ഇനിയും ലോൺ അടച്ചു തീർത്തില്ല; മരടിലെ ഫ്ലാറ്റ് പൊളിക്കുന്നതിനെതിരെ സൗബിൻ
മരടിലെ ഫ്ലാറ്റ് പൊളിച്ചു നീക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിൽ പ്രതിഷേധവുമായി നടന്‍ സൗബിന്‍ ഷാഹിര്‍. ‘ഈ ഫ്ലാറ്റ് വാങ്ങുന്നതിന് മുമ്പേ ഇവിടെ താമസിക്കുന്ന സുഹ്യത്തുക്കളോടൊക്കെ അന്വേഷിച്ചിരുന്നു. വാങ്ങുന്നതിനു മുന്‍പെ ഒരു പ്രശ്നവും ഇവിടെ ഉണ്ടായിരുന്നില്ല. അതൊക്കെ കണ്ടിട്ടല്ലെ ഒരാള്‍ വീട് വാങ്ങുന്നത്. ഇനിയും കുറെ കഷ്ടപെട്ടാലെ ഇതിന്റെ ലോണ്‍ അടയ്ക്കാന്‍ പറ്റൂ.’–സൗബിന്‍ പറഞ്ഞു.‘മാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ അറിയുന്നതല്ലാതെ നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ കാര്യം കൂടെ നോക്കേണ്ടെ? ഇത്രയധികം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നതെന്നും വികാരാധീനനായി സൗബിന്‍ ചോദിച്ചു.
നടന്‍ സൗബിന്‍ ഷാഹിറും ബ്ലെസിയും ഉള്‍പ്പെടെയുള്ള ചില സിനിമാപ്രവര്‍ത്തകരും നിര്‍മ്മാണത്തില്‍ നിയമലംഘനം ആരോപിക്കപ്പെട്ട ഫ്‌ളാറ്റുകളിലെ താമസക്കാരാണ്. മേജര്‍ രവി, ആന്‍ അഗസ്റ്റിന്‍ തുടങ്ങി പ്രമുഖരും സര്‍ക്കാര്‍ നടപടിയുടെ ആഘാതത്തിലാണ്.‘നിയമനടപടികള്‍ എന്ന് പറയുമ്പൊ എന്താണ് നിയമനടപടി? അത് ആര്‍ക്കും അറിയാത്ത കാര്യമാണോ? നമ്മള്‍ ഇവിടെ താമസിക്കുമ്പൊ മിനിമം ഒരു നോട്ടീസ് എങ്കിലും തരണം. വര്‍ഷങ്ങളായി നികുതി അടയ്ക്കുന്നതല്ലേ? റജിസ്‌ട്രേഷന്‍ ഫീസ് അടച്ചതല്ലേ? നിയമം നടപ്പിലാക്കുന്നവര്‍ ഇവിടെ ജീവിക്കുന്ന ആളുകളെക്കൂടി ഒന്ന് പരിഗണിക്കണം. വെറുതെ എവിടുന്നെങ്കിലും വന്ന് ഫ്‌ളാറ്റ് വാങ്ങിയവരല്ല. ഹൈക്കോടതിയില്‍ നിന്ന് അനുകൂലമായ വിധി സമ്പാദിച്ചതിന് ശേഷം നിയമോപദേശം എടുത്തതിന് ശേഷമാണ് ഫ്‌ളാറ്റ് വാങ്ങിയത്. നമ്മളാരും പ്രകൃതിക്ക് വിരുദ്ധമായി ഒന്നും ചെയ്യുന്നവരല്ല.’– ബ്ലെസി പറയുന്നു.തീരദേശ പരിപാലന നിയമങ്ങൾ ലംഘിച്ച കൊച്ചി മരടിലെ 350 ഫ്ലാറ്റുകൾ ഈ മാസം 20നകം പൊളിച്ചുമാറ്റി റിപ്പോർട്ട് നൽകണമെന്നാണ് സംസ്ഥാന സർക്കാരിനു സുപ്രീം കോടതിയുടെ അന്ത്യശാസനം. നടപടിയുണ്ടായില്ലെങ്കിൽ 23ന് ചീഫ് സെക്രട്ടറി കോടതിയിൽ നേരിട്ടു ഹാജരാകണമെന്നാണ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് നിർദേശിച്ചത്. കോടതിയലക്ഷ്യ നടപടിയുണ്ടാകാമെന്ന മുന്നറിയിപ്പിനു മുന്നിൽ സർക്കാരും നിസഹായ അവസ്ഥയിലാണ്. നെട്ടൂർ ആൽഫ വെഞ്ചേഴ്സ് ഇരട്ട ഫ്ലാറ്റ് സമുച്ചയം, കുണ്ടന്നൂർ ഹോളി ഫെയ്ത്ത് എച്ച്ടുഒ, നെട്ടൂർ കേട്ടേഴത്ത് കടവ് ജെയ്ൻ കോറൽ കോവ്, ഗോൾഡൻ കായലോരം എന്നിങ്ങനെ അഞ്ചു ഫ്ലാറ്റ് സമുച്ചയങ്ങളാണു പൊളിക്കേണ്ടത്.