പറന്നിറങ്ങുന്ന പന്താവേശം; ലോകകപ്പിന്റെ ആദ്യ ആഴ്ചയിൽ എത്തിയത് 7000 വിമാനങ്ങൾ
ദോഹ∙ ഫിഫ ലോകകപ്പിന്റെ ആദ്യ ആഴ്ചയിൽ സന്ദർശകരുമായി ഹമദ്, ദോഹ രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയത് 7,000 ത്തിലധികം വിമാനങ്ങൾ. സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി പുറത്തുവിട്ട കണക്കുകൾ പ്രകാരം ആഗോള വിമാന കമ്പനികൾക്ക് പുറമെ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ നിന്നുള്ള വിമാന കമ്പനികളുടെ ഷട്ടിൽ സർവീസും ഇതിൽ ഉൾപ്പെടുന്നു.
അറബ് രാജ്യങ്ങളിൽ നിന്നും ഖത്തറിലേക്ക് കൂടുതൽ വിമാനസർവീസുകൾ ആരംഭിച്ചിട്ടുണ്ട്. തെക്കൻ അമേരിക്ക, ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ കൂടാതെ ജർമൻ ലുഫ്താൻസ, എയർ ഫ്രാൻസ്, ഫിന്നിഷ് എയർലൈൻ തുടങ്ങിയ രാജ്യാന്തര വിമാന കമ്പനികളുടെ പതിവ് യാത്രാ വിമാനങ്ങൾക്ക് പുറമെ ചാർട്ടേഡ് വിമാനങ്ങളും ഖത്തറിലേക്ക് സർവീസ് നടത്തുന്നു.
ഖത്തർ എയർവേയ്സ് ഫ്ളൈ ദുബായ്, കുവൈത്ത് എയർവേയ്സ്, ഒമാൻ എയർ, സൗദിയ എയർലൈൻസ് എന്നീ 4 അറബ് എയർ ലൈനുകളുമായി സഹകരിച്ചാണ് ഷട്ടിൽ സർവീസ് നടത്തുന്നത്. മറ്റ് രാജ്യാന്തര വിമാനങ്ങൾ ഹമദ് രാജ്യാന്തര വിമാനത്താവളത്തിലാണ് (ഡിഒഎച്ച്) കൈകാര്യം ചെയ്യുന്നത്. 12-15 ലക്ഷം ആരാധകരെയാണ് രാജ്യം പ്രതീക്ഷിക്കുന്നത്.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.