ഒമാൻ നിരവധി തസ്തികകളിൽ സ്വദേശിവത്കരണം പ്രഖ്യാപിച്ചു
മസ്കത്ത് : സ്വകാര്യ മേഖലയിലെ സ്വദേശിവത്കരണ നടപടികൾ വ്യാപിപ്പിച്ച് ഒമാൻ. ആറു മേഖലകളിലെ ഫിനാൻസ്, അക്കൗണ്ടിങ് ജോലികളിലാണ് ഏറ്റവും പുതുതായി വിദേശികൾക്ക് വിസവിലക്ക് ഏർപ്പെടുത്തിയത്.
ഇൻഷുറൻസ് കമ്പനികളിലെയും ഇൻഷുറൻസ് ബ്രോക്കറേജ് രംഗത്ത് പ്രവർത്തിക്കുന്ന കമ്പനികളിലെയും ഫിനാൻഷ്യൽ, അഡ്മിനിസ്ട്രേറ്റിവ് തസ്തികകളാണ് സ്വദേശിവത്കരണം ഏർപ്പെടുത്തിയ ആദ്യത്തെ വിഭാഗം. ഷോപ്പിങ് മാളുകൾക്കുള്ളിലെ സ്ഥാപനങ്ങളിലെ വിൽപന, അക്കൗണ്ടിങ്, മണി എക്സ്ചേഞ്ച്, അഡ്മിനിസ്ട്രേഷൻ, സാധനങ്ങൾ തരംതിരിക്കൽ തുടങ്ങിയ ജോലികളിലും വിദേശികൾക്ക് വിലക്കേർപ്പെടുത്തി. വാഹന ഏജൻസികളിലെ അക്കൗണ്ട് ഒാഡിറ്റിങ് തസ്തിക, പഴയതും പുതിയതുമായ വാഹനങ്ങളുടെ വിൽപനയുമായി ബന്ധപ്പെട്ട എല്ലാ തസ്തികകൾ എന്നിവയും സ്വദേശിവത്കരിച്ചിട്ടുണ്ട്. ഏജൻസികളിലെ പഴയതും പുതിയതുമായ വാഹനവിൽപനയുമായി ബന്ധപ്പെട്ട എല്ലാ അക്കൗണ്ടിങ് ജോലികളിലും ആട്ടോ ഏജൻസികളിലെ പുതിയ വാഹനങ്ങളുടെ സ്പെയർപാർട്സ് വിൽപനയുമായി ബന്ധപ്പെട്ട തസ്തികകളിലും വിദേശികളെ ജോലിക്കെടുക്കുന്നതിന് വിലക്കേർപ്പെടുത്തിയതായി ഞായറാഴ്ച പുറത്തിറങ്ങിയ മന്ത്രിതല ഉത്തരവിൽ പറയുന്നു. മലയാളികളെ കാര്യമായിതന്നെ ബാധിക്കുന്നതാണ് പുതിയ സ്വദേശിവത്കരണ നീക്കം. ഇൻഷുറൻസ് കമ്പനികളിലും ഇൻഷുറൻസ് ബ്രോക്കറേജ് രംഗത്തും ഇതിനകം 80 ശതമാനത്തോളം സ്വദേശിവത്കരണം നടന്നുകഴിഞ്ഞു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.