പോരാട്ടങ്ങൾക്ക് ഡൽഹി ക്യാപ്പിറ്റൽസ് അനായാസ ജയത്തോടെ വിരാമമിട്ടു
ന്യൂഡൽഹി: ഐപിഎൽ പന്ത്രണ്ടാം സീസണിലെ ലീഗ് റൗണ്ട് പോരാട്ടങ്ങൾക്ക് ഡൽഹി ക്യാപ്പിറ്റൽസ് അനായാസ ജയത്തോടെ വിരാമമിട്ടു. പ്ലേ ഓഫ് ഇതിനോടകം ഉറപ്പിച്ച ഡൽഹി ഓൾ റൗണ്ട് പ്രകടനത്തിലൂടെ രാജസ്ഥാൻ റോയൽസിനെ കീഴടക്കി. 23 പന്ത് ബാക്കിനിൽക്കേ അഞ്ച് വിക്കറ്റിനായിരുന്നു ഡൽഹിയുടെ ജയം. ടോസ് ജയിച്ച് ക്രീസിലെത്തിയ രാജസ്ഥാന്റെ വരുതിയിൽനിൽക്കുന്നതായിരുന്നില്ല കാര്യങ്ങൾ. മികച്ച ബൗളിംഗ് ആക്രമണത്തിലൂടെ ഡൽഹി സന്ദർശകരെ വരിഞ്ഞു മുറുക്കി. സ്റ്റീവ് സ്മിത്ത് നാട്ടിലേക്കു മടങ്ങിയതോടെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് വീണ്ടുമെത്തിയ അജിങ്ക്യ രഹാനെ രണ്ടാം ഓവറിൽത്തന്നെ പവലിയനിലേക്ക് മടങ്ങി. നാല് പന്തിൽ രണ്ട് റണ്‍സ് നേടിയ രഹാനെയെ ഇഷാന്ത് ശർമ, ശിഖർ ധവാന്റെ കൈകളിലെത്തിച്ചു. 13 പന്തിൽ 14 റണ്‍സ് നേടിയ ലിയാം ലിവിംഗ്സറ്റണിന്റെ വിക്കറ്റ് ഇഷാന്ത് തെറിപ്പിച്ചപ്പോൾ രാജസ്ഥാന്റെ അക്കൗണ്ടിൽ 3.5 ഓവറിൽ 20 റണ്‍സ് മാത്രം. അഞ്ചാം ഓവറിൽ അനാവശ്യ റണ്ണൗട്ടിലൂടെ സഞ്ജു വി. സാംസണും (എട്ട് പന്തിൽ അഞ്ച് റണ്‍സ്) മടങ്ങി. 12-ാം ഓവറിന്റെ രണ്ടും മൂന്നും പന്തുകളിൽ ശ്രേയസ് ഗോപാലിനെയും സ്റ്റൂവർട്ട് ബിന്നിയെയും മടക്കി ഇഷ് സോധി രാജസ്ഥാന്റെ നടുവൊടിച്ചു. 49 പന്തിൽ 50 റണ്‍സ് നേടിയ റിയാൻ പരാഗ് ആണ് രാജസ്ഥാൻ ഇന്നിംഗ്സ് താങ്ങിനിർത്തിയത്. ഡൽഹിക്കായി ഇഷാന്ത് ശർമ, അമിത് മിശ്ര എന്നിവർ മൂന്ന് വീതം വിക്കറ്റ് വീഴ്ത്തി.
ചെറിയ സ്കോർ പിന്തുടരാനിറങ്ങിയ ഡൽഹിക്ക് പൃഥ്വി ഷാ (എട്ട് പന്തിൽ എട്ട് റണ്‍സ്), ശിഖർ ധവാൻ (12 പന്തിൽ 16 റണ്‍സ്), ശ്രേയസ് അയ്യർ (ഒന്‍പത് പന്തിൽ 15 റണ്‍സ്) എന്നിവരെ ആദ്യ എട്ട് ഓവറിൽ നഷ്ടപ്പെട്ടു. എന്നാൽ, 38 പന്തിൽ അഞ്ച് സിക്സും രണ്ട് ഫോറും അടക്കം 53 റണ്‍സുമായി ഋഷഭ് പന്ത് പുറത്താകാതെനിന്ന് ടീമിനെ ജയത്തിലെത്തിച്ചു. ഇന്നത്തെ രണ്ട് മത്സരങ്ങളോടെ പന്ത്രണ്ടാം എഡിഷൻ ഐപിഎലിന്റെ ലീഗ് റൗണ്ട് പോരാട്ടങ്ങൾക്ക് അവസാനമാകും. ഇന്നു നടക്കുന്ന ആദ്യ മത്സരത്തിൽ കിംഗ്സ് ഇലവൻ പഞ്ചാബ് ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടും. രാത്രി എട്ടിന് മുംബൈ ഇന്ത്യൻസും കോൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലുള്ള പോരാട്ടത്തോടെ ലീഗ് റൗണ്ട് അവസാനിക്കും. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം. ചെന്നൈ സൂപ്പർ കിംഗ്സ്, മുംബൈ ഇന്ത്യൻസ്, ഡൽഹി എന്നിവ പ്ലേ ഓഫിൽ ഇടംപിടിച്ചിട്ടുണ്ട്. ഏഴ്, എട്ട്, 10 തീയതികളിലാണ് പ്ലേ ഓഫ് മത്സരങ്ങൾ. 12-ാം തീയതിയാണ് ഫൈനൽ.