കേരളാ ബ്ലാസ്‌റ്റേഴ്‌സിനു തകര്‍പ്പന്‍ സമനില
ജംഷഡ‌്പൂർ: ആദ്യപകുതിയിൽ ജംഷഡ‌്പൂർ എഫ‌്സി കളം ഭരിച്ചു. രണ്ടാം പകുതിയിൽ കേരളാ ബ്ലാസ‌്റ്റേഴ‌്സും. ഫലം, ജംഷഡ‌്പൂരിന്റെ മൈതാനത്ത‌് ഇരുവരും ഈരണ്ട‌് ഗോളടിച്ച‌് സമനിലയിൽ പിരിഞ്ഞു. ആദ്യപകുതിയിലായിരുന്നു ജംഷഡ‌്പൂരിന്റെ ഗോളുകൾ. അതിഥികൾ രണ്ടാം പകുതിയിൽ തിരിച്ചടിച്ചു. സ്ലാവിസ സ‌്റ്റോയ‌്നോവിച്ചും സി കെ വിനീതും ബ്ലാസ‌്റ്റേഴ‌്സിന്റെ ഗോളുകൾ നേടി. ജംഷഡ‌്പൂരിന്റേത‌് ടിം കാഹിലിന്റെയും മൈക്കൽ സൂസായിരാജിന്റെയും വകയും. ബ്ലാസ‌്റ്റേഴസിന്റെ തുടർച്ചയായ മൂന്നാം സമനിലയാണിത‌്. നാലു കളിയിൽനിന്നു ആറു പോയിന്റുമായി ബ്ലാസ‌്റ്റേഴ‌്സ‌് പട്ടികയിൽ ഏഴാമതാണ‌്. ജംഷഡ‌്പൂർ അഞ്ചു കളിയിൽനിന്ന‌് ഏഴു പോയിന്റുമായി നാലാമതും.
കളിയുടെ മൂന്നാം മിനിറ്റില്‍ ഓസ്‌ട്രേലിയന്‍ താരം ടിം കാഹിലിലൂടെ ജാംഷദ്‌പുര്‍ മുന്നിലെത്തി. 31-ാം മിനിറ്റില്‍ സൂസായ്രാജും ലീഡ് ഇരട്ടിയാക്കി. കൈവിട്ട കളിയെ 71-ാം മിനിറ്റില്‍ സ്ലാവിയ സ്‌റ്റൊഹാനോവിച്, 85 -ാം മിനിറ്റില്‍ സി.കെ. വിനീത് എന്നിവര്‍ നേടിയ ഗോളുകളിലൂടെയാണു ബ്ലാസ്‌റ്റേഴ്‌സ് തിരിച്ചുപിടിച്ചത്.2-0 ത്തിനു പിന്നില്‍ നില്‍ക്കുമ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ഒരു പെനാല്‍റ്റി നഷ്‌ടപ്പെടുത്തിയിരുന്നു. മൂന്നാം മിനിറ്റില്‍ ഗോള്‍ വഴങ്ങിയത് കേരളത്തെ ഞെട്ടിച്ചു. കോര്‍ണറില്‍ നിന്നായിരുന്നു ടിം കാഹിലിന്റെ ഗോള്‍. ഓസീസ് ഇതിഹാസത്തിന്റെ ഐ.എസ.എല്ലിലെ ആദ്യ ഗോളായിരുന്നു അത്. ഗോളിന്റെ ഞെട്ടലില്‍നിന്ന് ബ്ലാസ്‌റ്റേഴ്‌സ് താരങ്ങള്‍ ഏറെക്കഴിഞ്ഞാണു മോചിതരായത്. 31-ാം മിനിറ്റില്‍ സൂസൈരാജ് രണ്ടാം ഗോളും നേടി. ബോക്‌സിന്റെ ഇടതുഭാഗത്തുനിന്ന് ഒരു കിടിലന്‍ സ്‌െ്രെടക്കിലൂടെ ആയിരുന്നു സൂസൈരാജിന്റെ ഗോള്‍.
രണ്ടാം പകുതിയില്‍ സഹലിനെയും സിറില്‍ കാലിയെയും രംഗത്ത് ഇറക്കിയ കേരളം മെച്ചപ്പെട്ട കളി കാഴ്‌ചവെച്ചു. 56-ാം മിനിറ്റില്‍ സഹല്‍ നല്‍കിയ പാസ് കാലില്‍ ഒതുക്കാന്‍ ശ്രമിക്കുന്നതിനിടെ സ്‌റ്റൊഹാന്‍വിച്ചിനെ ഫൗള്‍ ചെയ്‌തു. അങ്ങനെ കിട്ടിയ പെനാല്‍റ്റി സ്‌റ്റൊഹാനോവിച് പാഴാക്കി. ഗോള്‍ കീപ്പര്‍ സുബ്രതാ പോള്‍ കിക്ക് തടുത്തു ജാംഷദ്‌പൂരിന്റെ രക്ഷകനായി. 71-ാം മിനിറ്റിലാണ് കേരളത്തിന് ഒരു ഗോള്‍ മടക്കാന്‍ കഴിഞ്ഞത്. സ്‌റ്റൊഹാനോവിച് തന്നെ ആയിരുന്നു ഗോള്‍ നേടിയത്. ലെങ് ദുംഗലിന്റെ ഒരു ക്രോസ് ഒരു കിടിലന്‍ വോളിയിലൂടെ സ്‌റ്റൊഹാനോവിച് വലയിലെത്തിച്ചു. കളി തീരാന്‍ അഞ്ചു മിനിറ്റ് ശേഷിക്കേ ലെംഗ്‌ദുഗല്‍ തന്നെ കേരളത്തിന്റെ രക്ഷകനായി. ഇടതു വിങില്‍നിന്ന് ദുഗല്‍ നല്‍കിയ പന്ത് ലഭിച്ചത് വിനീതിന്. ഒരു ഇടംകാലന്‍ ഫിനിഷിലൂടെ വിനീത് പന്ത് വലയിലാക്കി. ബ്ലാസ്‌റ്റേഴ്‌സ് നാലു കളികളില്‍നിന്ന് ആറ് പോയിന്റുമായി ഏഴാം സ്‌ഥാനത്തു തുടരുകയാണ്.