സണ്‍റൈസേഴ്സ് ഹൈദരാബാദിന് തുടര്‍ച്ചയായ മൂന്നാം ജയം
ന്യൂഡല്‍ഹി: ഐ പി എലിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിന് തുടര്‍ച്ചയായ മൂന്നാം ജയം. ബൗളിംഗില്‍ മികവ് വീണ്ടെടുത്ത ഹൈദരാബാദ് എവേ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ചു വിക്കറ്റിനു തോല്‍പ്പിച്ചു. കഴിഞ്ഞ മത്സരങ്ങളിലെല്ലാം അടിവാങ്ങിക്കൂട്ടിയ ഹൈദരാബാദ് ബൗളര്‍മാര്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ ഫോം കണ്ടെത്തിയ മത്സരമായിരുന്നു. ഡല്‍ഹി ഉയര്‍ത്തിയ 130 റണ്‍സ് ലക്ഷ്യം ഹൈദരാബാദ് ഒമ്പത് പന്ത് ബാക്കിയിരിക്കേ മറികടന്നു. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങേണ്ടിവന്ന ഡല്‍ഹി ക്യാപിറ്റല്‍സ് നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റിന് 129 റണ്‍സ് എടുത്തു. മികച്ച തുടക്കം ലഭിച്ച ഹൈദരാബാദ് 18.5 ഓവറില്‍ അഞ്ച് വിക്കറ്റിന് 131 റണ്‍സ് നേടി.
നായകന് ശ്രേയസ് അയ്യരാണ് (43 റണ്‍സ്) ഡല്‍ഹിയുടെ ടോപ് സ്കോറര്‍. അനായാസ ജയത്തിനിറങ്ങിയ ഹൈരാദാബിന് ഡേവിഡ് വാര്‍ണറും ജോണി ബെയര്‍സ്റ്റോയും തകര്‍പ്പന്‍ തുടക്കം നല്കി. 64 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന ഒന്നാം വിക്കറ്റില്‍ നേടിയത്. 28 പന്തില്‍ ഒമ്പത് ഫോറിന്റെയും ഒരു സിക്സിന്റെയും അകമ്പടിയില്‍ 48 റണ്‍സ് നേടിയ ബെയര്‍സ്റ്റോയെ രാഹുല്‍ തെവാത്യ എല്ബിഡബ്ലുവാക്കി കൂട്ടുകെട്ട് പൊളിച്ചു. താമസിക്കാതെ തന്നെ വാര്‍ണറും (10 റണ്‍സ്) പുറത്തായി. അനായാസ ജയത്തിലേക്കു നീങ്ങിയ ഹൈദരാബാദിന് വിജയ് ശങ്കര്‍ (16), മനീഷ് പാണ്ഡെ (10 റണ്‍സ്), ദീപക് ഹൂഡ (10 റണ്‍സ്) എന്നിവര്‍ പുറത്തായപ്പോള്‍ ഹൈദരാബാദ് ഒന്ന് ഭയന്നു. എന്നാല്‍, യൂസഫ് പഠാനും (9 നോട്ടൗട്ട്), മുഹമ്മദ് നബി (17 നോട്ടൗട്ട്) എന്നിവര്‍ സമ്മര്‍ദത്തില്‍ വീഴാതെ പിടിച്ചുനിന്നതോടെ ജയം സന്ദര്ശകര്ക്കൊപ്പമായി.