നിയമം ലംഘിക്കുന്ന അനധികൃത താമസക്കാർക്കും പ്രവാസികൾക്കുമെതിരെ ശക്തമായ നടപടി
കുവൈത്ത് സിറ്റി: അനധികൃത താമസക്കാർക്കും നിയമം ലംഘിക്കുന്ന പ്രവാസികൾക്കുമെതിരെ ശക്തമായ നടപടിയുമായി രാജ്യത്തെ ആഭ്യന്തര മന്ത്രാലയം.അനധികൃത താമസക്കാർ, നിയമ ലംഘകർ, യാചകർ എന്നിവരെ പിടികൂടി നാടുകടത്താനുള്ള ശ്രമങ്ങൾ ഉൗർജിതമാണെന്ന് ആഭ്യന്തര മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് അറബ് ദിനപത്രം റിപ്പോർട്ട് ചെയ്തു.നിയമ ലംഘനം നടത്തുന്ന പ്രവാസികൾ ജയിൽശിക്ഷ പൂർത്തിയാക്കിയാലും വിസ പുതുക്കേണ്ടതില്ലെന്നും നാടുകടത്താനുമാണ് തീരുമാനം.
നിലവിൽ രാജ്യത്ത് ലക്ഷത്തോളം അനധികൃത താമസക്കാരുണ്ടെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. ഇതിൽ 60000ത്തോളം പേർ ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ശ്രീലങ്ക, ഇൗജിപ്ത്, സിറിയ, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. വീട്ടുജോലിക്കാരും സഹായികളുമായാണ് അധികം പേരും കഴിയുന്നത്.ജനുവരിയിൽ കുവൈത്ത് അധികൃതർ പ്രഖ്യാപിച്ച പൊതുമാപ്പ് ഇന്ത്യക്കാരടക്കം ആയിരക്കണക്കിന് അനധികൃത താമസക്കാർ ഉപയോഗപ്പെടുത്തിയിരുന്നു.ആദ്യം ജനുവരി 29 മുതൽ ഫെബ്രുവരി 22 വരെയായിരുന്നുവെങ്കിലും പിന്നീട് രണ്ടുമാസം കൂടി നീട്ടി നൽകുകയായിരുന്നു.
നിയമ ലംഘന കേസുകളിൽ ഉൾപ്പെട്ട പ്രവാസികളുടെ പട്ടിക തയാറാക്കി അവരെ അറസ്റ്റ് ചെയ്യാനും തടവുശിക്ഷ അനുഭവിച്ചുകഴിഞ്ഞ് നാടുകടത്താനുമാണ് തീരുമാനം.വിദേശികളും യാചകരും ഫാമിലി വിസിറ്റ്, ടൂറിസ്റ്റ് വിസകളിൽ കുവൈത്തിലേക്ക് എത്തി അനധികൃതമായി ജോലിയിൽ കയറുന്നത് തടയാനും നടപടി സ്വീകരിക്കുന്നുണ്ട്.