ഹത്തയിലെ വിനോദസഞ്ചാര പദ്ധതി : വിലയിരുത്തലുമായി ഷെയ്ഖ് അഹമ്മദ്
ദുബായ് : ഹത്തയെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിന്റെ ഭാഗമായുള്ള പദ്ധതിയുടെ പുരോഗതി ദുബായ് ഉപഭരണാധികാരി ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽമക്തൂം വിലയിരുത്തി. പുരാവസ്തു കേന്ദ്രങ്ങൾ, ആശുപത്രി വിപുലീകരണം, ജലവൈദ്യുത നിലയത്തിന്റെ നിർമാണം എന്നിവയും പരിശോധിച്ചു.
പുതിയ ബീച്ച്, തടാകം, മോണോ റെയിൽ, ഹോട്ടലുകൾ, 120 കിലോമീറ്റർ സൈക്കിൾ പാത തുടങ്ങിയവയും വികസന പദ്ധതിയിൽ ഉൾപ്പെടും. മാസത്തിൽ 3.5 ലക്ഷം യാത്രക്കാർ എത്തുന്ന ഹത്തയിലേക്കും തിരിച്ചുമുള്ള ഗതാഗതം സുഗമമാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഹത്ത ഹെറിറ്റേജ് വില്ലേജ്, ഫാം, സ്കൂൾ, ഡാം എന്നിവിടങ്ങളിലും പര്യടനം നടത്തി.
ദുബായുടെ വിശാല വികസന ലക്ഷ്യങ്ങളിൽ ഹത്തയ്ക്ക് വൻ പ്രാധാന്യമുണ്ടെന്ന് ഷെയ്ഖ് അഹമ്മദ് പറഞ്ഞു. ഹത്ത മാസ്റ്റർ പ്ലാൻ വിനോദസഞ്ചാര രംഗത്ത് കൂടുതൽ നിക്ഷേപം ആകർഷിക്കുമെന്നു പറഞ്ഞു. മൗണ്ടൻ ബൈക്കിങ്, കയാക്കിങ് തുടങ്ങിയവയ്ക്കു പ്രസിദ്ധമായ ഹത്ത ഇതിനകം സാഹസിക വിനോദ സഞ്ചാരികളുടെ പ്രധാന ലക്ഷ്യ കേന്ദ്രമാണ്.
ഹത്തയിൽ 250 മെഗാവാട്ട് ശേഷിയുള്ള പവർ സ്റ്റേഷന്റെ നിർമാണവും അന്തിമഘട്ടത്തിലാണ്. ഹത്ത വികസന സമിതി ചെയർമാൻ മത്തർ അൽ തായർ ഉൾപ്പെടെ ഒട്ടേറെ ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിച്ചു.
ടോപ് ഗൾഫ്‌ന്യൂസ് വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്‌തു സന്ദേശം അയക്കുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.