സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമിച്ച 24 ലക്ഷം ലഹരി ഗുളികകള്‍ പിടികൂടി
റിയാദ്: സൗദി അറേബ്യയില്‍ വന്‍ ലഹരിമരുന്ന് കടത്ത് പരാജയപ്പെടുത്തി. 24 ലക്ഷം ക്യാപ്റ്റഗണ്‍ ഗുളികകളാണ് പിടിച്ചെടുത്തത്. ലഹരിമരുന്ന് കടത്താനുള്ള രണ്ട് ശ്രമങ്ങളാണ് സൗദി സകാത്ത്, ടാക്സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി തകര്‍ത്തത്.
വാതിലുകള്‍ കൊണ്ടുവന്ന ഷിപ്പ്മെന്റിനുള്ളില്‍ ഒളിപ്പിച്ച 12 ലക്ഷം ലഹരി ഗുളികകളാണ് ആദ്യത്തെ ശ്രമത്തില്‍ പിടിച്ചെടുത്തത്. സിമന്റ് ബാഗുകളില്‍ ഒളിപ്പിച്ച 12 ലക്ഷം ലഹരി ഗുളികകള്‍ കൂടി പിന്നീട് അധികൃതര്‍ പിടിച്ചെടുത്തു. ലഹരി കടത്ത് പരാജയപ്പെടുത്തിയ ശേഷം സൗദി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക് കണ്‍ട്രോളുമായി സഹകരിച്ച് ആറുപേരെ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.
ദിവസങ്ങള്‍ക്ക് മുമ്പ് സൗദി അറേബ്യയില്‍ ലഹരി മരുന്ന് കേസില്‍ പിടിയിലായ സ്വദേശി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. സൗദിയിലെ അല്‍ ജൗഫിലാണ് സ്വദേശിയുടെ വധശിക്ഷ നടപ്പാക്കിയത്. മുഹന്നദ് ബിന്‍ സഊദ് ബിന്‍ ശിഹാബ് അറുവൈലി എന്ന സൗദി പൗരനെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്. ആംഫെറ്റാമൈന്‍ ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകള്‍ സൗദി അറേബ്യയിലേക്ക് കടത്താന്‍ ശ്രമിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ വധശിക്ഷ നടപ്പാക്കാനുള്ള കോടതി വിധി അപ്പീല്‍ കോടതിയും തുടര്‍ന്ന് സുപ്രീം കോടതിയും ശരിവെച്ചിരുന്നു. വിധി നടപ്പാക്കാന്‍ റോയല്‍ കോടതി ഉത്തരവിടുകയും ചെയ്തു.
സൗദിയില്‍ മയക്കുമരുന്ന് കടത്തിന് പിടിയിലായ രണ്ട് പ്രവാസികളുടെ വധശിക്ഷയും നടപ്പാക്കിയിരുന്നു. അമൂദി സുലൈമാന്‍ തന്ദി, ഇദ്രീസ് അദീമോമി അജീബോജൊ എന്നിവരുടെ വധശിക്ഷയാണ് കഴിഞ്ഞ ദിവസം നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നൈജീരിയന്‍ പൗരന്മാരായ ഇരുവരും കൊക്കൈന്‍ കടക്കുന്നതിനിടെയാണ് അറസ്റ്റിലായത്. തുടര്‍ന്ന് വിചാരണ പൂര്‍ത്തിയാക്കി കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. തുടര്‍ നടപടികളെല്ലാം പൂര്‍ത്തിയായതോടെ മദീനയിലാണ് ഇരുവരുടെയും വധശിക്ഷ നടപ്പാക്കിയത്.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.