മുംബൈ ഇന്ത്യൻസിനു 46 റണ്‍സ് ജയം
ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗ് ട്വന്റി 20 ക്രിക്കറ്റിൽ ചെന്നൈ സൂപ്പർ കിംഗ്സിനെതിരേ മുംബൈ ഇന്ത്യൻസിനു 46 റണ്‍സ് ജയം. മഹേന്ദ്ര സിംഗ് ധോണിയുടെ അഭാവത്തിൽ ചെന്നൈയെ നയിച്ച സുരേഷ് റെയ്നയുടെ അടവുകൾ പിഴയ്ക്കുന്നതാണ് കാണാൻ സാധിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ മുംബൈ നാല് വിക്കറ്റ് നഷ്ടത്തിൽ നിശ്ചിത 20 ഓവറിൽ 155 റണ്‍സെടുത്തു. നായകൻ രോഹിത് ശർമയുടെ അർധ സെഞ്ചുറിയാണ് മുംബൈയെ രക്ഷിച്ചത്. 156 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് തുടക്കത്തിൽ തന്നെ വാട്സണെ (8) നഷ്ടമായി. പിന്നീട് തുടർച്ചയായ ഇടവേളകളിൽ ചെന്നൈയുടെ വിക്കറ്റുകൾ വീണു. മുരളി വിജയ് (38), ബ്രാവോ (20), മിച്ചൽ സാന്റ്നർ (22) എന്നിവർക്കു മാത്രമാണ് രണ്ടക്കം കാണാൻ സാധിച്ചത്.
ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് വിശ്രമം നല്‍കിയാണ് ചെന്നൈ ഇറങ്ങിയത്. ധോണിയുടെ അഭാവത്തില്‍ സുരേഷ് റെയ്നയാണ് ചെന്നൈയെ നയിച്ചത്. ടോസ് നേടിയ ചെന്നൈ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. രോഹിത്-ക്വിന്റണ്‍ ഡി കോക് ഓപ്പണിംഗ് സഖ്യത്തിന് മികച്ച തുടക്കമിടാനായി. ആക്രമിച്ചു കളിച്ച ഡി കോക്കിനെ (9 പന്തില്‍ 15) ദീപക് ചഹാര്‍ പുറത്താക്കി. പിന്നീടെത്തിയ ലൂയിസിനെ കൂട്ടുപിടിച്ച് രോഹിത് മുംബൈയെ മുന്നോട്ടു നയിച്ചു. എന്നാല്‍ സ്കോറിംഗ് വേഗത്തിലാക്കാനായില്ല. 75 റണ്‍സാണ് ഈ കൂട്ടുകെട്ടില്‍ പിറന്നത്. ലൂയിസിനെ ഡ്വെയ്ന്‍ ബ്രാവോയുടെ കൈകളിലെത്തിച്ച് സാന്റ്നർ ഈ കൂട്ടുകെട്ട് പൊളിച്ചു. അടുത്തതായെത്തിയ കൃണാല്‍ പാണ്ഡ്യക്ക് (1) നിലയുറപ്പിക്കാനാകും മുമ്പ് ഇമ്രാന് താഹിര്‍ വിക്കറ്റെടുത്തു. രോഹിതിനൊപ്പം ഹര്‍ദിക് പാണ്ഡ്യ ചേര്‍ന്നപ്പോള്‍ മുംബൈ കൂറ്റനടികള്‍ പ്രതീക്ഷിച്ചു. എന്നാല്‍ സാന്റ്നറുടെ ഓവറുകളില്‍ ഇരുവര്‍ക്കും ഒന്നും ചെയ്യാനായില്ല. രോഹിതിനെ സാന്റ്നര്‍ പുറത്താക്കുകയും ചെയ്തു. ആറു ഫോറും മൂന്നു സിക്സുമാണ് മുംബൈ നായകന് പായിച്ചത്. അടുത്ത ഓവറുകളില്‍ ബ്രാവോയും ചഹാറും നന്നായി പന്തെറിഞ്ഞതോടെ റണ്‍സ് ഒഴുകിയെത്തിയില്ല. അവസാന ഓവറില്‍ 17 റണ്‍സ് എടുത്തതൊഴിച്ചാല്‍ വന്‍ അടികള്‍ പിറന്നില്ല.