കേരളാ ബ്ലാസ്റ്റേഴ്സിന് നിരാശാജനകമായ മറ്റൊരു സമനിലകൂടി
കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സിന് നിരാശാജനകമായ മറ്റൊരു സമനിലകൂടി. സ്വന്തം മൈതാനത്ത് ജംഷഡ്പുർ എഫ്സിയുമായി ഓരോ ഗോളടിച്ച് തുല്യതയിൽ പിരിഞ്ഞു. കളിയിൽ ആധിപത്യം പുലർത്തിയ ബ്ലാസ്റ്റേഴ്സ് അനവധി സുവർണാവസരങ്ങൾ സൃഷ്ടിച്ചു. എന്നാൽ, പന്ത് വലയിലാക്കാനുള്ള മിടുക്ക് ആ നീക്കങ്ങൾക്ക് ഇല്ലാതെപോയി. വിവാദ പെനൽറ്റിയിൽനിന്ന് കാർലോസ് കാൽവോ ജംഷഡ്പുരിന് ലീഡ് നൽകി. സീമിൻലെൻ ദുംഗൽ ബ്ലാസ്റ്റേഴ്സിനെ ഒപ്പമെത്തിച്ചു. ഇതോടെ പത്തു കളിയിൽനിന്ന് ബ്ലാസ്റ്റേഴ്സിന് ഒമ്പതു പോയിന്റായി. 11 മത്സരം പൂർത്തിയാക്കിയ ജംഷഡ്പുരിന് 16 പോയിന്റാണുള്ളത്. ആദ്യപകുതിയിൽ ഗോൾ രഹിത സമനില.രണ്ടാം പകുതിയുടെ 66-ാം മിനിട്ടിൽ വിവാദ പെനാൽറ്റി. ബോക്സിന് പുറത്തിറങ്ങി പന്ത് കൈക്കലാക്കിയ ഗോളി ധീരജ് സിംഗിന്റെ ഫൗളിൽ ജംഷഡ്പൂരിന് പെനാൽറ്റി. ബോക്സിന് പുറത്ത് എതിർ സ്ട്രൈക്കറുമായി കൂട്ടിയിടിച്ച് ഇരുവരും തെറിച്ച് വീണത് ബോക്സിനുള്ളിലായിരുന്നു. ആദ്യം റഫറി ഫ്രീകിക്ക് വിധിച്ചെങ്കിലും ലൈൻ റഫറിയുടെ നിർദ്ദേശത്തിൽ പെനാൽറ്റിയായി. കാർലോസ് കാൽവോയുടെ ഷോട്ട് കൃത്യമായി വലയിൽ (1-0).
50 ാം മിനിട്ടിൽ മിഡ്ഫീൽഡർ ഹാലിചരൻ നർസാരിയെ പിൻവലിച്ച് സി.കെ.വിനീതിനെ കളത്തിലിറക്കി. കളിയിലുടനീളം നിരവധി അവസരങ്ങൾ ഒരുക്കിയ ഡുംഗലിന്റെ ഒരു ഫിനീഷിംഗ് ഗോളിന് വഴി തുറന്നതോടെ 77 ാംമിനിട്ടിൽ ബ്ളാസ്റ്റേഴ്സ് സമനില പിടിച്ചു. സ്റ്റൊയനോവിച്ച് തലകൊണ്ട് ചെത്തി നൽകിയ പന്ത് രണ്ട് ചലനങ്ങൾക്കിടയിൽ ഡുംഗൽ വലയിലാക്കി. ഇതിനിടെ സ്റ്റൊയനോവിച്ചിന്റെ രണ്ടു ഷോട്ടുകൾ വലയിലാകാതെ തലനാരിഴയ്ക്ക് പുറത്തേക്ക്.അധികസമയത്തിന്റെ അവസാനനിമിഷം ജംഷഡ്പൂർ എഫ്.സി.യുടെ ഗോളവസരം തട്ടയകറ്റിയപ്പോൾ ഗോളി ധീരജ്സിംഗിന്റെ കൈകൾ ദൈവത്തിന്റേതായി. ഓ... ബ്ളാസ്റ്റേഴ്സ് തോറ്റില്ലല്ലോ. നിമിഷങ്ങൾക്കകം ആരാധകർ സ്റ്റേഡിയം വിട്ടൊഴിഞ്ഞു.ലോകോത്തര മിഡ്ഫീൽഡറും ജർമ്മൻ ഇതിഹാസവുമായ ലോതർ മത്തേവൂസും കളികാണാൻ സ്റ്റേഡിയത്തിലുണ്ടായിരുന്നു.