സംസ്ഥാന ജൂനിയർ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ തൃശൂർ ഒന്നാം സ്ഥാനത്തെത്തി
തിരുവനന്തപുരം: സംസ്ഥാന ജൂനിയർ അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ ആദ്യ ദിനത്തിലെ മത്സരങ്ങൾ അവസാനിക്കുമ്പോൾ 9 സ്വർണവും 5 വെള്ളിയും മൂന്ന് വെങ്കലവും ഉൾപ്പടെ നേടി 125 പോയിന്റുമായി തൃശൂർ ഒന്നാം സ്ഥാനത്തെത്തി. ചന്ദ്രശേഖരൻ നായർ സ്റ്രേഡിയ വേദിയായ മീറ്റിൽ10 സ്വർണവും മൂന്ന് വീതം വെള്ളിയും വെങ്കലവും നേടി 114 പോയിന്റുമായി ആതിഥേയരായ തിരുവനന്തപുരമാണ് രണ്ടാം സ്ഥാനത്ത്. പാലക്കാട് ജില്ല 108 പോയിന്റുമായി മൂന്നാം സ്ഥാനത്തും 105പോയിന്റുള്ള എറണാകുളം നാലാം സ്ഥാനത്തുമാണ്. 31 ഫൈനലുകൾ പൂർത്തിയായ ഇന്നലെ അഞ്ച് റെക്കാഡുകളാണ് പിറന്നത്. ആദ്യദിനത്തിൽ 36 ഫൈനലുകൾ പൂർത്തിയായപ്പോൾ ആറ് മീറ്റ് റെക്കാഡുകളാണ് പിറന്നത്.
പെണ്‍കരുത്തിന്റെ ആധിപത്യത്തിലാണ് തൃശൂർ ആദ്യദിനം സ്വന്തമാക്കിയത്. 14 വയസിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ തൃശൂരിന്റെ ചുണക്കുട്ടികൾ 30 പോയിന്റ് സ്വന്തമാക്കിയപ്പോൾ 18 വയസിൽ താഴെയുള്ളവരുടെ വിഭാഗത്തിൽ 21 പോയിന്റുമായി ഈ രണ്ടു വിഭാഗങ്ങളിലും ഒന്നാം സ്ഥാനത്തെത്തി. 20 വയസിൽ താഴെയുള്ളവരിൽ 39 പോയിന്റും 16 വയസിൽ താഴെയുള്ളവരിൽ 15 പോയിന്റം നേടി കോട്ടയത്തിന്റെ പെണ്‍കുട്ടികളാണ് മുന്നിൽ16-ൽ താഴെ പ്രായമുള്ളവരിൽ 12 പോയിന്റുമായി തൃശൂരിന്റെ ആണ്‍കുട്ടികളാണ് ഒന്നാം സ്ഥാനത്തുള്ളത്. സ്വന്തം റിക്കാർഡ് തിരുത്തി ആൻസി കഴിഞ്ഞ വർഷം 18 വയസിൽ താഴെയുള്ള പെണ്‍കുട്ടികളുടെ വിഭാഗത്തിൽ 5.86 മീറ്റർ ദൂരം ചാടി റിക്കാർഡ് സ്വന്തമാക്കിയ തൃശൂർ നാട്ടിക ഫിഷറീസ് സ്കൂൾ വിദ്യാർഥിനി ആൻസി സോജൻ വീണ്ടും റിക്കാർഡ് തിരുത്തി. ഇന്നലെ വൈകുന്നേരം നടന്ന ലോംഗ് ജംപിൽ 5.89 മീറ്റർ ആക്കി പുതുക്കിയാണ് ആൻസി സ്വന്തം റിക്കാർഡ് തിരുത്തി എഴുതിയത്.