തുടര്‍ച്ചയായ മൂന്ന് പരാജയങ്ങള്‍ക്ക് ശേഷം രാജസ്ഥാന്‍ റോയല്‍സിന് ആദ്യ ജയം
ജയ്പൂര്‍: ഐ.പി.എല്‍ ക്രിക്കറ്റിൽ തുടര്‍ച്ചയായ മൂന്ന് പരാജയങ്ങള്‍ക്ക് ശേഷം രാജസ്ഥാന്‍ റോയല്‍സിന് ആദ്യ ജയം. അവസാന ഓവര്‍ വരെ നീണ്ട മത്സരത്തില്‍ ഏഴു വിക്കറ്റിനാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ രാജസ്ഥാന്‍ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ ഉയര്‍ത്തിയ 158 റണ്‍സ് 19.5 ഓവറില്‍ രാജസ്ഥാന്‍ മറികടന്നു. 43 ബോളില്‍ 59 റണ്‍സ് നേടിയ ജോസ് ബട്ട്‌ലറാണ് രാജസ്ഥാന് വിജയ വഴിയൊരുക്കിയത്. ബാംഗ്ലൂരിന് വേണ്ടി യുസ്‌വേന്ദ്ര ചഹല്‍ രണ്ട് വിക്കറ്റും മുഹമ്മദ് സിറാജ് ഒരു വിക്കറ്റും വീഴ്ത്തി. കൂറ്റന്‍ സ്‌കോര്‍ ലക്ഷ്യമിട്ടിറങ്ങിയ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് പ്രതീക്ഷക്കൊത്ത് ഉയരാനായില്ല.
ടോസിനു ശേഷം രാജസ്ഥാന്‍ നായകന്‍ അജിങ്ക്യ രഹാനെ എതിരാളികളെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. രാജസ്ഥാന്റെ മികച്ച ബൗളിങ്ങിന് മുന്നില്‍ നാലു വിക്കറ്റിന് 158 റണ്‍സാണ് ആര്‍.സി.ബി സ്വന്തമാക്കിയത്. 67 റണ്‍സെടുത്ത ഓപ്പണര്‍ പാര്‍ഥീവ് പട്ടേലാണ് ആര്‍.സിബിയുടെ ടോപ് സ്‌കോറര്‍. 41 പന്തില്‍ ഒന്‍പത് ബൗണ്ടറികളും ഒരു സിക്‌സറും അടങ്ങുന്നതായിരുന്നു പാര്‍ഥിവിന്റെ ഇന്നിങ്‌സ്. ആര്‍.സി.ബി നിരയില്‍ മറ്റുള്ളവരാരും കൂടുതല്‍ റണ്‍സ് ടീമിന് സംഭാവന നല്‍കിയില്ല. വിരാട് കോഹ്‌ലി (23), എ.ബി ഡിവില്ലിയേഴ്‌സ് (13), ഷിംറോണ്‍ ഹെറ്റ്‌മെയര്‍(1) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.