ഫിഫ ദ ബെസ‌്റ്റ‌് പുരസ‌്കാരം ക്രൊയേഷ്യൻ താരം ലൂക്കാ മോഡ്രിച്ചിന‌്
ലണ്ടൻ: 2018ലെ ഏറ്റവും മികച്ച ഫുട‌്ബോൾ താരത്തിനുള്ള ഫിഫ ദ ബെസ‌്റ്റ‌് പുരസ‌്കാരം റയൽമാഡ്രിഡിന്റെ ക്രൊയേഷ്യൻ താരം ലൂക്കാ മോഡ്രിച്ചിന‌്. റയലിനെ ചാമ്പ്യൻസ‌് ലീഗ‌് ചാമ്പ്യൻമാരാക്കുന്നതിൽ നിർണായക പങ്ക‌് വഹിച്ച മോഡ്രിച്ച‌് ക്രൊയേഷ്യയെ ലോകകപ്പ‌് ഫൈനലിലും എത്തിച്ചു.യുവന്റസിന്റെ പോർച്ചുഗീസ‌് താരം ക്രിസ‌്റ്റ്യാനോ റൊണാൾഡോയെ പിന്തള്ളിയാണ‌് മോഡ്രിച്ച‌് പുരസ‌്കാരം നേടിയത‌്. മുഹമ്മദ‌് സലാ മൂന്നാമതായി. മികച്ച വനിതാ താരത്തിനുള്ള പുരസ‌്കാരം ബ്രസീൽ മുന്നേറ്റതാരം മാർത്തയ‌്ക്ക‌് ലഭിച്ചു.
കഴിഞ്ഞ സീസണില്‍ രാജ്യത്തിനും ക്ലബിനുമായി നടത്തിയ അവിശ്വസനീയ പ്രകടനമാണ് മോഡ്രിചിനെ ലോക ഫുട്‌ബോളര്‍ പുരസ്‌കാരം തേടിയെത്താന്‍ സഹായിച്ചത്. റയല്‍ മാഡ്രിഡിനൊപ്പം തുടര്‍ച്ചയായ മൂന്ന് ചാംപ്യന്‍സ് ലീഗ് കിരീടങ്ങള്‍ ചൂടുകയും അതിനു പിറകെ ലോകകപ്പില്‍അപ്രതീക്ഷിതമായ കുതിപ്പിലൂടെ ക്രൊയേഷ്യയെ ഫൈനല്‍ വരെ എത്തിക്കുകയും ചെയ്തതോടെ ഫിഫ ദി ബെസ്റ്റ് പുരസ്‌കാരത്തിന് അര്‍ഹനാക്കാന്‍ ഫിഫ അധികൃതര്‍ക്ക് മറ്റൊന്ന് ചിന്തിക്കേണ്ടി വന്നില്ല. ലോകകപ്പിലെ പ്രകടനമാണ് മോഡ്രിച്ചിനെ റൊണാള്‍ഡോയേക്കാള്‍ മുന്നില്‍ എത്താന്‍ സഹായിച്ചത്. എന്നാല്‍ ആരാധകര്‍ ഏറെ ഉറ്റുനോക്കിയ ലയണല്‍ മെസ്സിക്ക 12 വര്‍ഷത്തിന് ശേഷം ഫിഫയുടെ മികച്ച കളിക്കാരുടെ അവസാന മൂന്നില്‍ എത്താന്‍ കഴിഞ്ഞില്ല.
മികച്ച ഗോളിയ‌്ക്കുള്ള പുരസ‌്കാരം റയൽ മാഡ്രിഡിന്റെ ബെൽജിയം താരം തിബോ കുർടോ നേടി. മികച്ച ഗോളിനുള്ള പുഷ‌്കാസ‌് പുരസ‌്കാരം ലിവർപൂളിന്റെ ഈജിപ‌്ഷ്യൻ താരം മുഹമ്മദ‌് സലായ‌്ക്കാണ‌്. ഫ്രാൻസിന്റെ കെയ‌്‌ലാൻ എംബാപെയാണ‌് മികച്ച യുവതാരം. മികച്ച പരിശീലകനുള്ള പുരസ‌്കാരം ഫ്രാൻസിന‌് ലോകകിരീടം നേടിക്കൊടുത്ത ദിദിയൻ ദഷാംസിനാണ‌്. മികച്ച വനിതാ ടീം പരിശീലകനായി ഫ്രഞ്ച‌് ലീഗ‌് ടീം ലയൺസ‌്(വുമൺ) പരിശീലകൻ റെയിനാഡ‌് പെട്രോസിനെ തെരഞ്ഞെടുത്തു. ഫാൻ അവാർഡ‌് പെറു ഫാൻസിനാണ‌്. ഫെയർപ്ലേ പുരസ‌്കാരത്തിന‌് ജർമൻ താരം ലെനാർട‌് തേ അർഹനായി.
ലോക ഇലവൻ ഡേവിഡ‌് ഡി ഗിയ (ഗോളി), ഡാനി ആൽവേസ‌്, റഫേൽ വരാനെ, സെർജിയോ റാമോസ‌്, മാർസലോ (പ്രതിരോധം), ലൂക മോഡ്രിച്ച‌്, എൻഗാളോ കാന്റെ, ഏദൻ ഹസാർഡ‌് (മധ്യനിര), കെയ‌്‌ലാൻ എംബാപെ, ലയണൽ മെസി, ക്രിസ‌്റ്റ്യാനോ റൊണാൾഡോ (മുന്നേറ്റം).