ബാഴ്‌സയെ തകര്‍ത്ത് ലിവര്‍പൂള്‍ ഫൈനലില്‍
ലണ്ടന്‍: നൗകാമ്പിലേറ്റ ദയനീയ തോല്‍വിക്ക് ആന്‍ഫീല്‍ഡില്‍ എഫ്.സി ബാഴ്‌സലോണയ്ക്ക് തിരിച്ചടി നല്‍കി ലിവര്‍പൂള്‍. ബാഴ്‌സയുടെ ഹോം ഗ്രൗണ്ടായ നൗകാമ്പില്‍ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെട്ട ലിവര്‍പൂള്‍ സ്വന്തം തട്ടകത്തില്‍ സ്പാനിഷ് ചാമ്പ്യന്മാരായ ബാഴ്‌സലോണയുടെ വലയിലേക്ക് അടിച്ചുകയറ്റിയത് മടക്കമില്ലാത്ത നാലുഗോളുകള്‍, അതും പരിക്കേറ്റ സൂപ്പര്‍ താരങ്ങളായ മുഹമ്മദ് സലാഹിനെയയും റോബര്‍ട്ടോ ഫിര്‍മിനോയെയും സൈഡ് ബെഞ്ചിലിരുത്തി. ഇന്നു പുലര്‍ച്ചെ ആന്‍ഫീല്‍ഡില്‍ കണ്ടത് അവിശ്വസനീയതും അല്‍ഭുതവും. ഒപ്പം ഫുട്‌ബോളിന്റെ സൗന്ദര്യവും. 4-3 എന്ന ഗോള്‍ശരാശരിയിലാണ് ലിവര്‍പൂളിന്റെ ഫൈനല്‍ പ്രവേശനം. ലിവർപൂളിന്റെ ഒന്‍പതാം ചാമ്പ്യന്‍സ് ലീഗ് ഫൈനലാണിത്. തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ പ്രവേശനവും.
സൂപ്പര്‍താരം ലയണല്‍ മെസ്സി വെറും കാഴ്ചക്കാരനായിപ്പോയ മത്സരത്തില്‍ ഒറിഗിയും വെയ്‌നാല്‍ഡമും നേടിയ ഇരട്ടഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ ബാഴ്‌സയെ നാണംകെടുത്തിയത്. ഏഴാം മിനിറ്റിലായിരുന്നു ഒറിഗിയുടെ ആദ്യഗോള്‍. ഒരു ഷോട്ട് ഗോളി ആദ്യം തട്ടിയകറ്റിയെങ്കിലും ഓടിവന്ന ഒറിഗി അനായാസം പന്ത് വലയിലാക്കി, 1-0. ജോര്‍ഡി ആല്‍ബയുടെ ഒരു പിഴവില്‍ നിന്നാണ് രണ്ടാംഗോള്‍. റോബര്‍ട്ട്‌സന് പകരമിറങ്ങിയ വെയ്‌നാല്‍ഡമാണ് ക്രോസ് നെറ്റിലാക്കിയത്, 2-0. രണ്ട് മിനിറ്റിനുള്ളില്‍ ബാഴ്‌സയെ ഞെട്ടിച്ച് വെയ്‌നാല്‍ഡം വീണ്ടും ലക്ഷ്യം കണ്ടു. ഇക്കുറിയും ഒരു ക്രോസ് അതിമനോഹരമായി കണക്റ്റ് ചെയ്യുകയായിരുന്നു, 3-0. 79ാം മിനിറ്റില്‍ ലിവര്‍പൂള്‍ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. അലക്‌സാണ്ടര്‍ ആര്‍ണോള്‍ഡ് ബുദ്ധിപൂര്‍വം എടുത്ത അതിവേഗത്തിലുള്ള ക്രോസ് ഒരു വലങ്കാലന്‍ ബുള്ളറ്റിലൂടെ ഒറിഗി വലയിലാക്കി, 4-0. ലിവര്‍പൂളിന് ഫൈനലിലും.