യുവരാജ് സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്നു വിരമിച്ചു
ന്യൂഡൽഹി: യുവരാജ് സിംഗ് അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്നു വിരമിച്ചു. നീണ്ട 17 വർഷത്തെ കരിയറിനുശേഷമാണ് യുവരാജ് വിരമിക്കുന്നത്. 2000 മുതൽ 2017 വരെ യുവരാജ് ഇന്ത്യയ്ക്കായി കളിച്ചിരുന്നു. ഇന്ത്യയുടെ ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍മാരില്‍ ഒരാളായിരുന്നു യുവരാജ്. വാണിജ്യ ടൂര്‍ണമെന്‍റുകളായ കാനഡയിലെ ജിടി 20, യൂറോ ടി20 തുടങ്ങിയ ടൂര്‍ണമെന്‍റുകളില്‍ പങ്കെടുക്കാൻ യുവരാജ് ബിസിസിഐയുടെ അനുമതി തേടിയിരുന്നു.
വൈകാരികമായ പ്രസംഗത്തിലൂടെയായിരുന്നു യുവിയുടെ വിടവാങ്ങല്‍. 304 മത്സരങ്ങളില്‍ നിന്നും 8071 റണ്‍സാണ് യുവരാജിന്‍റെ സമ്പാദ്യം. ഇന്ത്യന്‍ ടീമിന്‍റെ പല ചരിത്ര നേട്ടങ്ങളിലും വലിയ പങ്ക് വഹിച്ച താരമാണ് യുവരാജ്. 2007 ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ആറ് പന്തുകളില്‍ ആറ് സിക്സറുകള്‍ പറത്തി അസാധ്യമായതെല്ലാം സാധ്യമാക്കിയ രാജകുമാരന്‍. 2011 ലോകകപ്പില്‍ ബാറ്റിങ്ങിലൂടെയും ബൌളിങ്ങിലൂടെയും തിളങ്ങി ലോകകപ്പിലെ താരമായി ഇന്ത്യക്ക് ലോകകപ്പ് നേടിക്കൊടുത്തതിലും യുവി നിലനിന്നു. ക്രിക്കറ്റാണ് തനിക്ക് എല്ലാം നേടി തന്നത്. അസാധ്യമായതെല്ലാം സാധ്യമാകുമെന്ന് പഠിപ്പിച്ചത്. 2000ത്തില്‍ കളിക്കാന്‍ അവസരം നല്‍കിയ സൌരവ് ഗാംഗുലിക്കും സുഹൃത്തും മുന്‍ ഇന്ത്യന്‍ നായകനുമായ എം.എസ് ധോണിക്കും നന്ദി അര്‍പ്പിക്കുന്നു. സച്ചിനൊപ്പം കളിക്കാന്‍ സാധിച്ചത് ഭാഗ്യമായി കണക്കാക്കുന്നു. യുവരാജ് പറഞ്ഞു.