ലിബർട്ടഡോറസ് ട്രോഫിയിലെ ഫൈനലിൽ റിവർപ്ലേറ്റ് ചാമ്പ്യൻമാർ
മാഡ്രിഡ‌്: കോപ ലിബർട്ടഡോറസ‌് കപ്പ‌് ഫുട‌്ബോൾ കിരീടം റിവർപ്ലേറ്റിന‌്. ഇരുപാദങ്ങളിലുമായി 5–-3ന‌് ചിരവൈരികളായ ബൊക്ക ജൂനിയേഴ‌്സിനെ തോൽപ്പിച്ചു. മാഡ്രിഡിൽ നടന്ന രണ്ടാംപാദ ഫൈനലിൽ ഒന്നിനെതിരെ മൂന്നു ഗോളിനാണ‌് ബൊക്കയെ തകർത്തത‌്. ബൊക്കയുടെ ഗ്രൗണ്ടിൽ നടന്ന ആദ്യപാദം 2–2ന‌് സമനിലയിലായിരുന്നു. ലുകാസ‌് പ്രാറ്റോ, യുവാന്‍ ഫെര്‍ണാണ്ടോ ക്വിന്റേറോ, ഗോണ്‍സാലോ മാര്‍ട്ടിനെസ്, എന്നിവരാണ‌് റിവറിനായി ഗോളടിച്ചത‌്. ഡാരിയോ ബെനെഡെറ്റോയുടെ വകയായിരുന്നു ബൊക്കയുടെ ആശ്വാസഗോൾ.
മത്സരത്തിൽ റിവറിനായിരുന്നു മുൻതൂക്കമെങ്കിലും ആദ്യപകുതിയുടെ 44-ാം മിനിറ്റിൽ ഡാരിയോ ബെനഡേറ്റയിലൂടെ ബൊക്ക ലീഡെടുത്തു. തുടർന്ന് രണ്ടാം പകുതിയുടെ 68-ാം മിനിറ്റിൽ ലൂക്കാസ് പ്രാറ്രോയിലൂടെ റിവർ സമനിലപിടിച്ചു.
തുടർന്ന് നിശ്ചിത സമയത്ത് ഇരുവരും തുല്യത പാലിച്ചതിനാൽ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു. ബാറോയിസ് ചുവപ്പ് കാർഡ് കണ്ടത് ബൊക്കയുടെ പ്രകടനത്തെ ബാധിച്ചു. 109-ാം മിനിറ്രിൽ ജുവാൻ ക്വിന്റോറയിലൂടെ റിവർ ലീഡെടുത്തു. തുടർന്ന് എക്സ്ട്രാ ടൈം അവസാനിക്കാറാകവെ ഗോൺസാലോ മാർട്ടിനസിലൂടെ റിവർ മൂന്നാം ഗോളും നേടുകയായിരുന്നു. ബൊക്ക ജൂനിയേഴ്സിന്റെ ഗ്രൗണ്ടിൽ നടന്ന ആദ്യപാദത്തിൽ ഇരുടീമുകളും 2-2ന് സമനിലയിൽ പിരിഞ്ഞിരുന്നു. ഈ വിജയത്തോടെ യു.എ.ഇ വേദിയാകുന്ന ക്ലബ്ബ് ലോകകപ്പിനും റിവർപ്ലേറ്റ് യോഗ്യത നേടി.