അബുദാബി ബാപ്സ് ഹിന്ദു മന്ദിർ ഉദ്ഘാടനം; മുഖ്യ പുരോഹിതൻ മഹന്ത് സ്വാമി മഹാരാജിന് ഗംഭീര വരവേൽപ്പ്
അബുദാബി ∙ മധ്യപൂർവ്വദേശത്തെ ഏറ്റവും വലിയ ഹിന്ദു ശിലാക്ഷേത്രമായ അബുദാബി ബാപ്സ് ഹിന്ദു മന്ദിറിന്‍റെ സമർപ്പണ ചടങ്ങിനായി യുഎഇയിലെത്തിയ മുഖ്യ പുരോഹിതനും ആഗോള ഹിന്ദു ആത്മീയാചാര്യനുമായ സ്വാമി മഹന്ത് മഹാരാജിന് യുഎഇഭരണകൂടം അബുദാബിയിൽ ഗംഭീര വരവേൽപ് നൽകി.
ഗുജറാത്തിലെ സൂറത്തിൽ നിന്ന് പ്രത്യേക വിമാനത്തിൽ അബുദാബി അൽ ബത്തീൻ വിമാനത്താവളത്തിലെത്തിയ സ്വാമി മഹാരാജിനെ യുഎഇ സഹിഷ്ണുതാ വകുപ്പ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാൻഅബുദാബി ചേംബർ വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം.എ. യൂസഫലി, ഉന്നത ഗവണ്മെന്‍റ് ഉദ്യോഗസ്ഥർ, അബുദാബി ബാപ്സ് ക്ഷേത്രമേധാവി സ്വാമി ബ്രഹ്മവിഹാരിദാസ്, മറ്റ് ക്ഷേത്ര ഭാരവാഹികൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. യുഎഇയുടെ പരമ്പരാഗത വാദ്യഘോഷങ്ങളുടെയും നൃത്തത്തിന്‍റെയും അകമ്പടിയോടെയായിരുന്നു സ്വീകരണം. ഈ മാസം 14ന് ക്ഷേത്രത്തിന്‍റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവ്വഹിക്കും. അബുദാബി – ദുബായ് ഹൈവെയിൽ നിന്ന് മാറി അബു മുറൈഖയിലാണ് അബുദാബി സർക്കാർ നൽകിയ 27 ഏക്കർ സ്ഥലത്ത് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
∙ ഇന്ത്യയും യുഎഇയും തമ്മിലുള്ള ഐക്യമുദ്ര
ഇന്ത്യയും യുഎഇയും തമ്മിലുള്ള ശാശ്വതമായ സൗഹൃദം, ഐക്യം സഹകരണം എന്നിവയ്ക്കായി സാംസ്കാരിക പാലം പണിയുന്നതാണ് ഈ ക്ഷേത്രം. യുഎഇയുടെ സ്നേഹമാണ് പദ്ധതി സാധ്യമാക്കിയത്. സർക്കാരും ഭരണാധികാരികളും പൂർണ പിന്തുണ നൽകി. പ്രസിഡന്‍റും 2015ൽ അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡപ്യൂട്ടി സുപ്രീം കമാൻഡറുമായിരുന്ന ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ഭൂമി സംഭാവന നൽകിയത്.
∙ 'ഫെസ്റ്റിവൽ ഓഫ് ഹാർമണി'
ലോകത്തെങ്ങുമുള്ള ദശലക്ഷക്കണക്കിന് ആളുകൾക്ക് ഭക്തി, വിനയം, സേവനം എന്നീ ഗുണങ്ങളിലൂടെ പ്രചോദനമേകുന്ന ഗുരുവാണ് സ്വാമി മഹന്ത്. ഐതിഹാസികമായ മന്ദിരത്തിന്‍റെ ഉദ്ഘാടനം ഇദ്ദേഹത്തിന്‍റെ നേതൃത്വത്തിൽ 'ഫെസ്റ്റിവൽ ഓഫ് ഹാർമണി' യിലൂടെ ആഘോഷിക്കും. ഉദ്ഘാടനം പരിപാടിയിൽ യുഎഇ ഭരണാധികാരികളടക്കം അറബ് പ്രമുഖകരും മറ്റു വിശിഷ്ട വ്യക്തിത്വങ്ങളും പങ്കെടുക്കും. ഇതിനകം ഓൺലൈനിൽ സന്ദർശനത്തിന് സമയം ബുക്ക് ചെയ്തവരെ 18ന് പ്രവേശിപ്പിച്ചുതുടങ്ങും. എന്നാൽ, തിരക്ക് കാരണം യുഎഇയിലുള്ളവർ മാർച്ച് ഒന്നുമുതൽ മാത്രമേ ക്ഷേത്ര സന്ദർശനത്തിന് ശ്രമിക്കാവൂ എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.