• Home
  • News
  • സൗദി ആദ്യത്തെ ആണവ നിലയം സ്ഥാപിക്കുന്നു; ഐഎഇഎയുടെ സഹകരണം ഉറപ്പാക്കും

സൗദി ആദ്യത്തെ ആണവ നിലയം സ്ഥാപിക്കുന്നു; ഐഎഇഎയുടെ സഹകരണം ഉറപ്പാക്കും

ആണവ നിലയം നിര്‍മിക്കാനുള്ള സൗദിയുടെ നീക്കത്തെ പിന്തുണയ്ക്കാന്‍ അമേരിക്ക വിസമ്മതിച്ചതിനെ തുടര്‍ന്ന് ചൈന നാഷണല്‍ ന്യൂക്ലിയര്‍ കോര്‍പറേഷന്‍ (സിഎന്‍എന്‍സി) തയ്യാറാക്കിയ കരട് നിര്‍ദേശം സൗദി പരിഗണിക്കുന്നതായി ഓഗസ്റ്റ് അവസാനത്തില്‍ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

റിയാദ്: സൗദി അറേബ്യയില്‍ ആദ്യത്തെ ആണവോര്‍ജ നിലയം സ്ഥാപിക്കുന്നു. ദേശീയ ആണവോര്‍ജ പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐഎഇഎ) യുടെ സഹകരണത്തോടെയാണ് ആണവ നിലയം സ്ഥാപിക്കുന്നതെന്ന് രാജ്യത്തിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ എസ്പിഎ (സൗദി പ്രസ് ഏജന്‍സി) റിപ്പോര്‍ട്ട് ചെയ്തു.

സെപ്റ്റംബര്‍ 25 തിങ്കളാഴ്ച വിയന്നയില്‍ ആരംഭിച്ച ഐഎഇഎയുടെ 67ാമത് ജനറല്‍ അസംബ്ലി യോഗത്തില്‍ സംസാരിക്കവെ സൗദി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഇക്കാര്യം വെളിപ്പെടുത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രാദേശികമായും മേഖലയിലും അന്താരാഷ്ട്ര തലത്തിലും ആണവ അടിയന്തരാവസ്ഥ, ആണവ വികിരണം തുടങ്ങിയ സാഹചര്യങ്ങള്‍ മുന്നില്‍കണ്ട് തയ്യാറെടുപ്പുകള്‍ നടത്താനും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താനും ഐഎഇഎയുമായി ചേര്‍ന്ന് രാജ്യത്ത് പ്രാദേശിക സഹകരണ കേന്ദ്രം ആരംഭിക്കാന്‍ സൗദി ആഗ്രഹിക്കുന്നതായും അദ്ദേഹം പറഞ്ഞിരുന്നു.

അന്താരാഷ്ട്ര ഉടമ്പടികളും ഉത്തരവാദിത്തങ്ങളും പാലിച്ചുകൊണ്ട് ആണവോര്‍ജം മനുഷ്യന് ഉപകാരപ്രദമായ രീതിയില്‍ വിനിയോഗിക്കുന്നതിനെ സൗദി പിന്തുണയ്ക്കുന്നു. കാന്‍സര്‍ രോഗികളുടെ ചികിത്സ, ആണവോര്‍ജ ഉത്പാദനം തുടങ്ങിയ സാമൂഹികവും സാമ്പത്തികവുമായ നേട്ടങ്ങളിലും സൗദി അറേബ്യ വിശ്വസിക്കുന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. യോഗത്തില്‍ ഏജന്‍സിയുടെ 177 അംഗ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.

ഐഎഇഎയുമായി സഹകരിച്ച് വിവിധ മേഖലകളില്‍ ആണവോര്‍ജത്തിന്റെ സമാധാനപരമായ ഉപയോഗം വികസിപ്പിക്കാന്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഊര്‍ജ മന്ത്രി അറിയിച്ചു. 2.5 മില്യണ്‍ ഡോളര്‍ ചെലവഴിച്ച് ഐഎഇഎ ആരംഭിച്ച 'റേസ് ഓഫ് ഹോപ്' സംരംഭത്തിന് രാജ്യത്തിന്റെ പിന്തുണ അബ്ദുല്‍ അസീസ് രാജകുമാരന്‍ പ്രഖ്യാപിച്ചു. ആണവ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ക്യാന്‍സറിനും മറ്റു രോഗങ്ങള്‍ക്കുമെതിരായ ജീവന്‍ രക്ഷാമരുന്നുകളും ഉത്പാദിപ്പിക്കുന്നതാണ് 'റേസ് ഓഫ് ഹോപ്' പദ്ധതി.

മിഡില്‍ ഈസ്റ്റിലെ ആണവ വ്യാപനത്തെ ചെറുക്കുന്നതിന്റെ പ്രാധാന്യം ഊന്നിപ്പറഞ്ഞ അദ്ദേഹം ആണവ നിര്‍വ്യാപന കരാറിലെ വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതിനുള്ള കൂട്ടായ അന്താരാഷ്ട്ര ശ്രമങ്ങളുടെ പ്രാധാന്യവും ചൂണ്ടിക്കാട്ടി.

സൗദിയില്‍ ആണവനിലയം നിര്‍മിക്കാനുള്ള ചൈനയുടെ താല്‍പര്യം സൗദി ഭരണകൂടം പരിഗണിക്കുന്നതായി ഒരു മാസം മുമ്പ് മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ആണവ നിലയം നിര്‍മിക്കാനുള്ള സൗദിയുടെ നീക്കത്തെ പിന്തുണയ്ക്കാന്‍ അമേരിക്ക വിസമ്മതിച്ചതിനെ തുടര്‍ന്ന് ചൈന നാഷണല്‍ ന്യൂക്ലിയര്‍ കോര്‍പറേഷന്‍ (സിഎന്‍എന്‍സി) തയ്യാറാക്കിയ കരട് നിര്‍ദേശം സൗദി പരിഗണിക്കുന്നതായി ഓഗസ്റ്റ് അവസാനത്തില്‍ വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 

ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.

Related News

Recent Updates

OMAN LATEST NEWS

View All

UAE LATEST NEWS

View All

KUWAIT LATEST NEWS

View All

QATAR LATEST NEWS

View All

SAUDI ARABIA LATEST NEWS

View All

BAHRAIN LATEST NEWS

View All