യുവേഫ നേഷൻസ‌് ലീഗിൽ ഇംഗ്ലണ്ടിന‌് തകർപ്പൻ ജയം
മാഡ്രിഡ്: യുവേഫ നേഷൻസ‌് ലീഗ‌് ഫുട്ബോളിൽ അഞ്ച് ഗോൾ പിറന്ന മത്സരത്തിൽ ഇംഗ്ലണ്ട് സ്പെയിനിനെ കീഴടക്കി. രണ്ടിനെതിരേ മൂന്നു ഗോളുകൾക്കായിരുന്നു ഇംഗ്ലീഷ് ജയം. ഇരട്ട ഗോൾ നേടിയ റഹീം സ്റ്റെർലിംഗ് ആണ് ഇംഗ്ലണ്ടിന്റെ വിജയശിൽപ്പി.ആദ്യപകുതിയിൽ തന്നെ മൂന്നുഗോളിന‌് മുന്നിലെത്തിയ ഗാരി സൗത‌്ഗേറ്റിന്റെ സംഘം സ‌്‌പെയ‌്നിനെ അവരുടെ തന്നെ മൈതാനിയിൽ നിഷ‌്പ്രഭമാക്കി. രണ്ടാംപകുതിയിലും പരിക്കുസമയത്തുമാണ‌് ആതിഥേയരുടെ മറുപടിഗോളുകൾ.
അലസമായി പന്തുതട്ടിയ മധ്യനിരയും കളിമറന്ന പ്രതിരോധവുമാണ‌് സ്‌പെയ‌്നിന‌് വിനയായത‌്. പേരുകേട്ട സ‌്പാനിഷ‌് പ്രതിരോധം സ്റ്റെർലിങ്– റാഷ‌്ഫഡ‌്– കെയ‌്ൻ ത്രയത്തിനുമുന്നിൽ ചിതറിപ്പോയി. അവസരങ്ങൾ മുതലാക്കുന്നതിൽ മുന്നേറ്റക്കാരും പരാജയപ്പെട്ടപ്പോൾ ആദ്യപകുതി ഇംഗ്ലീഷുകാരുടെ നിയന്ത്രണത്തിലായി. ക്രൊയേഷ്യക്കെതിരെയും വെയ‌്ൽസിനെതിരെയും ഗോൾവർഷം നടത്തിയ സ‌്പാനിഷുകാർ സ്വന്തം മണ്ണിൽ തളർന്നു. കഴിഞ്ഞയാഴ‌്ച നടന്ന ലീഗ‌് മത്സരത്തിൽ സ‌്പെയ‌്ൻ ഇംഗ്ലണ്ടിനെ 2–1ന‌് തോൽപ്പിച്ചിരുന്നു.
31 വര്‍ഷത്തിനിടെ സ‌്പാനിഷ് മണ്ണില്‍ ഇംഗ്ലണ്ട് നേടുന്ന ആദ്യജയമാണിത്.1987ലാണ് സ്‌പെയ‌്നിനെതിരെ അവരുടെ നാട്ടില്‍ ഇംഗ്ലണ്ട് അവസാനമായി ജയിച്ചത‌്. സ‌്പെയ‌്നിൽ ഇംഗ്ലണ്ട് അവസാനമായി ഗോള്‍ നേടുന്നതും 1987ലായിരുന്നു. നാലുഗോൾ നേടിയ ഗാരി ലിനേക്കറുടെ കരുത്തിൽ 4–2നാണ‌് 1987ൽ ഇംഗ്ലണ്ട‌് ജയിച്ചത‌്.15 വർഷത്തിനുശേഷമാണ‌് സ‌്പെയ‌്ൻ സ്വന്തം തട്ടകത്തിൽ തോൽക്കുന്നത‌്. 2003 ജൂണിൽ ഗ്രീസിനോട‌് തോൽവി വഴങ്ങിയശേഷം 38 മത്സരങ്ങളിൽ പരാജയമറിഞ്ഞിട്ടില്ല. തട്ടകത്തിൽ സ‌്പെയ‌്ൻ മൂന്നോ അതിൽകൂടുതലോ ഗോൾ വഴങ്ങുന്നതും വർഷങ്ങൾക്കുശേഷം.
സ്വന്തം തട്ടകത്തിൽ നിലയുറപ്പിക്കും മുമ്പേ സ‌്പെയ‌്നിനെ ഇംഗ്ലീഷുകാർ നിലംപരിശാക്കി. ചടുലമായ പ്രത്യാക്രമണത്തിലൂടെ കെയ‌്നും കൂട്ടരും മുന്നിലെത്തി. മാഞ്ചസ‌്റ്റർ സിറ്റി മുന്നേറ്റക്കാരൻ സ്റ്റെർലിങ്ങാണ‌് ഗോളടിക്ക‌് തുടക്കമിട്ടത‌്. റാഷ‌്ഫഡിന്റെ പാസ‌് പിടിച്ചെടുത്ത‌് സിറ്റിതാരം തൊടുത്ത ഷോട്ട‌് സ‌്പാനിഷ‌് വലയിൽ പറന്നിറങ്ങി. വലതുപാർശ്വത്തിൽനിന്ന‌് കെയ‌്ൻ നീട്ടിനൽകിയ പാസിൽനിന്നായിരുന്നു ഈ മാഞ്ചസ‌്റ്റർ യുണൈറ്റഡുകാരന്റെ ഗോൾ നേട്ടം. ഇടവേളയ‌്ക്കുപിരിയുംമുമ്പേ ഇംഗ്ലീഷുകാർ ലീഡ‌് വീണ്ടും ഉയർത്തി. അതിനുവഴിയൊരുക്കിയത‌് കെയ‌്ൻ തന്നെ.