ഖത്തർ: ലഹരി കടത്തിൽ തടവ്; ഇന്ത്യൻ ദമ്പതികളുടെ കേസ് വീണ്ടും പരിഗണിക്കും
ദോഹ∙ ലഹരിമരുന്നു കേസിൽ ശിക്ഷിക്കപ്പെട്ട് ഖത്തർ സെൻട്രൽ ജയിലിൽ കഴിയുന്ന മുംബൈ സ്വദേശികളായ ദമ്പതികളുടെ കേസ് വീണ്ടും പരിഗണിക്കാൻ അപ്പീൽ കോടതിക്ക് ഖത്തർ സുപ്രീം കോടതിയുടെ നിർദേശം. ദമ്പതികൾ നൽകിയ ഹർജിയിലാണ് നിർദേശം.
ദമ്പതികളെ ശിക്ഷിച്ചു കൊണ്ടുള്ള കീഴ്ക്കോടതിയുടെ വിധി അപ്പീൽ കോടതിയും ശരിവച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും സുപ്രീം കോടതിയെ സമീപിച്ചത്. അടുത്ത ബന്ധുവിന്റെ ചതിയാണ് ദമ്പതികളെ കുടുക്കിയതെന്ന് വ്യക്തമാക്കി ഇരുവരുടെയും കുടുംബങ്ങൾ ഇന്ത്യയിൽ നൽകിയ കേസ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) നേതൃത്വത്തിലും പുരോഗമിക്കുകയാണ്.
ഇന്ത്യയിൽ നൽകിയ കേസിന്റെ രേഖകൾ ഉൾപ്പെടെ ഹാജരാക്കിയാണ് സുപ്രീം കോടതിയിൽ ഹർജി നൽകിയത്. ഖത്തറിലെ ഇന്ത്യൻ എംബസിയുടെ ഇടപെടലിനെ തുടർന്ന് പബ്ലിക് പ്രോസിക്യൂഷൻ ദമ്പതികളെ വിളിച്ച് വീണ്ടും അന്വേഷണം നടത്തിയിരുന്നു. ദോഹയിലെ ലീഗൽ കൺസൽറ്റന്റായ നിസാർ കോച്ചേരി മുഖേന സ്വദേശി അഭിഭാഷകനായ അബ്ദുല്ല ഇസ അൽ അൻസാരിയാണ് ദമ്പതികൾക്കായി കേസ് വാദിക്കുന്നത്.
ഉറ്റബന്ധു ചതിച്ചു, ജീവിതം ജയിലിലായി
2019 ജൂലൈയിൽ മധുവിധു ആഘോഷിക്കാനായി ദോഹയിലെത്തിയ ദമ്പതികളായ മുഹമ്മദ് ഷെറീഖും ഒനിബയുമാണ് ലഹരിമരുന്നു കേസിൽ തടവിൽ കഴിയുന്നത്. ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ വന്നിറങ്ങവെ ഇവരുടെ ബാഗിൽ നിന്നും 4 കിലോ ലഹരിമരുന്ന് ഒളിപ്പിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയതിനെ തുടർന്ന് കീഴ്ക്കോടതിയാണ് ഇരുവർക്കും 10 വർഷം വീതം തടവും 3 ലക്ഷം റിയാൽ വീതം പിഴയും വിധിച്ചത്. ഗർഭിണിയായിരിക്കെ ഒനിബയെ ബന്ധു നിർബന്ധിച്ച് മധുവിധുവിന് ദോഹയിലെത്തിക്കുകയായിരുന്നു. ജയിലിൽ വച്ച് ഒനിബ പെൺകുഞ്ഞിനെ പ്രസവിച്ചു. കുഞ്ഞും അമ്മയ്ക്കൊപ്പം ജയിലിൽ തന്നെയാണ്.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.