നവോമി ഒസാക്ക ലോക ടെന്നീസിലെ ഒന്നാം റാങ്കുകാരി
മെൽബൺ: കണ്ണീരോടെയാണ‌് നവോമി ഒസാക്ക തന്റെ ആദ്യ ഗ്രാൻഡ‌്സ്ലാം കിരീടം ഏറ്റുവാങ്ങിയത‌്. കഴിഞ്ഞ സെപ‌്തംബറിൽ യുഎസ‌് ഓപ്പണായിരുന്നു ആ വേദി. സെറീന വില്യംസിനെ കീഴടക്കിയിട്ടും കൈയടികൾ ഒസാക്കയ‌്ക്ക‌് കിട്ടിയിരുന്നില്ല. അന്നെല്ലാവരും സെറീനയുടെ തോൽവിയാണ‌് വിഷയമാക്കിയത‌്. ആർതർ ആഷെ സ‌്റ്റേഡിയത്തിൽ ഒസാക്ക കരഞ്ഞു.നാലു മാസങ്ങൾക്കിപ്പുറം മെൽബൺ പാർക്കിൽ ഓസ‌്ട്രേലിയൻ ഓപ്പൺ കിരീടം ഏറ്റുവാങ്ങുമ്പോൾ ഒസാക്ക മനസ്സുതുറന്നു ചിരിച്ചു. ലോകം അവരെ അംഗീകരിച്ചു. ലോക ടെന്നീസിലെ ഒന്നാം റാങ്കുകാരിയാണ‌് ഇപ്പോൾ ഈ ജപ്പാൻകാരി. ഫൈനലിൽ ചെക്ക‌് റിപ്പബ്ലിക്കിന്റെ പെട്ര ക്വിറ്റോവയെയാണ‌് കീഴടക്കിയത‌് (7–-6, 5–-7, 6–-4). ഫൈനൽ പോരിന്റെ എല്ലാം ആവേശവും അവിടെ സംഗമിച്ചു. ഇരുപത്തൊന്നുകാരിയയായ ഒസാക്കയുടെ രണ്ടാം ഗ്രാൻഡ‌്സ്ലാം കിരീടമാണിത‌്.