മാഞ്ചസ‌്റ്റർ യുണൈറ്റഡ‌് ചാമ്പ്യൻസ‌് ലീഗിൽ യുവന്റസിനുമേൽ ജയം കുറിച്ചു
ടുറിന്/പ്ലെസന്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഇറ്റാലിയന്‍ ചാമ്പ്യന്മാരായ യുവന്റസിന് അപ്രതീക്ഷിത തോല്‍വി. ഗ്രൂപ്പ് എച്ചില് യുവന്റസിനെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ‌് 2-1ന് തകര്‍ത്തു. 65-ാം മിനിറ്റില്‍ ക്രിസ‌്റ്റ്യാനോ റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ഗോളില്‍ യുവന്റസാണ് മുന്നിലെത്തിയത്. ചാമ്പ്യന്‍സ് ലീഗില്‍ ആറു മത്സരങ്ങള്‍ക്കുശേഷമാണ് റൊണാള്‍ഡോ ഗോള്‍ നേടുന്നത്. പകരക്കാരനായി എത്തിയ യുവാന്‍ മാട്ടയുടെ (86-ാം മിനിറ്റ്) ഫ്രീകിക്കിൽ യുണൈറ്റഡ‌് സമനില നേടി. 89-ാം മിനിറ്റില്‍ അലക്സ് സാന്‍ഡ്രോയുടെ സെല്‍ഫ് ഗോൾ സന്ദര്‍ശകര്‍ക്ക് ജയവുമൊരുക്കി.
അവസാന അഞ്ചു മിനിറ്റിലാണ‌് മാഞ്ചസ‌്റ്റർ യുണൈറ്റഡിന്റെ ഗോളുകൾ. പരിശീലകൻ ഹൊസെ മൊറീന്യോ രണ്ടാം പകുതിയിൽ നടത്തിയ മൂന്നു മാറ്റം നിർണായകമായി. മത്സരത്തിൽ യുവന്റസിനായിരുന്നു മേൽക്കൈ. ആദ്യപകുതിയിൽ ക്രിസ‌്റ്റ്യാനോ റൊണാൾഡോയുടെ നേതൃത്വത്തിൽ അവർ യുണൈറ്റഡ‌് പ്രതിരോധത്തെ നിരന്തരം സമ്മർദത്തിലാക്കി. നിരവധി ഗോളവസരങ്ങളാണ‌് നഷ‌്ടമാക്കിയത‌്. സാമി ഖദീരയും പൗളോ ഡിബാലയും കിടയറ്റ ഷോട്ടുകൾ പായിച്ചെങ്കിലും ഗോൾ ഒഴിഞ്ഞുപോയി.