• Home
  • News
  • 'മാമാങ്കവും മരയ്ക്കാരും'; മലബാറിന്റെ മധ്യകാല ചരിത്ര ബ്രഹ്മാണ്ഡ ചിത്രങ്ങൾ
malayalam movie

'മാമാങ്കവും മരയ്ക്കാരും'; മലബാറിന്റെ മധ്യകാല ചരിത്ര ബ്രഹ്മാണ്ഡ ചിത്രങ്ങൾ

മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ 2 ബ്രഹ്മാണ്ഡ ചിത്രങ്ങളാണ് ഒരേ സമയം ഒരുങ്ങുന്നത്. 50 കോടി രൂപയുടെ മുതൽ‌ മുടക്കിൽ എം. പത്മകുമാറിന്റെ സംവിധാനത്തിൽ ‘മാമാങ്കം’, 100 കോടി രൂപ ചെലവഴിച്ച് പ്രിയദർശന്റെ സംവിധാനത്തിൽ ‘കുഞ്ഞാലി മരയ്ക്കാർ–അറബിക്കടലിന്റെ സിംഹം’ എന്നീ ചിത്രങ്ങളാണ് ചിത്രീകരണം പൂർത്തിയായി പോസ്റ്റ് പ്രൊഡക്‌ഷൻ ജോലികളിലേക്കു കടന്നിരിക്കുന്നത്. ഈ 2 സിനിമകളും തമ്മിൽ ഏറെ സമാനതകളുണ്ട്. മലയാളത്തിന്റെ 2 സൂപ്പർ താരങ്ങളാണ് ഈ സിനിമകളിലെ നായക സ്ഥാനത്ത്. മാമാങ്കത്തിൽ മമ്മൂട്ടി നായകനാകുമ്പോൾ കുഞ്ഞാലി മരയ്ക്കാറിൽ മോഹൻലാലാണ് നായക വേഷത്തിലെത്തുന്നത്. ഇവ രണ്ടും മലയാളത്തിൽ മാത്രം ഒതുങ്ങുന്നതല്ല. മാമാങ്കം മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളും ലക്ഷ്യമിടുമ്പോൾ കുഞ്ഞാലി മരയ്ക്കാർ തമിഴ്, തെലുങ്ക്, ഹിന്ദി, എന്നിവയ്ക്കു പുറമെ ചൈനീസ് ഉൾപ്പെടെ വിദേശ ഭാഷകളെയും ലക്ഷ്യമിടുന്നുണ്ട്. മാമാങ്കം, കുഞ്ഞാലി മരയ്ക്കാർ എന്നീ പേരുകളിൽ നേരത്തെ മലയാളത്തിൽ സിനിമകൾ വന്നിട്ടുമുണ്ട്. 1964ൽ ‘കുഞ്ഞാലി മരയ്ക്കാർ’ എന്ന പേരിൽ സിനിമ വന്നപ്പോൾ 1979ൽ മാമാങ്കവും കേരളത്തിലെ തിയറ്ററുകളിൽ എത്തി.

എന്തുകൊണ്ട് ഈ സിനിമകൾ പുനഃരാവിഷ്ക്കരിക്കപ്പെടുന്നു? വീരൻമാരെയും സാഹസികരെയും കേരളീയ ജനത പണ്ടുമുതലെ നെഞ്ചോടു ചേർത്തിരുന്നു. ആധുനിക കാലത്ത് കഥകളിലും നോവലുകളിലും നാടകങ്ങളിലും പഴയ ധീരൻമാർ നിറഞ്ഞാടുന്നതായി കാണാം. കലാ ആവിഷ്ക്കാരങ്ങളിൽ ഇവരെ കൂടുതൽ പൊലിമയോടെ പുനഃരാവിഷ്ക്കരിച്ചു കൊണ്ടേയിരിക്കുന്നു. അതുകൊണ്ടു തന്നെയാവണം മാമാങ്കവും കുഞ്ഞാലി മരയ്ക്കാർമാരും വീണ്ടും പുനഃരാവിഷ്ക്കരിക്കപ്പെടുന്നതും. മാമാങ്കം നവംബർ ആദ്യവാരം തിയറ്ററുകളിലെത്തുമ്പോൾ കുഞ്ഞാലി മരയ്ക്കാർ: അറബി കടലിന്റെ സിംഹം അടുത്ത വർഷം ആദ്യം തിയറ്ററുകളിലെത്തുമെന്നാണ് അറിയുന്നത്. ഈ 2 സിനിമകളും പറയുന്നത് മലബാറിന്റെ മധ്യകാല ചരിത്രമാണ്. നായകൻമാരുടെ ധീരതയിലും സാഹസികതയിലും കേന്ദ്രീകരിച്ചാണ് ഇരു സിനിമകളുടെയും പുതിയ കഥയും രൂപപ്പെടുത്തിയിരിക്കുന്നത്. ചോര കൊണ്ടും വാളു കൊണ്ടും കണക്കു തീർക്കാൻ ശ്രമിച്ച ചേകവൻമാരുടെ കഥയാണ് മാമാങ്കം പറയുന്നതെങ്കിൽ കടൽ കടന്നെത്തിയ കൊളോണിയലിസത്തെ കടലിൽ വെല്ലുവിളിച്ച കുഞ്ഞാലി മരയ്ക്കാരെക്കുറിച്ചാണ് കുഞ്ഞാലി മരയ്ക്കാർ– അറബിക്കടലിന്റെ സിംഹം പറയുന്നത്.16–ാം നൂറ്റാണ്ടിലാണ് സാമൂതിരിയുടെ നാവിക മേധാവികളായി കുഞ്ഞാലി മരയ്ക്കാർമാർ ചരിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. അതേ കാലത്തു തന്നെയാണ് സാമൂതിരി രക്ഷാപുരുഷ സ്ഥാനത്ത് നിന്നു കൊണ്ട് തിരുനാവായയിൽ മാമാങ്കവും കൊണ്ടാടിയിരുന്നത്. ഈ വിധത്തിൽ ഒരേ ചരിത്രകാലഘട്ടത്തെ പ്രതിനിധീകരിക്കുന്ന വിഷയങ്ങളാണ് 2 സിനിമകൾക്കും ആധാരമാകുന്നത്.

മമ്മൂട്ടി, ഉണ്ണിമുകുന്ദൻ, പഞ്ചാബി നടി പ്രാചി തെഹ്‌ലാൻ, സിദ്ദീഖ്, നീരജ് മാധവ്, അനു സിത്താര, കനിഹ, സുനിൽ സുഗത, തരുൺ അറോറ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. എം.ജയചന്ദ്രനാണ് സംഗീത സംവിധായകൻ. മനോജ് പിള്ള ക്യാമറ കൈകാര്യം ചെയ്യുന്നു. ചരിത്രത്തിലെ അവസാനത്തെ മാമാങ്കത്തെ അടിസ്ഥാനമാക്കിയാണ് കഥ പറയുന്നത്. അസാമാന്യ ധീരനായ ഒരു ചേകവരായാണ് മമ്മൂട്ടി എത്തുന്നത്. പ്രാചീന കാലത്ത് വള്ളുവക്കോനാതിരിയുടെ രക്ഷാകർതൃത്വത്തിൽ 12 വർഷത്തിലൊരിക്കൽ തിരുനാവായ മണൽപ്പുറത്ത് നടത്തിയിരുന്ന വ്യാപാര മേളയായിരുന്നു മാമാങ്കം. സാമൂതിരി രാജാവ് വള്ളുവക്കോനാതിരിയെ പരാജയപ്പെടുത്തിയതോടെ 1400 മുതൽ 1765 വരെ മാമാങ്കത്തിൽ സാമൂതിരിക്കായി രക്ഷാപുരുഷ സ്ഥാനം. ഇത് അംഗീകരിക്കാൻ വള്ളുവക്കോനാതിരി തയാറായില്ല. തുടർന്ന് സാമൂതിരിയുടെ നേതൃത്വത്തിൽ നടക്കുന്ന മാമാങ്കത്തിലേക്ക് വള്ളുവക്കോനാതിരി ചാവേറുകളെ അയച്ചു തുടങ്ങി. ഇതോടെയാണ് വ്യാപാരമേളയായിരുന്ന മാമാങ്കത്തിനു ചോരയുടെ ചരിത്രം തുടങ്ങുന്നത്. മലയാള സിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത താരനിരയാണ് ഈ ചിത്രത്തിൽ അരങ്ങേറുന്നത്. മോഹൻലാൽ, സുനിൽഷെട്ടി, അർജുൻ, പ്രഭു, മഞ്ജു വാരിയർ, സിദ്ദീഖ്, മുകേഷ്, നെടുമുടി വേണു, രൺജി പണിക്കർ എന്നിവർക്കൊപ്പം സംവിധായകൻ പ്രിയദർശന്റെ മകൾ കല്യാണിയും മോഹൻലാലിന്റെ മകൻ പ്രണവും അതിഥി വേഷങ്ങളിലെത്തുന്നുണ്ട്. സാബു സിറിലാണ് കലാ സംവിധായകൻ. തമിഴ് ക്യാമറാമാൻ തിരു ക്യാമറ കൈകാര്യം ചെയ്യുന്നു. പോർച്ചുഗീസുകാരും സാമൂതിരിയും തമ്മിൽ നടത്തിയ കടൽ യുദ്ധങ്ങളുടെ പശ്ചാത്തലത്തിലാണ് സാമൂതിരിയുടെ നാവിക മേധാവികളായ കുഞ്ഞാലി മരയ്ക്കാർമാർ ചരിത്രത്തിൽ ഇടം പിടിക്കുന്നത്. 1507നും 1600നും ഇടയിൽ 4 കുഞ്ഞാലിമാരാണുണ്ടായിരുന്നത്. ഇതിൽ 4–ാം കുഞ്ഞാലിയായ മുഹമ്മദ് കുഞ്ഞാലിയുടെ കഥയാണ് സിനിമ പറയുന്നത്.

NEXT STORY

മോഹൻലാലിനെതിരായ‌ി കേസെന്നു പ്രചാരണം: വാർത്ത തെറ്റെന്ന് മനുഷ്യാവകാശ കമ്മിഷൻ

malayalam movie

ജനതാ കർഫ്യൂ ദിനത്തിൽ അശാസ്ത്രീയമായ പ്രചാരണങ്ങൾ നടത്തി എന്ന പരാതിയിൽ നടൻ മോഹൻലാലിനെതിരെ കേസെടുത്തുവെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ. താരത്തിനെതിരെ കേസെടുത്തെന്ന രീതിയിൽ ചില ഒാൺലൈൻ മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചത് ശ്രദ്ധയിൽ പെട്ടെന്നും എന്നാൽ ഇതിൽ വസ്തുതയില്ലെന്നും കമ്മിഷൻ‌ പിആർഒ പുറത്തുവിട്ട പത്രക്കുറിപ്പിൽ പറയുന്നു.

ചൊവ്വാഴ്ച വൈകുന്നേരം മോഹൻലാലിന്റെ കൊറോണ വൈറസ് സംബന്ധിച്ച പ്രസ്താവനക്കെതിരെ ഒരു പരാതി ഓൺലൈനിൽ ലഭിച്ചിരുന്നു. സ്വാഭാവിക നടപടി ക്രമം എന്ന നിലയിൽ ആ പരാതിക്ക് നമ്പറിട്ടു എന്നതൊഴിച്ചു നിർത്തിയാൽ പ്രസ്തുത പരാതി കമ്മിഷൻ കാണുകയോ ഉത്തരവ് പാസാക്കുകയോ ചെയ്തിട്ടില്ല. പത്രക്കുറിപ്പിൽ പറയുന്നു

ജനതാ കര്‍ഫ്യൂ ദിനത്തിൽ വൈകിട്ട് അഞ്ചിന് പാത്രങ്ങള്‍ തമ്മില്‍ കൊട്ടിയോ കൈകള്‍ കൂട്ടിയടിച്ചോ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു. മോഹൻലാലും ഇത് ആവർത്തിച്ചിരുന്നു. അതിന്റെ പേരിൽ താരത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ വിമർശനവുമുയർന്നു. ഇതിനു പിന്നാലെയാണ് മോഹൻലാലിനെതിരെ കേസെന്ന വ്യാജവാർത്ത പ്രചരിച്ചത്.

'വർക്ക് ഫ്രം ഹോം പായ്ക്ക്' ആരംഭിച്ച് റിലയന്‍സ് ജിയോ

malayalam movie

മുംബൈ: രാജ്യത്ത് ഓഫീസിൽ പോകാതെ വീട്ടിലിരുന്ന് ജോലി ചെയ്യുന്ന പ്രൊഫഷണലുകൾ. കൊറോണയെ നേരിടാനുള്ള വര്‍ക്ക് ഫ്രം ഹോം സംവിധാനത്തിന് അനുയോജ്യമായി റിലയൻസ് ജിയോ 'വർക്ക് ഫ്രം ഹോം പായ്ക്ക്' ആരംഭിച്ചു. പ്ലാൻ അനുസരിച്ച്, ഉപയോക്താക്കൾക്ക് പ്രതിദിനം 2 ജിബി ഡാറ്റാ ലഭിക്കും. 100% ഡാറ്റാ ഉപഭോഗം പൂർത്തിയാക്കിയ ശേഷം, ഉപയോക്താക്കൾക്ക് 64 കെബിപിഎസ് കുറഞ്ഞ വേഗതയിൽ ഇന്റർനെറ്റ് ഡാറ്റ ഉപയോഗിക്കുന്നത് തുടരാം.

ഈ പാക്കിന്റെ കാലാവധി 51 ദിവസമാണ്. 251 രൂപയാണ് നിരക്ക്. വോയ്‌സ് കോളുകൾക്കും എസ്എംഎസും ഈ പായ്ക്ക് വഴി ലഭിക്കില്ല. തിരഞ്ഞെടുത്ത ഡാറ്റ വൗച്ചർ പ്ലാനുകൾ അപ്‌ഗ്രേഡു ചെയ്യുന്നതിലൂടെ കൂടുതൽ ഡാറ്റയും സൌജന്യ ജിയോ ഇതര വോയ്‌സ് കോൾ മിനിറ്റുകളും ഉപഭോക്താക്കൾക്ക് അധികമായി ലഭിക്കുമെന്ന് ജിയോ നേരത്തെ അറിയിച്ചിരുന്നു. ഒരു ജിയോ ഉപഭോക്താവിന് ഒരു സജീവ പ്ലാൻ ഉണ്ടെങ്കിൽ മാത്രമേ 4 ജി ഡാറ്റ വൗച്ചർ ഉപയോഗിച്ച് റീചാർജ് ചെയ്യാൻ കഴിയൂ.

'ദിവസക്കൂലികൊണ്ട് മാത്രം ജീവിക്കുന്ന മനുഷ്യരോട് കരുതല്‍ വേണം, അച്ചടക്കത്തോടെ മഹാമാരിയില്‍ നിന്നും രക്ഷപ്പെടാം': മമ്മൂട്ടി

malayalam movie

കൊറോണ വ്യാപനം കേരളത്തില്‍ പുതിയ ഘട്ടത്തിലെത്തിയ പശ്ചാത്തലത്തില്‍ സാധാരണക്കാരെകൂടി പരിഗണിച്ച് വേണം നമ്മുടെ ജീവിതമെന്ന് മമ്മൂട്ടി. ദിവസക്കൂലികൊണ്ടു മാത്രം ജീവിക്കുന്ന ഒരുപാടുപേരുണ്ട്, അവർക്ക് കരുതിവയ്ക്കുന്നതിൽ പരിമിതിയുണ്ട്. ഓരോരുത്തരും അവരുടെ വീടിനടുത്തുള്ള അല്ലെങ്കിൽ, പരിചയമുള്ള മനുഷ്യരെക്കുറിച്ച് ആലോചിക്കണമെന്നും അവർ കരുതിവച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും മമ്മൂട്ടി ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

'അനാവശ്യമായി ഒന്നും വാങ്ങിക്കൂട്ടേണ്ടതില്ല. നാം വാങ്ങിക്കൂട്ടുമ്പോൾ മറ്റു പലർക്കുമത് ഇല്ലാതാകും. സത്യത്തിൽ അതവരുടെ ഭക്ഷണം തട്ടിയെടുക്കുന്നതിനു തുല്യമാണ്. വേണ്ടതു മാത്രം കരുതിവയ്ക്കുക. നാം പാചകം ചെയ്യുന്ന ഭക്ഷണത്തിലും കരുതൽ വേണം. ആവശ്യത്തിനു മാത്രം ഉണ്ടാക്കുക. ഭക്ഷണം കളയാതിരിക്കുക. ഭക്ഷണമെന്നത് ആർഭാടമല്ല, അത്യാവശ്യമാണെന്നു വീണ്ടും വീണ്ടും ഈ ദിവസങ്ങൾ നമ്മെ ഓർമിപ്പിക്കുകയാണ്'; മമ്മൂട്ടി കുറിച്ചു.

രണ്ടാഴ്ച മുൻപു ഷൂട്ടിങ് നിർത്തിയതോടെ വീട്ടിലേക്കു മടങ്ങി. ഇത് ആരും നിർബന്ധിച്ചു തരുന്ന തടവല്ല. നമ്മളെ ആരും പിടിച്ചുകെട്ടി ഇടുന്നില്ല. എല്ലാവരും സ്വതന്ത്ര പക്ഷികൾതന്നെയാണ്. നമ്മുടെ നിയമങ്ങൾ നാം തന്നെയാണ് ഈ സമയത്തു തീരുമാനിക്കുന്നത്. ഇത് അകത്തിരിക്കേണ്ട കാലമാണ്. പ്രത്യേകിച്ചും, പൊതുസ്ഥലത്തു നാം എത്താതെ നോക്കേണ്ട കാലം. പുറത്തു പലയിടത്തായി കാത്തുനിൽക്കുന്ന വൈറസിനെ നാം നമ്മുടെ ദേഹത്തേക്കു പടരാൻ അനുവദിക്കാതെ, പുറത്തുനിർത്തി കൊല്ലുന്നു എന്നു കരുതിയാൽ മതി.

ഇതു ചെയ്യുന്നതു നമുക്കു വേണ്ടി മാത്രമല്ലല്ലോ. നമുക്കു ചുറ്റുമൊരു സമൂഹമുണ്ട്. അതിന്റെ രക്ഷ നമ്മുടെ കൂടി രക്ഷയാണ്. അതിനുവേണ്ടി പുറത്തിറങ്ങരുതെന്നു വിദഗ്ധർ പറയുമ്പോൾ നാം അനുസരിക്കണം. അവർ ഇതെക്കുറിച്ചു പഠിച്ചവരാണ്. അവരുടെ നിർദേശപ്രകാരം നമ്മളോട് ഇതു പറയുന്നതു നമ്മുടെ സർക്കാരുകളാണ്. പല കാര്യങ്ങളെക്കുറിച്ചും നമുക്ക് വ്യത്യസ്ത അഭിപ്രായമുണ്ടാകും. എന്നാൽ, അതു പറയുന്നതിനു കാലവും സമയവുമുണ്ട്.

വീട്ടിനകത്തിരിക്കുക എന്നത് അസ്വസ്ഥത തന്നെയാണ്. പക്ഷേ, അതൊരു കരുതലായി കാണണമെന്നു തോന്നുന്നു. ഇതു കടന്നുപോയ കാലത്തെക്കുറിച്ചും വരുന്ന കാലത്തെക്കുറിച്ചും ആലോചിക്കാനുള്ള സമയമാണ്. അനാവശ്യമായി ഒന്നും വാങ്ങിക്കൂട്ടേണ്ടതില്ല. നാം വാങ്ങിക്കൂട്ടുമ്പോൾ മറ്റു പലർക്കുമത് ഇല്ലാതാകും. സത്യത്തിൽ അതവരുടെ ഭക്ഷണം തട്ടിയെടുക്കുന്നതിനു തുല്യമാണ്. വേണ്ടതു മാത്രം കരുതിവയ്ക്കുക. നാം പാചകം ചെയ്യുന്ന ഭക്ഷണത്തിലും കരുതൽ വേണം. ആവശ്യത്തിനു മാത്രം ഉണ്ടാക്കുക. ഭക്ഷണം കളയാതിരിക്കുക. ഭക്ഷണമെന്നത് ആർഭാടമല്ല, അത്യാവശ്യമാണെന്നു വീണ്ടും വീണ്ടും ഈ ദിവസങ്ങൾ നമ്മെ ഓർമിപ്പിക്കുകയാണ്.

ദിവസക്കൂലികൊണ്ടു മാത്രം ജീവിക്കുന്ന ഒരുപാടുപേരുണ്ട്. അവർക്കു കരുതിവയ്ക്കുന്നതിൽ പരിമിതിയുണ്ട്. ഓരോരുത്തരും അവരുടെ വീടിനടുത്തുള്ള അല്ലെങ്കിൽ, പരിചയമുള്ള മനുഷ്യരെക്കുറിച്ച് ആലോചിക്കണം. അവർ കരുതിവച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കണം. ഇല്ലെങ്കിൽ നമ്മുടെ കരുതൽ അവർക്കുകൂടിയാകണം. റേഷനടക്കമുള്ള കാര്യങ്ങൾ സർക്കാർ നൽകുന്നുണ്ട്. അതിൽ കൂടുതൽ അവർക്ക് എന്തൊക്കെ വേണമെന്നു നോക്കാൻ സർക്കാർ സംവിധാനം ഉണ്ടാകണം. അതുകൊണ്ടു തികയണമെന്നില്ല. സമൂഹം മൊത്തമായി കരുതലെടുത്താൽ എല്ലാവർക്കും മനഃസമാധാനത്തോടെ വീട്ടിലിരിക്കാനാകും.

ഫോൺ, ടിവി ചാനലുകൾ, ഇന്റർനെറ്റ് തുടങ്ങിയ പല മാർഗങ്ങളും നമ്മുടെ മുന്നിലുണ്ട്. ഇവയെല്ലാം ഫലപ്രദമായി ഉപയോഗിച്ച് നമ്മുടെ വിട്ടുപോയ ബന്ധങ്ങൾ ശക്തിപ്പെടുത്താനുള്ള സമയം കൂടിയാണിതെന്നു തോന്നുന്നു. ലോകത്തെ കൂടുതൽ അറിയാനുള്ള സമയം.

ഇതെല്ലാം ചെയ്യുമ്പോഴും അകത്തിരിക്കുമ്പോഴും എനിക്ക് പുറത്തു നിൽക്കേണ്ടി വരുന്നവരെ ഓർക്കാതിരിക്കാനാവില്ല; നമ്മുടെ ആരോഗ്യപ്രവർത്തകരെ. അവരെ ലോകം മുഴുവൻ അഭിനന്ദിക്കുന്ന കാഴ്ചകൾ നാം കാണുന്നില്ലേ. അത് അഭിനന്ദനം മാത്രമല്ല, അവർക്കുള്ള പ്രാർഥനകൂടിയാണ്.

മുൻപൊരിക്കലും ഇതുപോലെ അടച്ചിരിക്കേണ്ട അവസ്ഥ ഉണ്ടായിട്ടില്ല, ഇനി ഉണ്ടാവുകയുമരുത്. വീട്ടിലിരുന്ന ദിവസങ്ങളൊന്നും എന്നെ മടുപ്പിച്ചിട്ടില്ല. ഇതു ഞാൻ ചെയ്യേണ്ട കടമ മാത്രമാണ്. ലോകത്തിന്റെ ഒരു കോണിലേക്കും ഓടി രക്ഷപ്പെടാനാകില്ലെന്ന് ഓർക്കണം. അവിടെയെല്ലാം വൈറസ് നമ്മെ കാത്തുനിൽക്കുന്നു. നമുക്കു രക്ഷ നമ്മുടെ വീടു മാത്രമാണ്. അതികനത്തേക്കു പോകാനാണ്, അവിടെ തുടരാനാണു സർക്കാരുകൾ പറയുന്നത്. നാം അച്ചടക്കവും ആത്മനിയന്ത്രണവും പാലിച്ചെങ്കിൽ മാത്രമേ, ഈ മഹാമാരിയിൽനിന്നു രക്ഷപ്പെടാനാകൂ.

കോവിഡ് 19 ; സിനിമ മേഖലയിലും പൂര്‍ണമായ ലോക്ഡൌണ്‍

malayalam movie

കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ സിനിമ മേഖലയും പൂര്‍ണമായി നിര്‍ത്തിവെച്ചു. പല രീതിയിലും നിയന്ത്രണങ്ങള്‍ രാജ്യത്ത് കര്‍ശനമാകുമ്പോള്‍ സിനിമകളുടെ സെന്‍സറിങ് നടപടികള്‍ നിര്‍ത്തിവെക്കാന്‍ സി.ബി.എഫ്.സി തീരുമാനിക്കുകയായിരുന്നു. സി.ബി.എഫ്.സി ചെയര്‍മാന്‍ പ്രസൂന്‍ ജോഷിയാണ് ഉത്തരവിറക്കിയത്.

നിലവില്‍ സെന്‍സറിങ് നടപിടികള്‍ പുരോഗമിക്കുന്ന എല്ലാ ചിത്രങ്ങളുടെയും സ്ക്രീനിങ് നിര്‍ത്തിവെക്കാനും തീരുമാനമായി. എന്നാല്‍, ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍, സൂക്ഷ്മ പരിശോധന തുടങ്ങിയവക്ക് മുടക്കമുണ്ടാകില്ല. ഇത്തരം ജോലികള്‍ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് തന്നെ ചെയ്യാവുന്നതാണ്. ഈ മാസം 31ന് ശേഷം സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷം മാത്രമേ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനെക്കുറിച്ച് തീരുമാനം എടുക്കുകയുള്ളൂ. തിരുവനന്ദപുരം ഉള്‍പ്പെടെ ഒമ്പത് കേന്ദ്രങ്ങളും അടച്ചിടും.

കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ സിനിമ-സീരിയല്‍ ഷൂട്ടിങുകള്‍ പൂര്‍ണമായും നിര്‍ത്തിവെച്ചിരിക്കുകയാണ്. തീയേറ്ററുകളും അടച്ചിട്ടു.

Recent Updates