മലയാളി താരം അനസ് എടത്തൊടിക രാജ്യാന്തര ഫുട്ബോളിൽനിന്നു വിരമിച്ചു
കോഴിക്കോട്: ഇന്ത്യന്‍ ടീമിലെ മലയാളി സാന്നിധ്യം അനസ് എടത്തൊടിക രാജ്യാന്തര ഫുട്‌ബോളില്‍ നിന്നും വിരമിച്ചു. ഇന്ത്യ ഏഷ്യന്‍ കപ്പില്‍ നിന്ന് ഗ്രൂപ്പ് സ്റ്റേജില്‍ പുറത്തായതിന് പിന്നാലെയാണ് അനസ് രാജ്യാന്തര മത്സരത്തില്‍ നിന്നും ബൂട്ടഴിക്കല്‍ പ്രഖ്യാപിച്ചത്. രാജ്യാന്തര മത്സരത്തില്‍ നിന്നും വിരമിച്ചെങ്കിലും താരം ക്ലബ്ബ് ഫുട്‌ബോളില്‍ തുടരുമെന്ന് അറിയിച്ചു. ഏഷ്യന്‍ കപ്പില്‍ ബഹ്‌റൈനെതിരേ നിര്‍ണായക മത്സരത്തിന്റെ ആദ്യ നിമിഷങ്ങളില്‍ തന്നെ പരുക്കേറ്റ് താരത്തിന് പിന്‍വലിയേണ്ടി വന്നിരുന്നു.
കൊണ്ടോട്ടി മുണ്ടമ്പലം എടത്തൊടിക പുതിയേടത്തുവീട്ടില്‍ മുഹമ്മദ് കുട്ടിയുടേയും ഖദീജയുടേയും മകനായ അനസ് കൊണ്ടോട്ടി ഇ.എം.ഇ.എ സ്‌കൂള്‍, കോളേജ്, മഞ്ചേരി എന്‍.എസ്.എസ് കോളേജ് ടീമുകളിലൂടെയാണ് കളിച്ചുവളര്‍ന്നത്. 2007ല്‍ മുംബൈ എഫ്.സിയില്‍ കളിച്ചു. 2011ല്‍ പൂനെ എഫ്.സി താരമായി. ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ വരവോടെയാണ് അനസ് വീണ്ടും താരമായത്. ഐ.എസ്.എല്‍ നാലാം സീസണില്‍ ഇന്ത്യന്‍ പ്ലെയര്‍ ഡ്രാഫ്റ്റിലെ ഏറ്റവും വിലയേറിയ താരം അനസായിരുന്നു. 1.10 കോടി രൂപക്കാണ് അനസിനെ ജംഷഡ്പൂര്‍ എഫ്.സി സ്വന്തമാക്കിയത്. ഡെല്‍ഹി ഡൈനാമോസിന് വേണ്ടിയും കളിച്ചിട്ടുള്ള അനസ് നിലവില്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് താരമാണ്.