ബംഗ്ലാദേശിനെതിരേ ഇന്ത്യ 95 റൺസ് ജയം സ്വന്തമാക്കി
കാർഡിഫ്: ഇനി ആശ്വാസത്തോടെ ലോകകപ്പ് പോരാട്ടത്തിനായി കാത്തിരിക്കാം. സന്നാഹ മത്സരത്തിൽ ബംഗ്ലാദേശിനെതിരേ ഇന്ത്യ 95 റൺസ് ജയം സ്വന്തമാക്കി. 50 ഓവറിൽ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 359 റണ്‍സ് അടിച്ചുകൂട്ടിയപ്പോൾ ബംഗ്ലാദേശ് 49.3 ഓവറിൽ 264നു പുറത്തായി. മത്സരം ഇന്ത്യക്ക് അനുകൂലമാക്കിയത് കെ.എൽ. രാഹുലും ജഴ്സി നന്പർ ഏഴ് അലങ്കരിക്കുന്ന എം.എസ്. ധോണിയുമായിരുന്നു. രാഹുൽ 99 പന്തിൽ 108ഉം ധോണി 78 പന്തിൽ 113ഉം റണ്‍സ് വീതം അടിച്ചെടുത്തു. ഓപ്പണർമാർ വീണ്ടും പരാജയപ്പെടുന്നതാണ് കാർഡിഫിലെ സോഫിയ ഗാർഡൻസിൽ കണ്ടത്. സ്കോർ 50ൽ എത്തിയപ്പോഴേക്കും രോഹിത് ശർമയും ശിഖർ ധവാനും പവലിയനിൽ മടങ്ങിയെത്തി. ഒൻപത് പന്തിൽ ഒരു റണ്‍ നേടിയ ധവാനാണ് ആദ്യം വീണത്. മുസ്താഫിസുർ റഹ്മാന്റെ ഉജ്വല പന്തിൽ ഇടംകൈ ബാറ്റ്സ്മാൻ വിക്കറ്റിനു മുന്നിൽ കുടുങ്ങി. 42 പന്തിൽ 19 റണ്‍സ് എടുത്ത രോഹിത് ശർമയെ റുബെൽ ഹുസൈൻ ബൗൾഡാക്കി. ഇൻസൈഡ് എഡ്ജ് ആയാണ് രോഹിതിന്റെ വിക്കറ്റ് തെറിച്ചത്.
ക്യാപ്റ്റൻ വിരാട് കോഹ്ലിയും രാഹുലും മൂന്നാം വിക്കറ്റിൽ 33 റണ്‍സ് കൂട്ടിച്ചേർത്തു. ഈ കൂട്ടുകെട്ട് മുന്നോട്ട് പോകുമ്പോൾ മുഹമ്മദ് സൈഫുദ്ദീന്റെ മിന്നും ബോളിൽ കോഹ്ലി ബൗൾഡ്. 46 പന്തിൽ 47 റണ്‍സ് ആയിരുന്നു ക്യാപ്റ്റന്റെ സമ്പാദ്യം. പിന്നാലെ വിജയ് ശങ്കറും (രണ്ട് റണ്‍സ്) മടങ്ങി. തുടർന്ന് രാഹുലും ധോണിയും ക്രീസിൽ ഒന്നിച്ചു. അഞ്ചാം വിക്കറ്റിൽ 164 റണ്‍സ് കൂട്ടുകെട്ട് ഇവർ സ്ഥാപിച്ചു. ഈ കൂട്ടുകെട്ടാണ് ഇന്ത്യയുടെ ഇന്നിംഗ്സിൽ നിർണായകമായത്. ഏഴ് സിക്സും എട്ട് ഫോറും ധോണിയുടെ ഇന്നിംഗ്സിന് അലങ്കാരമായി. നാല് സിക്സും 12 ഫോറും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്സ്. ഹാർദിക് പാണ്ഡ്യ (11 പന്തിൽ 21 റണ്‍സ്), രവീന്ദ്ര ജഡേജ (നാല് പന്തിൽ 11 നോട്ടൗട്ട്), ദിനേശ് കാർത്തിക് (അഞ്ച് പന്തിൽ ഏഴ് നോട്ടൗട്ട്) എന്നിവർ ചേർന്ന് സ്കോർ 350 കടത്തി.