരം, സെർച്ചിനായി ഒരാൾ ഉപയോഗിക്കുന്ന വാചകം മറ്റുള്ളവർ സെർച്ചിൽ ഏതുരീതിയിലാണ് ഉപയോഗിക്കുന്നതു തുടങ്ങിയ ഘടകങ്ങളാണ് സെർച്ചിനോടു ഏറെക്കുറെ തൊട്ടടുത്തു നിൽക്കുന്ന ഒരു ഉത്തരം കണ്ടെത്താൻ അൽഗോറിതങ്ങളെ നയിക്കുന്നത്.
സെർച്ചിൽ ലഭ്യമാകുന്ന ഉത്തരത്തിൽ കൃത്രിമത്വം നടത്താൻ എപ്പോഴെങ്കിലും ഏതെങ്കിലും ജീവനക്കാരനു നിർദേശം നല്‍കിയിട്ടുണ്ടോയെന്നായിരുന്നു മറ്റൊരു സെനറ്ററുടെ ചോദ്യം. ഒരുപാടു ഘടകങ്ങൾ ഒത്തുചേർന്ന ഒരു പ്രക്രിയയാണ് അതെന്നും അതിനാൽ തന്നെ ഒരു വ്യക്തിക്കോ സംഘത്തിനോ ഒരു തരത്തിലുള്ള ഇടപെടലുകള്‍ നടത്താൻ കഴിയില്ലെന്നുമായിരുന്നു പിച്ചെയുടെ വിശദീകരണം, എന്നാൽ അൽഗോരിതത്തിനപ്പുറത്തു മനുഷ്യ ഇടപെടലുകൾ നടക്കുന്നുണ്ടെന്ന വാദത്തിൽ ചില സെനറ്റർമാർ ഉറച്ചു നിന്നു. ആരോഗ്യ സംരക്ഷണ ബിൽ ഉള്‍പ്പെടെയുള്ള പലതിനെയും സംബന്ധിച്ച സെർച്ചുകളിൽ നെഗറ്റീവ് വാർത്തകളാണ് ആദ്യം വരുന്നതെന്നായിരുന്നു ഉദാഹരണ സഹിതം ഇവരുടെ പരാതി.സെർച്ചിൽ ഇത്തരം ഭീമാബദ്ധങ്ങൾ കയറിവരുന്നതു സംബന്ധിച്ച പരാതികൾ ഇതാദ്യമായല്ല ഉയർന്നുവരുന്നത്. ക്രിമിനലുകളെ സംബന്ധിച്ച സെർച്ചിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇടംപിടിച്ചതു ഏറെ വിവാദങ്ങൾക്കു ഇടവരുത്തിയിരുന്നു. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി സംബന്ധിച്ച സെർച്ചിൽ ജവഹർലാൽ നെഹ്റുവിനെ സംബന്ധിച്ച വിവരങ്ങളും മോദിയുടെ ഫോട്ടോയും പ്രത്യക്ഷപ്പെട്ടതായിരുന്നു മറ്റൊരു വിവാദം.