വ്യാപാര സ്ഥാപനങ്ങളുടെ രാത്രി അടച്ചിടൽ; നിരീക്ഷിക്കുമെന്ന് മസ്കത്ത് നഗരസഭ
മസ്കത്ത്: വ്യാപാര-വാണിജ്യ സ്ഥാപനങ്ങൾ രാത്രി സമയങ്ങളിൽ അടച്ചിടാനുള്ള സുപ്രീംകമ്മിറ്റി തീരുമാനം നിലവിൽ വന്നു. മാർച്ച് 20 വരെയുള്ള രണ്ടാഴ്ചയിലധികം സമയം രാത്രി എട്ടുമുതൽ പുലർച്ചെ അഞ്ചുവരെ രാജ്യത്തെ കച്ചവട സ്ഥാപനങ്ങളെല്ലാം അടഞ്ഞുകിടക്കും. ഇന്ധന സ്റ്റേഷനുകൾ, ആശുപത്രികൾ, ഫാർമസികൾ എന്നിവ ഒഴിച്ചുള്ള സ്ഥാപനങ്ങൾക്കെല്ലാം നിയന്ത്രണം ബാധകമാണ്. സ്ഥാപനങ്ങൾ മാത്രം അടച്ചാൽ മതിയെന്നും യാത്രവിലക്ക് നിലവിലില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ആളുകൾക്ക് പുറത്തിറങ്ങാനും വാഹനങ്ങൾ ഓടിക്കുന്നതിനും തടസ്സങ്ങളില്ല.
ആദ്യദിവസമായ വ്യാഴാഴ്ച വൈകീട്ട് സ്ഥാപനങ്ങളിൽ വൈകുന്നേരങ്ങളിൽ പൊതുവെ തിരക്ക് അനുഭവപ്പെട്ടു. എട്ട് മണിയാകുന്നതിനു മുമ്പ പല സ്ഥാപനങ്ങൾക്കും ഷട്ടർ വീണു. പിന്നീട് റോഡുകളിൽ ആളുകളുടെ എണ്ണം പൊതുവെ കുറവായിരുന്നു. യാത്രാ വിലക്ക് നിലവിലുണ്ടെന്ന രീതിയിൽ അഭ്യൂഹങ്ങൾ പരന്നതിനാൽ പലരും പുറത്തിറങ്ങാതെ വീടുകളിൽതന്നെ തുടർന്നു.
സുപ്രീംകമ്മിറ്റി നിർദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ റോയൽ ഒമാൻ പൊലീസിന്റെയും പബ്ലിക് പ്രോസിക്യൂഷന്റെയും സഹകരണത്തോടെ കർശന നിരീക്ഷണം നടത്തുമെന്ന് മസ്കത്ത് നഗരസഭ അറിയിച്ചു. നിയന്ത്രണം മുൻനിർത്തി സ്ഥാപനങ്ങൾ പ്രവർത്തന സമയം ക്രമീകരിച്ചിട്ടുണ്ട്. രാവിലെ പതിവിലും നേരത്തേ തുറന്ന് വൈകീട്ട് ഏഴ് മുതൽ എട്ട് വരെ സമയത്തിനുള്ളിൽ അടക്കുന്ന രീതിയിലാണ് ക്രമീകരണം ഏർപ്പെടുത്തിയിട്ടുള്ളത്.
ആൾക്കൂട്ടമില്ലാതെ സുരക്ഷിത ഷോപ്പിങ് ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് ക്രമീകരണങ്ങളെന്ന് പ്രമുഖ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവർ പറഞ്ഞു.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.