ഫുട്ബോൾ കരിയറിൽ 600 ഗോൾ തികച്ച് ലയണൽ മെസി
മാഡ്രിഡ്: ഫുട്ബോൾ കരിയറിൽ 600 ഗോൾ തികച്ച് ബാഴ്സലോണയുടെ അര്ജന്റീന താരം ലയണൽ മെസി. ചാന്പ്യൻസ് ലീഗ് ഫുട്ബോൾ സെമി ഫൈനലിന്റെ ആദ്യ പാദ മത്സരത്തിൽ ലിവർപൂളിനെതിരേ നേടിയ രണ്ടാം ഗോളോടെയാണ് മെസി 600 തികച്ചത്. മെസിയുടെ സമകാലീനനായ സൂപ്പർ താരം ക്രിസ്റ്റ്യാനോ റെണാൾഡോ ക്ലബ്ബ് ഫുട്ബോളിൽ 600 ഗോൾ തികച്ച അതേ ആഴ്ചയിൽതന്നെയാണ് മെസിയും അതേ നാഴികക്കല്ല് പിന്നിടുന്നത്. 2004 മുതൽ ക്ലബ്ബ് ഫുട്ബോൾ കളിക്കുന്ന മെസി 683 മത്സരങ്ങളിൽ നിന്നാണ് 600 ഗോൾ തികച്ചത്. എല്ലാ ഗോളുകളും ബാഴ്സയ്ക്കു വേണ്ടിയാണ്. ഈ സീസണിൽ ഇതുവരെയായി 46 മത്സരങ്ങളിൽനിന്ന് 48 ഗോളുകളും 19 അസിസ്റ്റുകളും താരം നേടിക്കഴിഞ്ഞു. ലാലിഗ- 417, ചാന്പ്യൻസ് ലീഗ്-112, കോപ ഡെൽറേ-50, സ്പാനിഷ് സൂപ്പർ കപ്പ്-13, ഫിഫ ക്ലബ്ബ് വേൾഡ് കപ്പ്-5, യുവേഫ സൂപ്പർ കപ്പ്-3 എന്നിങ്ങനെയാണ് ബാഴ്സയ്ക്കായുള്ള മെസിയുടെ ഗോൾവേട്ട. ആദ്യ ഗോൾ നേടി കൃത്യം 14 കൊല്ലത്തിനുശേഷമാണ് മെസി 600-ാം ഗോൾ നേടുന്നത്. 2005 മേയ് ഒന്നിന് അൽബാസെറ്റെയ്ക്കെതിരേയായിരുന്നു മെസിയുടെ ആദ്യ ഗോൾ. 2017 ഏപ്രിൽ 23-ന് റയൽ മാഡ്രിഡിനെതിരേയാണു മെസി 500-ാം ഗോൾ നേടുന്നത്. ആദ്യ 100 ഗോൾ തികയ്ക്കാൻ മെസിക്ക് 188 മത്സരങ്ങളും അഞ്ചു വർഷം വേണ്ടിവന്നെങ്കിലും പിന്നീട് സൂപ്പർമാൻ വേഗത്തിൽ പാഞ്ഞാണ് മെസി ഗോളുകൾ അടിച്ചുകൂട്ടിയത്. 801 മത്സരങ്ങളിൽനിന്നാണ് റൊണാൾഡോ 600 ഗോൾ നേട്ടം പൂർത്തിയാക്കിയത്. അദ്ദേഹത്തിന് ആദ്യ 100 ഗോൾ തികയ്ക്കാൻ 277 മത്സരങ്ങൾ വേണ്ടിവന്നു.