തൊഴില്‍ നിയമം ലംഘിച്ച 386 പ്രവാസികള്‍ അറസ്റ്റില്‍; 236 പേരെ നാടുകടത്തി
മസ്കറ്റ്: ഒമാനില്‍ തൊഴില്‍ നിയമം ലംഘിച്ച 386 പ്രവാസികളെ അറസ്റ്റ് ചെയ്തു. തൊഴില്‍ മന്ത്രാലയത്തിന്റെ സംയുക്ത പരിശോധനാ സംഘം പുറത്തുവിട്ട പ്രതിവാര റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
ദാഖിലിയ ഗവര്‍ണറേറ്റിലെ സംയുക്ത പരിശോധനാ സംഘത്തിന്റെ ഓഫീസില്‍ ഞായറാഴ്ച മാത്രം വിവിധ റോയല്‍ ഒമാന്‍ പൊലീസ് സ്റ്റേഷനുകളില്‍ നിന്നായി 150 പ്രവാസികള്‍ തൊഴില്‍ നിയമം ലംഘിച്ച റിപ്പോര്‍ട്ടുകള്‍ ലഭിച്ചതായി തൊഴില്‍ മന്ത്രാലയം വിശദമാക്കി. നവംബര്‍ മാസത്തില്‍ 236 തൊഴില്‍ നിയമലംഘകരെയാണ് പൊലീസ് നാടുകടത്തിയത്. തൊഴില്‍ നിയമത്തിലെ വ്യവസ്ഥകള്‍ പാലിക്കണമെന്ന് മന്ത്രാലയം തൊഴിലുടമകളോട് ആവശ്യപ്പെട്ടു.
നിയമലംഘനം നടത്തുന്ന പ്രവാസികളെ പിടികൂടാനായി കുവൈത്തിലും പരിശോധനകള്‍ ശക്തമായി തുടരുകയാണ്. റെസിഡന്‍സ് അഫയേഴ്സ് ഇന്‍വെസ്റ്റിഗേഷന്‍സ് അധികൃതര്‍ മറ്റ് ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച് നടത്തിയ പരിശോധനയില്‍ 79 താമസ നിയമലംഘകരെ പിടികൂടി.
വിവിധ രാജ്യക്കാരാണ് അറസ്റ്റിലായതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇവരെ തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറും. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്യുന്നവരെയും താമസ നിയമങ്ങള്‍ പാലിക്കാത്തവരെയും ഉള്‍പ്പെടെ പിടികൂടാന്‍ ലക്ഷ്യമിട്ട് കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക പരിശോധന നടന്നുവരികയാണ്.
താമസ നിയമങ്ങള്‍ ലംഘിച്ച് കുവൈത്തില്‍ കഴിഞ്ഞുവരുന്നവരെയും രാജ്യത്തെ തൊഴില്‍ നിയമങ്ങള്‍ക്ക് വിരുദ്ധമായി ജോലി ചെയ്യുന്നവരെയും പിടികൂടുന്നുണ്ട്. പരിശോധനയില്‍ നിയമ ലംഘനങ്ങളില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തുന്നവരെ ഉടന്‍ തന്നെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറുകയും അവിടെ നിന്ന് നടപടികള്‍ പൂര്‍ത്തിയാക്കി നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് കൊണ്ടുപോവുകയുമാണ് ചെയ്യുന്നത്. പിന്നീട് മറ്റൊരു വിസയിലും കുവൈത്തിലേക്ക് മടങ്ങി വരാനാവാത്ത വിധം വിലക്കേര്‍പ്പെടുത്തിയാണ് ഇവരെ സ്വന്തം രാജ്യങ്ങളിലേക്ക് അയക്കുന്നത്.
ടോപ് ഗൾഫ്ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.