തൊട്ടതെല്ലാം പൊന്നാക്കി സജൻ പ്രകാശ്
പിരപ്പൻകോട്: 72-ാമത് ദേശീയ നീന്തൽ ചാമ്പ്യൻഷിപ്പിന്റെ ആദ്യദിനം ഇരട്ട റെക്കാഡുകൾ മലയാളി താരം സജൻ പ്രകാശിന്. 200 മീറ്റർ ഫ്രീ സ്റ്റൈലിലും 200 മീറ്റർ മെഡ്ലെയിലുമാണ് സജൻ റെക്കാഡോടെ സ്വർണം നേടിയത്. വനിതകളുടെ 200 മീറ്റർ ഫ്രീസ്റ്റൈലിൽ ഹരിയാനയുടെ ശിവാനി കതാരിയയും റെക്കാഡ് കുറിച്ചു.
2011-ൽ കർണാടകയുടെ ആരോണ്‍ ഡിസൂസ സ്ഥാപിച്ച ഒരു മിനിറ്റ് 51.38 സെക്കൻഡാണ് പഴങ്കഥയായത്. ആദ്യ നൂറു മീറ്ററിൽ തമിഴ്നാടിന്റെ ശ്രീഹരി നടരാജൻ ഉയർത്തിയ ശക്തമായ വെല്ലുവിളി മൂന്നാം ലാപ്പിൽ മറികടന്ന് അവസാനലാപ്പിൽ വ്യക്തമായ ആധിപത്യത്തോടെയാണ് സജൻ റിക്കാർഡോടെ സ്വർണത്തിൽ മുത്തമിട്ടത്. കർണാടകയുടെ ശ്രീഹരി നടരാജൻ (ഒരു മിനിറ്റ് 51.49) വെള്ളിയും സ്വിമ്മിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ബാനറിൽ മത്സരത്തിനിറങ്ങിയ ആര്യൻ മഖീജ (1.52.47) വെങ്കലവും സ്വന്തമാക്കി. തുടർന്നു നടന്ന 200 മീറ്റർ മെഡ്ലെയിലും റിക്കാർഡോടെ നീന്തിക്കയറി പങ്കെടുത്ത രണ്ടിനങ്ങളിലും സജൻ വെന്നിക്കൊടി പാറിച്ചു. രണ്ടു മിനിറ്റ് 05.83 സെക്കൻഡിലാണ് 200 മീറ്റർ മെഡ്ലെയിൽ സജൻ മത്സരം പൂർത്തിയാക്കിയത്. ഇതോടെ പഴങ്കഥയായത് 2009 ൽ കർണാടകയുടെ രഹൻ പൂഞ്ച സ്ഥാപിച്ച രണ്ട് മിനിറ്റ് 05.89 എന്ന സമയം. പത്തു മിനിറ്റിനുള്ളിലാണ് രണ്ടിനങ്ങളിൽ സജൻ ഇരട്ടറിക്കാർഡിന് ഉടമയായത്.