ഡ്രൈവിംഗ് സീറ്റിലിരുന്ന മൊബൈൽ ഉപയോഗിക്കുന്ന ദുൽഖർ സൽമാന്റെ വീഡിയോ; പുലിവാല് പിടിച്ച് മുംബൈ പോലീസ്
മലയാളത്തില്‍ മാത്രമല്ല ഹിന്ദിയിലും തന്റെ ശ്രദ്ധേയ സാന്നിധ്യം അറിയിച്ച താരമാണ് ദുല്‍ഖര്‍ സല്മാന്. കാര്വാന് എന്ന ആദ്യ ചിത്രത്തിനു ശേഷം സോയാ ഫാക്ടറിന്റെ തിരക്കിലാണ് താരമിപ്പോള്‍. ഇപ്പോഴിതാ മുംബൈ പോലീസിനെ തിരുത്തി രംഗത്ത് വന്നിരിക്കുകയാണ് ദുല്‍ഖര്‍.കഴിഞ്ഞ ദിവസം കാറിന്റെ ഡ്രൈവിങ് സീറ്റിലിരുന്ന് മൊബൈല്‍ ഫോണ്‍ നോക്കുന്ന ദുല്‍ഖറിന്റെ വീഡിയോ സോനം കപൂര്‍ ട്വീറ്റ് ചെയ്തിരുന്നു. ഇവിടെ നിന്നാണ് സംഭവങ്ങളുടെ തുടക്കം. വാഹനത്തിലിരുന്ന് ഫോൺ ഉപയോഗിച്ച ദുൽഖർക്ക് ഉപദേശം നല്കി മുംബൈ പോലീസ് രംഗത്ത് വന്നു. മുംബൈ പോലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയായിരുന്നു ഇത്. ഡ്രൈവ് ചെയ്യുമ്പോഴുള്ള ഇത്തരം സ്റ്റണ്ടുകൾ മറ്റ് ഡ്രൈവർമാരുടെ ജീവനും അപകടത്തിലാക്കുകയാണെന്നും റീൽ ജീവിതത്തിലും ഇത് അംഗീകരിക്കാനാവില്ല എന്നുമായിരുന്നു മുംബൈ പോലീസിന്റെ ട്വീറ്റ്.
എന്നാൽ റോഡ് നിയമം പഠിപ്പിക്കാൻ പോയ മുംബൈ പോലീസിന് വമ്പൻ തിരിച്ചടിയാണ് ദുൽഖറിന്റെ മറുപടിയിലൂടെ കിട്ടിയത്. ട്രക്കിന് മുകളിൽ കാർ വച്ചുള്ള സിനിമ ഷൂട്ടിംഗ് വേളയിലാണ് ഡ്രൈവിംഗ് സീറ്റിലിരുന്ന് മെസേജ് അയച്ചത്. കാര്‍ കെട്ടിവലിക്കുകയായിരുന്നു. താൻ വിചാരിച്ചാൽ പോലും ആ കാർ ഡ്രൈവ് ചെയ്യാൻ കഴിയുമായിരുന്നില്ലെന്നും ദുൽഖർ വിശദീകരിച്ചു. സംഭവത്തിന്റെ പൂർണവീഡിയോ സഹിതമായിരുന്നു ദുൽഖറിന്റെ മറുപടി ട്വീറ്റ്.മുംബൈ പോലീസിന്റെ ട്വീറ്റിൽ പ്രതിഷേധിച്ച് സോനം കപൂറും രംഗത്തെത്തി. തങ്ങളുടെ കാര്യത്തില്‍ കാണിക്കുന്ന താല്പര്യം സാധാരണക്കാരുടെ കാര്യത്തിലും ഉണ്ടാകണമെന്നും സോനം മറുപടി കൊടുത്തു. എന്നാൽ ആരും സാധാരണക്കാരല്ലെന്നും എല്ലാവരും ഒരുപോലെയാണെന്ന മറുപടിയുമായി മുംബൈ പോലീസ് രംഗംവിട്ടു. എന്നാൽ ട്രോളന്മാർ വിഷയം ഏറ്റെടുത്തതോടെ വെട്ടിലായിരിക്കുകയാണ് മുംബൈ പോലീസ്.