മുംബൈ ഇന്ത്യൻസിന് ഏഴു വിക്കറ്റ് നഷ്ടം; അവസാന പന്തിൽ ജയം
മുംബൈ: രാഹുലിന്റെയും ക്രിസ് ഗെയ്ലിന്റെയും ബാറ്റിംഗ് പഞ്ചിന് പൊള്ളാർഡിന്റെ മറുമരുന്ന്. പഞ്ചാബ് അടിച്ചുകൂട്ടിയ 197 റൺസ് മുംബൈ ഇന്ത്യൻസ് ഏഴു വിക്കറ്റ് നഷ്ടത്തിൽ അവസാന പന്തിൽ മറികടന്നു. 31 പന്തുകളിൽ 10 സിക്സും മൂന്നു ബൗണ്ടറിയും സഹിതം 83 റൺസെടുത്ത് അവസാന ഓവറിലാണ് പൊള്ളാർഡ് പുറത്തായത്. അങ്കിത് രജ്പുത് എറിഞ്ഞ അവസാന ഓവറിൽ 15 റൺസാണ് മുംബൈക്ക് വേണ്ടിയിരുന്നത്. ഒരു സിക്സും ബൗണ്ടറിയും നേടി പൊള്ളാർഡ് പുറത്തായി. അവസാന പന്തിൽ രണ്ടു റൺസ് നേടി അൽസാരി ജോസഫ് മുംബൈയെ വിജയത്തിലെത്തിച്ചു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ കിംഗ്സ് ഇലവൻ പഞ്ചാബ് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 197 റണ്‍സ് നേടി. 12-ാം സീസണ് ഐപിഎലിലെ നാലാം സെഞ്ചുറി പിറന്ന മത്സരത്തിൽ പഞ്ചാബിനായി കെ.എൽ. രാഹുലും ക്രിസ് ഗെയ്ലും തകർപ്പൻ ബാറ്റിംഗാണ് പുറത്തെടുത്തത്. 64 പന്തിൽ ആറ് സിക്സും ആറ് ഫോറും അടക്കം 100 റണ്‍സുമായി രാഹുൽ പുറത്താകാതെനിന്നു. സഞ്ജു വി. സാംസണ്, ഡേവിഡ് വാർണർ, ജോണി ബെയർസ്റ്റോ എന്നിവർക്കുപിന്നാലെ ഈ സീസണിൽ സെഞ്ചുറി കരസ്ഥമാക്കുന്ന നാലാമനായി രാഹുൽ. ക്രിസ് ഗെയ്ലും രാഹുലും ചേർന്ന് യഥേഷ്ടം റണ്‍ നേടിയപ്പോൾ ഓപ്പണിംഗ് വിക്കറ്റിൽ 77 പന്തിൽ 116 റണ്‍സ് പിറന്നു. 36 പന്തിൽ ഏഴ് സിക്സും മൂന്ന് ഫോറും അടക്കം 63 റണ്‍സ് നേടിയ ഗെയ്ലിനെ ജസണ്‍ ബെഹ്റെൻഡോഫ് പുറത്താക്കി മുംബൈക്ക് ആശ്വാസം നല്കി.
സ്കോർ:കിംഗ്സ് ഇലവൻ പഞ്ചാബ്: 197/4, മുംബൈ ഇന്ത്യൻസ്: 198/7 (20)
പരിശീലനത്തിനിടെ പരിക്കേറ്റ രോഹിത് ശർമയ്ക്കു പകരം കിറോണ്‍ പൊള്ളാർഡ് ആണ് കിംഗ്സ് ഇലവൻ പഞ്ചാബിനെതിരേ മുംബൈ ഇന്ത്യൻസിനെ നയിച്ചത്. വലതു കാലിലെ പേശിക്കേറ്റ പരിക്കാണ് രോഹിതിനെ പുറത്തിരുത്തിയത്. പരിക്ക് ഗുരുതരമല്ലെന്നാണ് ടീം വൃത്തങ്ങൾ നല്കുന്ന സൂചന. രോഹിതിനു പകരം സിദ്ധേശ് ലാഡ് ഐപിഎൽ അരങ്ങേറ്റം കുറിച്ചു. 11 വർഷത്തിനുശേഷമാണ് രോഹിത് ശർമ ഒരു ഐപിഎൽ മത്സരത്തിൽ സൈഡ് ബെഞ്ചിൽ ഇരിക്കേണ്ടിവന്നത്.