ഐ.പി.എൽ ആദ്യ ക്വാളിഫെറില്‍ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും ഏറ്റുമുട്ടുന്നു
ചെന്നൈ: ഐ.പി.എല്ലിലെ ആദ്യ ക്വാളിഫെറില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മില്‍ ഏറ്റുമുട്ടും. തുല്യ ശക്തികള്‍ ഏറ്റുമുട്ടുന്ന മത്സരത്തില്‍ ജയം ആര്‍ക്കൊപ്പം നില്‍ക്കുമെന്നത് പ്രവചനാതീതമാണ്. ഇന്ത്യയുടെ ക്യാപ്റ്റന്‍ കൂള്‍ ധോണിയുടെ നേതൃത്വത്തില്‍ ശക്തമായ ബാറ്റിങ്‌നിരയുമായി ഇറങ്ങുന്ന ചെന്നൈയും ഹിറ്റ്മാന്‍ രോഹിതിന്റെ കീഴില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ തന്ത്രങ്ങളുമായി ഇറങ്ങുന്ന മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള പോരാട്ടത്തില്‍ ഇന്ന് തീപാറുമെന്നുറപ്പാണ്. പട്ടികയിലെ ഒന്നും രണ്ടും സ്ഥാനക്കാരാണ് മുംബൈയും ചെന്നൈയും. ഇരു ടീമുകള്‍ക്കും 18 പോയിന്റാണുള്ളതെങ്കിലും റണ്‍ ശരാശരിയില്‍ മുംബൈ ഇന്ത്യന്‍സാണ് മുന്നിട്ട് നില്‍ക്കുന്നത്. കഴിഞ്ഞ ദിവസം ചെന്നൈ സൂപ്പര്‍ കിങ്‌സായിരുന്നു പട്ടികയില്‍ ഒന്നാമത്. അവസാന മത്സരത്തില്‍ പഞ്ചാബിനോട് പരാജയപ്പെട്ടത് കാരണമാണ് ചെന്നൈയുടെ ഒന്നാം സ്ഥാനം നഷ്ടപ്പെട്ടത്. തൊട്ടപ്പുറത്ത് നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് കൊല്‍ക്കത്തയെ പരാജയപ്പെടുത്തുകയും ചെയ്തതോടെ മുംബൈ ഒന്നാം സ്ഥാനത്തേക്ക് എത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ 12 പന്തുകള്‍ ബാക്കി നില്‍ക്കെ ആറ് വിക്കറ്റിനായിരുന്നു പഞ്ചാബ് ചെന്നൈയെ പരാജയപ്പെടുത്തിയത്. ബാറ്റ്‌സ്മാന്‍മാര്‍ മെച്ചപ്പെട്ട പ്രകടനം നടത്തിയെങ്കിലും ബൗളര്‍മാര്‍ അവസരത്തിനൊത്ത് ഉയരാത്തതായിരുന്നു തോല്‍വിക്ക് കാരണം. നാല് ഓവര്‍ എറിഞ്ഞ ഹര്‍ബജന്‍ 57 റണ്‍സായിരുന്നു വിട്ട് നല്‍കിയത്. ഇന്ത്യയുടെ കരുത്തരായ നായകന്‍മാരായ രോഹിത് ശര്‍മയും ധോണിയും നയിക്കുന്ന ടീമുകള്‍ തമ്മില്‍ കൊമ്പുകോര്‍ക്കുമ്പോള്‍ ഇന്ന് മികച്ചൊരു മത്സരം പ്രതീക്ഷിക്കാം. 14 മത്സരങ്ങള്‍ കളിച്ച ചെന്നൈ ഒമ്പത് മത്സരത്തില്‍ ജയിക്കുകയും അഞ്ചെണ്ണത്തില്‍ തോല്‍ക്കുകയുമാണ് ചെയ്തിട്ടുള്ളത്. ഗ്രൂപ്പ് ഘട്ടത്തില്‍ ചെന്നൈക്കെതിരേ രണ്ട് തവണ കളിച്ചപ്പോഴും മുംബൈയായിരുന്നു ജയം സ്വന്തമാക്കിയത്. രാത്രി 7.30നാണ് മത്സരം