റയൽമാഡ്രിഡിന് വിജയം; മാഞ്ചസ്റ്റര്‍ സിറ്റിക്ക് തോല്‍വി
ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് രണ്ടാം ദിനം റയൽമാഡ്രിഡിന് വിജയത്തുടക്കം.കരുത്തരായ എ എസ് റോമയെ എതിരില്ലാത്ത മൂന്നു ഗോളിനു തകർത്ത് ചാമ്പ്യൻസ് ലീഗിൽ റയൽ ഗംഭീരമായി അരങ്ങേറി.മൂന്നുവർഷമായി ചാമ്പ്യൻസ് ലീഗ് കിരീടം കൈവശംവച്ചിരിക്കുന്ന റയൽമാഡ്രിഡിനെ തടയാൻ എതിരാളികൾ ഇത്തവണയും ബുദ്ധിമുട്ടും. സ്വന്തം മൈതാനത്ത് ആധികാരികമായിരുന്നു റയലിന്റെ പ്രകടനം. കളിയിൽ പൂർണ ആധിപത്യം പുലർത്തിയ ജുലൻ ലെപൊടേഗിയുടെ സംഘം അനായാസം മൂന്നു പോയിന്റ് സ്വന്തമാക്കി. മധ്യനിരയും മുന്നേറ്റവും പ്രതിരോധവും ഒരുപോലെ ഫോമിലായിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയും പരിശീലകൻ സിനദിൻ സിദാനും പോയത് ബാധിച്ചില്ലെന്ന് തെളിയിക്കുന്ന പ്രകടനമാണ് മാഡ്രിഡുകാർ പുറത്തെടുത്തത്. കഴിഞ്ഞവർഷത്തെ സെമി ഫൈനലിസ്റ്റുകളായ എ എസ് റോമയുടെ അലസത കാര്യങ്ങൾ എളുപ്പമാക്കി.
തുടക്കംമുതൽ എണ്ണയിട്ട യന്ത്രം പോലെയായിരുന്നു റയൽ. ഏറെക്കാലമായി ഒന്നിച്ചു കളിക്കുന്ന സൂപ്പർതാരങ്ങളടങ്ങിയ മധ്യനിരയാണ് എന്നത്തെയുംപോലെ ടീമിന്റെ കരുത്ത്. റഷ്യൻ ലോകകപ്പിന്റെ താരമായ ലൂക്കാ മോഡ്രിച്ചും കാസിമറോയും ടോണി ക്രൂസും ഇസ്കോയും കളം അടക്കിഭരിച്ചു. ആദ്യപകുതിയിൽ 17 തവണ റയൽസേന എതിർ ഗോൾമുഖം വിറപ്പിച്ചു. ഇസ്കോയായിരുന്നു കൂടുതൽ ആവേശത്തോടെ ആക്രമണത്തിന് തുനിഞ്ഞത്. ബെയ്ൽ നല്ല പിന്തുണ നൽകി. റൊണാൾഡോയുടെ നിഴലിൽനിന്നു പുറത്തുവന്നതിന്റെ ആഹ്ലാദം വെയിൽസ് താരത്തിന്റെ ചലനങ്ങളിൽ പ്രകടം.
ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിന്റെ രണ്ടാം ദിനം വമ്പന്മാര്‍ എല്ലാം വിജയത്തുടക്കം കുറിച്ചപ്പോള്‍ ഇംഗ്ലീഷ് ചാമ്പ്യന്‍മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഞെട്ടിക്കുന്ന തോല്‍വി. ഫ്രഞ്ച് ക്ലബ് ഒളിമ്പിക് ലിയോണാണ് ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് സ്വന്തം തട്ടതത്തില്‍ സിറ്റിയെ മുട്ടുകുത്തിച്ചത്. മക്സ് വെല്‍ കോമെറ്റ് (26), നബീല്‍ ഫെക്കീര്‍ (43) എന്നിവരാണ് ഗോള്‍ നേടിയത്. ബെര്‍ണാഡോ സില്‍വ(67)യാണ് സിറ്റിയുടെ ആശ്വാസ ഗോള്‍ നേടിയത്.