യുഎഇയിലെ മഴയും കാറ്റും ഒഴിഞ്ഞു; മത്സ്യത്തിന് പൊള്ളുംവില തുടരുന്നു
അബുദാബി ∙ യുഎഇയിലെ മഴയും കാറ്റും ഒഴിഞ്ഞ് ഒരാഴ്ച പിന്നിട്ടെങ്കിലും മത്സ്യത്തിന് പൊള്ളുംവില തുടരുന്നു. മോശം കാലാവസ്ഥയിൽ മത്സ്യബന്ധനം നടക്കാതിരുന്നതിനാൽ ലഭ്യത കുറഞ്ഞതാണ് വിലവർധനയ്ക്കു കാരണം. ഒമാൻ, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് എത്തിച്ചിരുന്ന മത്സ്യത്തിന്റെ വരവ് നിലച്ചതും വിലവർധനയ്ക്ക് ഇടയാക്കിയെന്ന് കച്ചവടക്കാർ പറയുന്നു. അന്തരീക്ഷം തെളിഞ്ഞതോടെ മീൻ വരവ് മെച്ചപ്പെട്ടെങ്കിലും, ഇരട്ടിയിലേറെയായ വില ഒറ്റയടിക്കു കുറയ്ക്കാൻ കച്ചവടക്കാരും മടിക്കുന്നു.
മത്തിക്കും (ചാള) അയലയ്ക്കും കിലോയ്ക്ക് 340 രൂപയാണ് (15 ദിർഹം) ഇന്നലത്തെ വില. മുൻപ് 7 ദിർഹത്തിനു ലഭിച്ചിരുന്ന സ്ഥാനത്താണിത്. നത്തോലി– 20, ചൂര – 15, വലിയ മാന്തൾ (പട്ടത്തി) – 20, അയക്കൂറ – 50, ആവോലി – 35, ചെമ്മീൻ – 20, അറബികളുടെ ഇഷ്ടവിഭവങ്ങളായ ഹമ്മൂർ – 45, ഷേരി – 20, ഷാഫി – 25, ജെഷ് – 25, സീബ്രീം – 25, സാൽമൺ – 50 എന്നിങ്ങനെയാണ് ദുബായ്, അബുദാബി മത്സ്യമാർക്കറ്റുകളിലെ ശരാശരി വില. പ്രാദേശിക വിപണിയിൽ എത്തുമ്പോഴേക്കും വില പിന്നെയും കൂടും.
നഗരത്തിലെ മാർക്കറ്റിൽ നിന്ന് ഒരു മന്ന് (4 കിലോ) മീൻ വാങ്ങിയാൽ വില അൽപം കുറയും. വാഹന സൗകര്യമുള്ളവർ മാർക്കറ്റിൽനിന്ന് വിവിധയിനം മത്സ്യങ്ങൾ ഒരു മന്ന് വീതം വാങ്ങി രണ്ടും മൂന്നും കുടുംബങ്ങൾക്കായി ആവശ്യാനുസരണം വീതിച്ചെടുക്കാറുണ്ട്. ഇതിനു സാധിക്കാത്തവർക്ക് കടകളിൽ നിന്ന് ഉയർന്ന വിലയ്ക്കു മീൻ വാങ്ങേണ്ടിവരുന്നു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.