മാഞ്ചസ‌്റ്റർ യുണൈറ്റഡിന‌് തുടർച്ചയായ നാലാംജയം
ലണ്ടൻ: താൽക്കാലിക പരിശീലകൻ ഒലേ ഗുന്നർ സോൾജെയറിനു കീഴിൽ ഇംഗ്ലീഷ‌് പ്രീമിയർ ലീഗ‌് ക്ലബ‌് മാഞ്ചസ‌്റ്റർ യുണൈറ്റഡിന‌് തുടർച്ചയായ നാലാംജയം. എതിരില്ലാത്ത രണ്ടുഗോളിന‌് ന്യൂകാസിൽ യുണൈറ്റഡിനെ തോൽപ്പിച്ചു. പകരക്കാരൻ റൊമേലു ലുക്കാക്കുവും മാർകസ‌് റാഷ‌്ഫഡും യുണൈറ്റഡിനായി ഗോളടിച്ചു. ജയത്തോടെ ചുമതലയേറ്റശേഷം തുടർച്ചയായി നാലുമത്സരങ്ങൾ ജയിക്കുന്ന രണ്ടാമത്തെ യുണൈറ്റഡ‌് പരിശീലകനായി സോൾജെയർ. ഇതിനുമുമ്പ‌് 1946ൽ സർ മറ്റ‌് ബസ‌്ബിയാണ‌് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത‌്.പോൾ പോഗ‌്ബയെയും റാഷ‌്ഫഡിനെയും മുന്നിൽനിർത്തിയാണ‌് സോൾജെയർ ടീമിനെ കളത്തിൽ ഇറക്കിയത‌്. ആദ്യപകുതിയിൽ പതുക്കെയാണ‌് യുണൈറ്റഡ‌് തുടങ്ങിയത‌്. എന്നാൽ, രണ്ടാംപകുതിയോടെ കളിയുടെ നിയന്ത്രണം ഏറ്റെടത്തു. തുടക്കത്തിൽത്തന്നെ പോഗ‌്ബയും റാഷ‌്ഫഡും എതിർവല ലക്ഷ്യംവച്ചെങ്കിലും പന്ത‌് വരകടത്താൻ യുണൈറ്റഡിനായില്ല. ഇതിനിടെ ക്രിസ‌്റ്റലിന്റെ ഘാന മധ്യനിരക്കാരൻ ക്രിസ‌്റ്റൺ അട‌്സു ഇടയ‌്ക്കിടെ യുണൈറ്റഡ‌് ഗോൾമുഖം വിറപ്പിച്ചു.ഇടവേളയ‌്ക്കുശേഷം ലുക്കാക്കുവും അലെക‌്സി സാഞ്ചെസും കളത്തിലെത്തി. ആദ്യ സ‌്പർശത്തിൽത്തന്നെ ഗോൾ നേടി ലുക്കാക്കു വരവ‌് അറിയിച്ചു.