ഏകദിനത്തിനായി ഇന്ത്യ വിൻഡീസ് ക്രിക്കറ്റ് താരങ്ങൾ തലസ്ഥാനത്ത്
തിരുവനന്തപുരം: കോഹ്ലിയും പടയും തിരുവനന്തപുരത്ത് വന്നിറങ്ങിയപ്പോൾ ക്രിക്കറ്റ് പ്രേമികളുടെ ആവേശം വാനോളമുയർന്നു. പരമ്പര സ്വന്തമാക്കാനായി ഇന്ത്യയും സമനില പിടിക്കാനായി വെസ്റ്റ് ഇൻഡീസും അഞ്ചാം ഏകദിന മത്സരത്തിനായി ഇന്നലെ ഉച്ചകഴിഞ്ഞ് 1.30 നാണ് തിരുവനന്തപുരത്തു വിമാനമിറങ്ങിയത്. ജെറ്റ് എയർവേസിന്റെ പ്രത്യേക വിമാനത്തിൽ ഇന്നലെ ഉച്ചയ്ക്ക് 12 ന് ഇരു ടീമുകളും എത്തുമെന്നാണു നേരത്തേ അറിയിച്ചിരുന്നത്. എന്നാൽ, ഒന്നര മണിക്കൂർ വൈകിയാണ് വിമാനം ഇറങ്ങിയത്. താരങ്ങളെ കാണാൻ ആവേശത്തോടെ ക്രിക്കറ്റ് പ്രേമികൾ വിമാനത്താവളത്തിനു മുന്നിൽ കാത്തു നിന്നിരുന്നു.
കൊഹ്‌ലിക്കും ടീം ഇന്ത്യക്കും ജയ് വിളി തുടരുന്നതിനിടെ വൈസ് ക്യാപ്ടൻ രോഹിത് ശർമ്മയും അമ്പാട്ടി റായിഡു, യുസ്‌വേന്ദ്ര ചഹൽ തുടങ്ങിയവരും പുറത്തേക്ക് വന്നു. ധോണി എത്തിയതോടെ വീണ്ടും ആർപ്പുവിളി ഉയർന്നു.കൊഹ്‌ലിക്കും ധോനിക്കും ഒപ്പം കഴിഞ്ഞ ദിവസം സെഞ്ച്വറി നേടിയ രോഹിത് ശർമ്മയ്ക്കും വേണ്ടിയും മുദ്രാവാക്യം വിളി ഉയർന്നു. ഇടയക്ക് സച്ചിന്റെ പേരിലും മുദ്രാവാക്യം വിളി ഉയർന്നു. ഇന്ത്യൻ ടീമിന് തൊട്ടുപിന്നാലെ വെസ്റ്റ്ഇൻഡീസ് ടീമംഗങ്ങളും പുറത്തേക്ക് വന്നു. ഇവരെയും ആരവങ്ങളോടെയാണ് കാണികൾ സ്വീകരിച്ചത്.കളിക്കാർ കയറിയ ബസ്സിന് ചുറ്റും ചിത്രങ്ങളെടുക്കാനുള്ള കാണികളുടെ തിരക്ക് നിയന്ത്രിക്കാൻ പൊലീസിന് ഏറെ പണിപ്പെടേണ്ടി വന്നു. താരങ്ങൾ ആരാധകർക്ക് നേരെ കൈവീശിയതോടെ ഉച്ചത്തിൽ ആരവം മുഴങ്ങി. സെൽഫിയും വീഡിയോയും എടുത്ത് യുവാക്കൾ ഇന്ത്യൻ ടീം ഇരുന്ന ബസ്സിനുചുറ്റും നിറഞ്ഞു. വിമാനത്താവളത്തിൽ നിന്നും താമസസൗകര്യം ഒരുക്കിയിട്ടുള്ള കോവളം ഹോട്ടൽ ലീല ഹോട്ടലിലേക്കാണ് ടീമംഗങ്ങൾ പോയത്.