ഓസ്ട്രേലിയയ്ക്ക് രണ്ടാം ജയം
നോട്ടിങാംഷെയർ: ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ നിലവിലെ ജേതാക്കളായ ഓസ്ട്രേലിയയ്ക്ക് രണ്ടാം ജയം. കറുത്ത കുതിരകളാകാൻ തയാറെടുക്കുന്ന വെസ്റ്റ് ഇൻഡീസിനെ ഓസ്ട്രേലിയ 15 റണ്‍സിനു കീഴടക്കി. ടോസ് നഷ്ടപ്പെട്ട് ക്രീസിലെത്തിയ ഓസ്ട്രേലിയയുടെ തുടക്കം തകർച്ചയോടെയായിരുന്നു. ഒഷെയ്ൻ തോമസിന്റെയും ഷോൽഡണ് കോട്രെലും ചേർന്ന് നടത്തി ഷോർട്ട് ബോൾ ആക്രമണത്തിൽ ഓസീസ് മുൻനിര നിലംപൊത്തി. ഗ്ലെൻ മാക്സ്വെൽ (പൂജ്യം) കോട്രെലിനു മുന്നിൽ മുട്ടുമടക്കിയപ്പോൾ ഓസ്ട്രേലിയ നാലിന് 28. ഏഴാം വിക്കറ്റിൽ സ്റ്റീവ് സ്മിത്ത്-കോൾട്ടർ നെയ്ൽ കൂട്ടുകെട്ട് 102 റണ്‍സ് അടിച്ചെടുത്തതാണ് കംഗാരുക്കളെ കരകയറ്റിയത്. 82 പന്തിലായിരുന്നു ഇവരുടെ 102 റണ്‍സ് കൂട്ടുകെട്ട്. നെയ്ലിന്റെ ബാറ്റിംഗിൽ റിക്കാർഡുകൾ നിലംപൊത്തി. ലോകകപ്പിൽ എട്ടാം നന്പറായി ക്രീസിലെത്തി ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന സ്കോറാണ് നെയ്ൽ നേടിയ 92 റണ്‍സ്. ഏകദിന ചരിത്രത്തിലെ എട്ടാം നന്പർ താരത്തിന്റെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറും ഇതാണ്. ക്രിസ് വോക്സ് (95*, 2016ൽ) ആണ് ഒന്നാമത്.
ലോകകപ്പിൽ നാല് മുൻനിര വിക്കറ്റ് നഷ്ടപ്പെട്ടശേഷം ഏറ്റവും അധികം റണ്‍സ് നേടുന്ന രണ്ടാമത് ടീമായി ഓസ്ട്രേലിയ. നാലിന് 38 എന്ന നിലയിൽനിന്ന് 288ൽ എത്തിയ അവർ 250 റണ്‍സ് ആണ് പിന്നീട് ചേർത്തത്. 1983 ലോകകപ്പിൽ ഒന്‍പത് റണ്‍സിന് നാല് വിക്കറ്റ് നഷ്ടപ്പെട്ടശേഷം സിംബാബ്വെയ്ക്കെതിരേ ഇന്ത്യ എട്ടിന് 266വരെ എത്തിയിരുന്നു. മറുപടിക്കായി ക്രീസിലെത്തിയ വിൻഡീസിന് രണ്ടാം ഓവറിൽ എവിൻ ലെവിസിനെ (ഒന്ന്) നഷ്ടപ്പെട്ടു. ക്രിസ് ഗെയ്ൽ (21) ഡിആർഎസിലൂടെ എൽബിഡബ്ല്യു ആയി പുറത്തായപ്പോൾ സ്കോർ 31. സ്റ്റാർക്ക് തൊട്ട് മുന്‍പ് എറിഞ്ഞ പന്ത് നോബോൾ ആയിരുന്നു എന്ന് പിന്നീട് വ്യക്തമായി. ആ പന്ത് 151.5 കിലോമീറ്റർ വേഗത്തിലായിരുന്നു. ഈ ലോകകപ്പിലെ ഏറ്റവും വേഗമുള്ള പന്തായിരുന്നു അത്. മിച്ചൽ സ്റ്റാർക്ക് ഈ ലോകകപ്പിലെ ആദ്യ അഞ്ച് വിക്കറ്റ് പ്രകടനത്തിന് ഉടമയായി.