ലിവർപൂളിന് നിർണായക ദിനങ്ങൾ
ലണ്ടൻ: ഇടവേളയ‌്ക്കുശേഷം നാളെ വീണ്ടും ഇംഗ്ലീഷ‌് പ്രീമിയർ ലീഗിൽ പന്തുരുളുന്നു. അവസാനഘട്ടത്തിലെത്തി ലീഗ‌്. പതിവുപോലെ കിരീടപ്പോരാട്ടം ശക്തം. യൂറോ കപ്പ‌് യോഗ്യതയും രാജ്യാന്തര സൗഹൃദ മത്സരങ്ങളും കഴിഞ്ഞ‌് കളിക്കാർ തിരിച്ചെത്തി. അവസാന റൗണ്ടുകളിലേക്കായി തന്ത്രങ്ങൾ മെനയുകയാണ‌് കിരീടപ്പോരിലുള്ള ക്ലബ്ബുകൾ.
ഇനി ഏഴ‌് റൗണ്ട‌് ബാക്കി. ചില ടീമുകൾക്ക് എട്ട‌് കളി ബാക്കിയുണ്ട‌്. 31 മത്സരങ്ങൾ പൂർത്തിയാക്കിയ ലിവർപൂൾ 76 പോയിന്റുമായി ഒന്നാമത‌് നിൽക്കുന്നു. മാഞ്ചസ‌്റ്റർ സിറ്റി 74 പോയിന്റുമായി രണ്ടാമതുണ്ട‌്. 30 കളിയാണ‌് സിറ്റി പൂർത്തിയാക്കിയത‌്. ടോട്ടനം ഹോട‌്സ‌്പർ (61), അഴ‌്സണൽ (60), മാഞ്ചസ‌്റ്റർ യുണൈറ്റഡ‌് (58), ചെൽസി (57) എന്നീ വമ്പൻമാർ പിന്നാലെയുണ്ട‌്. കിരീടപ്പോര‌് സിറ്റിയും ലിവർപൂളും തമ്മിലാണ‌്. മറ്റ‌് ടീമുകൾക്ക‌് ആദ്യ നാലിൽ ഉൾപ്പെടുകയും ചാമ്പ്യൻസ‌് ലീഗ‌് യോഗ്യതയുമാണ‌് ലക്ഷ്യം.
ലിവർപൂൾ കനത്ത സമ്മർദത്തിലാണ‌്. ഞായറാഴ‌്ച ടോട്ടനം ഹോട‌്സ‌്പറുമായാണ‌് കളി. കിരീടവഴിയിലേക്കുള്ള അന്തിമഘട്ടത്തിലെ ആദ്യ വെല്ലുവിളി. ഇത‌് അതിജീവിച്ചാൽ ലിവർപൂളിന്റെ ആത്മവിശ്വാസം കൂടും. മറിച്ചായാൽ സിറ്റിക്ക‌് എളുപ്പമാകും. സിറ്റിക്ക‌് ഫുൾഹാം സിറ്റിയാണ‌് എതിരാളികൾ. ഒരു മത്സരം കുറവെന്നത‌് സിറ്റിക്ക‌് അനുകൂലമാണ‌്. ചാമ്പ്യൻസ‌് ലീഗിലും ഇരു ടീമുകൾക്കും വരുന്നയാഴ‌്ച മത്സരമുണ്ട‌്. നിർണായക ദിനങ്ങളാണ‌്.