ഹോക്കി ലോകകപ്പിൽ ഇന്ത്യ ദക്ഷിണാഫ്രിക്കയെ അഞ്ചു ഗോളിനു തകർത്തു
ഭുവനേശ്വര്‍: ഒഡിഷയിലെ ഭുവനേശ്വറില്‍ 14മത് ഹോക്കി ലോകകപ്പിന് തുടക്കമായി. ആദ്യ മത്സരത്തില്‍ തന്നെ ദക്ഷിണാഫ്രിക്കയെ എതിരില്ലാത്ത അഞ്ചുഗോളുകള്‍ക്ക് തകര്‍ത്ത് ഇന്ത്യ ലോകകപ്പില്‍ വരവറിയിച്ചു.10-ാം മിനുട്ടില്‍ ക്യാപ്റ്റന്‍ മന്‍ദീപ് സിങ്ങിലൂടെയാണ് ഇന്ത്യ ഗോള്‍ വേട്ടക്ക് തുടക്കമിട്ടത്. 12-ാം മിനുട്ടില്‍ ആകാശ്ദീപ് സിങ്, 43, 46 മിനുട്ടുകളില്‍ സിമ്രന്‍ജീത് സിങ്, 45ാം മിനുട്ടില്‍ ലളിത് എന്നിവരാണ് ഇന്ത്യക്ക് വേണ്ടി ഗോള്‍നേടിയത്. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ഇന്ത്യ അര്‍ഹിച്ച ജയമാണ് സ്വന്തമാക്കിയത്. പന്തടക്കത്തിലും മുന്നേറ്റത്തിലും അങ്ങേയറ്റത്തെ മികവു പുലര്‍ത്തിയ ഇന്ത്യന്‍ ടീമിന് മുന്നില്‍ ദക്ഷിണാഫ്രിക്ക നിഷ്പ്രഭമായി.
കടുത്ത ആക്രമണമാണ‌് ഇന്ത്യ ദക്ഷിണാഫ്രിക്കയ‌്ക്കെതിരെ നടത്തിയത‌്. പക്ഷേ, ആദ്യനിമിഷങ്ങളിൽ മുന്നേറ്റനിരയിലെ ലളിത‌്കുമാറും മൻദീപ‌്സിങ്ങും അവസരങ്ങൾ പാഴാക്കി. ദക്ഷിണാഫ്രിക്കയുടെ പ്രതിരോധം അത്ര മികച്ചതായിരുന്നില്ല. ഇന്ത്യൻ മുന്നേറ്റനിരയ‌്ക്ക‌് തുടക്കത്തിൽ ഇതു മുതലാക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ ലോകകപ്പിൽ ഇന്ത്യയെ 3–-3ന‌് തളച്ചതിന്റെ ആത്മവിശ്വാസത്തിലായിരുന്നു ദക്ഷിണാഫ്രിക്ക.