നാലാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 224 റൺസ് ജയം
മുംബൈ: ഓപണര്‍ രോഹിത് ശര്‍മയും മധ്യനിര താരം റായിഡുവും (100) വീരോചിത സെഞ്ച്വറി കുറിചു. ആദ്യമായി ഇന്ത്യന്‍ ബൗളിങ് പട സ്വപ്നതുല്യമായ ഫോമിലേക്ക് ഉയരുകയും ചെയ്ത നാലാം ഏകദിനത്തില്‍ ഇന്ത്യക്ക് 224 റണ്‍സിന്റെ തകര്‍പ്പന്‍ ജയം.ഇന്നലെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിത് ശർമ്മയുടെയും (162), അമ്പാട്ടി റായ്ഡുവിന്റെയും (100) തകർപ്പൻ സെഞ്ച്വറികളുടെ മികവിൽ 377/5 എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയപ്പോൾ വിൻഡീസ് 36.2 ഒാവറിൽ 153 റൺസിന് ആൾ ഒൗട്ടാവുകയായിരുന്നു. അഞ്ചോവറിൽ 13 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ പേസർ ഖലീൽ അഹമ്മദും 8.2 ഒാവറിൽ 42 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ കുൽദീപ് യാദവും ചേർന്നാണ് വിൻഡീസിനെ അരിഞ്ഞിട്ടത്. ഭുവനേശ്വർ കുമാറും രവീന്ദ്ര ജഡേജയും ഒാരോ വിക്കറ്റ് വീഴ്ത്തി. അർദ്ധ സെഞ്ച്വറി നേടിയ ക്യാപ്ടൻ ജാസൺ ഹോൾഡറാണ് (54) 47/5 എന്ന നിലയിൽ പതറിയ വിൻഡീസിനെ 150 കടത്തിയത്. രോഹിത് ശർമ്മയാണ് മാൻ ഒഫ് ദമാച്ച്.
ആദ്യമൂന്ന് മത്സരങ്ങളിലും സെഞ്ച്വറി നേടിയിരുന്ന ക്യാപ്ടൻ കൊഹ്ലിക്ക് ഇന്നലെ തിളങ്ങാനാകാത്തതിന്റെ കുറവ് തീർത്ത് മുന്നേറുകയായിരുന്നു രോഹിത് ശർമ്മയും അമ്പാട്ടി റായ്ഡുവും. ഒാപ്പണിംഗിൽ ശിഖർധവാനും (38) രോഹിതിന് മികച്ച പിന്തുണ നൽകി. എട്ടാം ഒാവറിൽ രോഹിതും ധവാനും ചേർന്ന് ടീം സ്കോർ 50 കടത്തിയിരുന്നു.12-ാം ഒാവറിൽ ടീം സ്കോർ 71 ൽ നിൽക്കെയാണ് കീമോപോളിന്റെ പന്തിൽ കെയ്റോൺ പവലിന് ക്യാച്ച് നൽകി ധവാൻ മടങ്ങിയത്. തുടർന്നിറങ്ങിയ കൊഹ്ലിയെകൂട്ടി രോഹിത് 100 കടത്തി. 17 പന്തിൽ രണ്ട് ബൗണ്ടറികൾ പറത്തിയ ഇന്ത്യൻ ക്യാപ്ടനെ 17-ാം ഒാവറിൽ കെമർറോഷിന്റെ പന്തിൽ കീപ്പർ ഹോപ്പ് പിടികൂടിയപ്പോൾ വിൻഡീസുകാർ ഏറെ ആഹ്ളാദിച്ചതാണ്. എന്നാൽ അവരുടെ പ്രതീക്ഷകളെല്ലാം അസ്ഥാനത്താക്കി രോഹിതും അമ്പാട്ടിയും അടിച്ചുതകർത്തു.17-ാം ഒാവർ മുതൽ 44-ാം ഒാവർ വരെ ക്രീസിലുണ്ടായിരുന്ന സഖ്യംകൂട്ടിച്ചേർത്തത് 211 റൺസാണ്. പതിയെത്തുടങ്ങിയ രോഹിത് താളം കണ്ടെത്തിയതോടെ തകർത്തടിക്കാൻ തുടങ്ങി. 34-ാം ഒാവറിൽ 200 കടന്ന ഇന്ത്യ 43-ാം ഒാവറിൽ 300 ലെത്തിയിരുന്നു. 137 പന്തുകളിൽ 20 ബൗണ്ടറികളും നാല് സിക്സുമടക്കം 162 റൺസ് നേടിയ രോഹിത് ടീം സ്കോർ 312 ലെത്തിയപ്പോൾ നഴ്സിന്റെ പന്തിൽ ഹേമരാജിന് ക്യാച്ച് നൽകി മടങ്ങി. തന്റെ 21-ാം സെഞ്ച്വറിയാണ് ബ്രബോൺ സ്റ്റേഡിയത്തിൽ രോഹിത് കുറിച്ചത്.
പകരമിറങ്ങിയ ധോണിയെ (23) കൂട്ടി അമ്പാട്ടി സെഞ്ച്വറിയിലേക്ക് കടന്നു. 81 പന്തുകളിൽ എട്ട് ബൗണ്ടറികളുടെയും നാല് സിക്സുകളുടെയും അകമ്പടിയോടെ തന്റെ മൂന്നാം ഏകദിന സെഞ്ച്വറിയിലെത്തിയ ഉടൻ അമ്പാട്ടി റായ്ഡു റൺ ഒൗട്ടായി. 48-ാം ഒാവറിൽ അമ്പാട്ടി പുറത്തായതിന് പിന്നാലെ ധോണിയെ കെമർറോഷ് ഹേംരാജിന്റെ കൈയിലെത്തിച്ചു. കേദാർ യാദവ് 16 റൺസുമായും രവീന്ദ്ര ജഡേജ ഏഴ് റൺസുമായും പുറത്താകാതെ നിന്നു മറുപടിക്കിറങ്ങിയ വിൻഡീസിന് ടീം സ്കോർ 20 ൽവച്ച് മൂന്ന് വിക്കറ്റുകൾ നഷ്ടമായത് നട്ടെല്ല് ഒടിയുന്നതിന് തുല്യമായിരുന്നു. ഒാപ്പൺ ഹേം രാജിനെ (14) അഞ്ചാം ഒാവറിന്റെ രണ്ടാംപന്തിൽ ഭുവനേശ്വർ അമ്പാട്ടിയുടെ കൈയിലെത്തിക്കുകയായിരുന്നു. നാലാം പന്തിൽ ഷായ്ഹോപ്പും (0) അടുത്ത ഒാവറിന്റെ രണ്ടാംപന്തിൽ കെയ്റോൺ പവലും റൺ ഒൗട്ടായി. പിന്നീട് ഖലീൽ അഹമ്മദിന്റെ ഉൗഴമായിരുന്നു. വമ്പനടിക്കാരായ ഹെട്മെയറിനെയും (13), റോവ്മാൻ പവലിനെയും (1) വെറ്ററൻ മർലോൺ സാമുവൽസിനെയും (18) ഖലീൽ മടക്കി അയച്ചതോടെ വിൻഡീസ് 13.4 ഒാവറിൽ 56/6 എന്ന നിലയിലായി. തുടർന്ന് ക്യാപ്ടൻ ജാസൺ ഹോൾഡൻ ഒരറ്റത്ത് പൊരുതിനിന്നെങ്കിലും അല്ലനെയും (10), നഴ്സിനെയും (8) പുറത്താക്കി കുൽദീപ് യാദവ് വിൻഡീനെ 101/8 എന്ന നിലയിലാക്കി.പരമ്പരയിലെ അവസാനമത്സരം വ്യാഴാഴ്ച തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബിൽ നടക്കും. പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്.