ചെന്നൈ സൂപ്പർ കിംഗ്സിനു രണ്ടാം തോൽവി
ഹൈദരാബാദ്: ചെന്നൈ സൂപ്പർ കിംഗ്സിനു രണ്ടാം തോൽവി. സണ്‍റൈസേഴ്സ് ഹൈദരാബാദ് ആറു വിക്കറ്റിനു സൂപ്പർ കിംഗ്സിനെ തോൽപ്പിച്ചു. നാലു മത്സരങ്ങളിൽ വിജയത്തുടർച്ച നടത്തിയ ചെന്നൈയുടെ ആദ്യ തോൽവിയാണ്. ഡേവിഡ് വാർണർ (25 പന്തിൽ 50), ജോണി ബെയർസ്റ്റോ (44 പന്തിൽ 61 നോട്ടൗട്ട്) എന്നിവരുടെ പ്രകടനാണ് ഹൈദരാബാദിനു ജയമൊരുക്കിയത്.തുടർച്ചയായ മൂന്നു തോൽവിക്കുശേഷമാണ് ഹൈദരാബാദിന്റെ ജയം. കെയൻ വില്യംസണ് (3), വിജയ് ശങ്കർ (7), ദീപക് ഹൂഡ (13) എന്നിവരുടെ വിക്കറ്റുകളാണ് ഹൈദരാബാദിനു നഷ്ടമായത്. ചെന്നൈ 20 ഓവറിൽ അഞ്ചിന് 132. ഹൈദരാബാദ് 16.5 ഓവറിൽ 137 റൺസ് എടുത്തു. ടോസ് ജയിച്ച് ക്രീസിലെത്തിയ ചെന്നൈ സൂപ്പർ കിംഗ്സിന്റെ തുടക്കം മികച്ചതായിരുന്നു. ഓപ്പണർമാരായ ഷെയ്ൻ വാട്സണും (29 പന്തിൽ 31 റണ്‍സ്) ഫാഫ് ഡുപ്ലസിയും (31 പന്തിൽ 45 റണ്‍സ്) ചെന്നൈക്ക് മികച്ച അടിത്തറ പാകി. 9.5 ഓവറിൽ 79 റണ്‍സ് നേടിയശേഷമാണ് ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിഞ്ഞത്.
പുറംവേദനയെത്തുടർന്ന് എം.എസ്. ധോണി ഇല്ലാതെയാണ് ചെന്നൈ സൂപ്പർ കിംഗ്സ് ഇന്നലെ ഇറങ്ങിയത്. ധോണിക്ക് പകരം സുരേഷ് റെയ്നയാണ് ടീമിനെ നയിച്ചത്. ചെന്നൈ സൂപ്പർ കിംഗ്സിനായി 2010നുശേഷം ഇതാദ്യമായാണ് ധോണി ഇറങ്ങാതിരിക്കുന്നത്. ഐപിഎൽ ചരിത്രത്തിൽ ഇത് നാലാം തവണയാണ് ചെന്നൈക്കൊപ്പം ധോണി കളത്തിലില്ലാത്തത്.