കാജലിനെ പരിചയപ്പെടാൻ 75 ലക്ഷം മുടക്കി അമളി പറ്റിയ ഒരാൾ
തെന്നിന്ത്യൻ താരം കാജൽ അഗർവാളിനെ കാണാനും പരിച്ചയപെടാനുമായി 75 ലക്ഷം മുടക്കിയ യുവാവിന് ആ തുക നഷ്ടമായി. കാജൽ അഗർവാളിനെ പരിപയപ്പെടുത്താമെന്ന് പറഞ്ഞ് ഒരു തമിഴ്നിർമാതാവാണ് യുവാവിനെ പറ്റിച്ചത്. ഓൺലൈനിലൂടെ ക്ലാസിഫൈഡ് പേജ് ഉണ്ടാക്കി അതുവഴിയാണ് തട്ടിപ്പ് നടത്തിയത്. ചെന്നൈ രാമനാഥപുരത്തുള്ള വൻ വ്യവസായിയുടെ മകനാണ് പണം നഷ്ടമായത്. യുവാവിന്റെ അച്ഛന്റെ പരാതി ലഭിച്ചതിനെത്തുടർന്ന് നിർമാതാവ് ശരവണകുമാർ എന്നറിയപ്പെടുന്ന ഗോപാലകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
നടിമാരെ നേരിട്ട് കാണാൻ സാധിക്കുന്ന വെബ്സൈറ്റിനെ പറ്റി സുഹൃത്തുക്കൾ വഴിയാണ് താൻ അറിയുന്നതെന്ന് യുവാവ് പറയുന്നു. അങ്ങനെ ഒരുമാസം മുമ്പ് ഇതുപോലൊരു വെബ്സൈറ്റ് സന്ദർശിക്കാൻ ശ്രമിച്ചു. റജിസ്റ്റർ ചെയ്യുന്ന സമയത്താണ് ഫോണിലേയ്ക്ക് ഒരുകോൾ വരുന്നത്.
തന്റെ കൈയ്യിൽ നടിമാർ ഉണ്ടെന്നും ഇഷ്ടമുള്ള നടിമാരെ തിരഞ്ഞെടുക്കാനായി ഫോട്ടോ അയച്ചുതരാമെന്നും അയാൾ പറഞ്ഞു. ഇതിനായി അമ്പതിനായിരം രൂപ ആദ്യം ഓൺലൈനായി അടക്കണമെന്നും അറിയിച്ചു.അയച്ചുതന്ന ഫോട്ടോകളിൽ നിന്നും യുവാവ് തിരഞ്ഞെടുത്തത് കാജൽ അഗർവാളിന്റെ ചിത്രം. അതിനു ശേഷം തന്റെ േപരും മറ്റു വിവരങ്ങളുമെല്ലാം സൈറ്റിലൂടെ കൈമാറി. പിന്നീട് അയാള്‍ യുവാവിനെ വിളിച്ച് വീണ്ടും 50000 ആവശ്യപ്പെട്ടു. നടിയെ നേരിട്ട് കാണിക്കാം എന്നായിരുന്നു വാഗ്ദാനം.പക്ഷേ പണം അയച്ചതിനുശേഷം അയാൾ അശ്ലീല സൈറ്റുകളുടെ ലിങ്കുകൾ മാത്രമാണ് അയച്ചുനൽകിയിരുന്നത്. അപ്പോഴാണ് ഇത് ചതിയാണെന്ന് യുവാവിനും മനസ്സിലാകുന്നത്. ഇതിൽ നിന്നും എങ്ങനെയും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ യുവാവിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. 75 ലക്ഷം രൂപ തന്നില്ലെങ്കിൽ തന്റെ കോൾ വിവരങ്ങളും വെബ്സൈറ്റ് ലിങ്കും പരസ്യപ്പെടുത്തുമെന്നും വീട്ടുകാരുടെ മുന്നിൽ നാണംകെടുത്തുമെന്നും അയാൾ പറഞ്ഞു.
അങ്ങനെയാണ് 75 ലക്ഷം രൂപ യുവാവ് ഓൺലൈനായി അയച്ചുകൊടുത്തത്. താന്‍ വഞ്ചിക്കപ്പെട്ടതിന്റെ വിഷമത്തിൽ യുവാവ് ഒളിച്ചോടുകയും പിന്നീട് ആത്മഹത്യ ചെയ്യാൻ തീരുമാനിക്കുകയുമായിരുന്നു.ബാങ്ക് അക്കൗണ്ടിന്റെ വിവരങ്ങൾ ശേഖരിച്ച പൊലീസ് അതിന്റെ ഉടമ ഒരു സംവിധായകന്റേതാണെന്ന് തിരിച്ചറിഞ്ഞു. പുതുമുഖ സംവിധായകൻ മണികണ്ഠന്റേത് ആയിരുന്നു ആ അക്കൗണ്ട്. എന്നാൽ തനിക്ക് ഇതിനെക്കുറിച്ച് ഒന്നും അറിയില്ലെന്നും അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് നിർമാതാവ് ശരവണ കുമാർ ആണെന്നും അയാൾ പൊലീസിന് മൊഴി നൽകി. അങ്ങനെയാണ് ശരവണകുമാർ എന്നറിയപ്പെടുന്ന ഗോപാലകൃഷ്ണനെ പൊലീസ് പിടികൂടുന്നത്. പ്രതിയിൽ നിന്നും 10 ലക്ഷം രൂപയും മൊബൈൽ ഫോണും പിടിച്ചെടുത്തിട്ടുണ്ട്.