1,991 രൂപയ്ക്ക് വിമാന ടിക്കറ്റ്, യാത്രികര്‍ക്ക് പുതിയൊരു എയര്‍ലൈന്‍ കൂടി
ഇന്ത്യയിലെ വിമാനയാത്രികര്‍ക്ക് പുതിയൊരു എയര്‍ലൈന്‍ കൂടി, FLY91. തുടക്കകാല ഓഫറായി വെറും 1,991 രൂപക്കാണ് ഫ്‌ളൈ 91 വിമാന ടിക്കറ്റുകള്‍ വാഗ്ദാനം ചെയ്യുന്നത്. മാര്‍ച്ച് 18 ന് ഗോവയിലെ മനോഹര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ബെംഗളൂരുവിലെ കെംപഗൗഡ രാജ്യാന്തര വിമാനത്തവാളത്തിലേക്ക് രാവിലെ 07.55നായിരുന്നു ആദ്യ യാത്ര. പ്രധാന നഗരങ്ങള്‍ക്കൊപ്പം ടയര്‍ 2 ടയര്‍ 3 നഗരങ്ങളിലേക്കു കൂടി സര്‍വീസുകള്‍ നടത്താനാണ് ഫ്‌ളൈ 91 ന്റെ ലക്ഷ്യം.
രണ്ട് വിമാന സര്‍വീസുകളാണ് ആദ്യ ദിനം ഫ്‌ളൈ 91 നടത്തിയത്. ബെംഗളൂരുവില്‍ നിന്നും സിന്ധുദുര്‍ഗിലേക്കായിരുന്നു രണ്ടാമത്തെ വിമാനം. ആദ്യഘട്ടത്തില്‍ ഗോവ, ഹൈദരാബാദ്, ബെംഗളൂരു, സിന്ധുദുര്‍ഗ് എന്നീ നഗരങ്ങളിലേക്കായിരിക്കും ഫ്‌ളൈ 91 സര്‍വീസ് നടത്തുക. അഗത്തി, ജല്‍ഗോണ്‍, പൂനെ എന്നിവിടങ്ങളിലേക്ക് ഏപ്രിലോടെ സര്‍വീസുകള്‍ ആരംഭിക്കും. വിമാനയാത്ര സാധാരണക്കാരിലേക്കു കൂടി എത്തിക്കുകയെന്ന ലക്ഷ്യത്തിലാണ് ഫ്‌ളൈ 91 പ്രവര്‍ത്തിക്കുകയെന്ന് ഇനോഗ്രല്‍ ഓഫര്‍ പ്രഖ്യാപിച്ചുകൊണ്ട് കമ്പനി എംഡിയും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ മനോജ് ചാക്കോ പറഞ്ഞു.
പ്രധാന കേന്ദ്രങ്ങള്‍ക്കിടയില്‍ കൃത്യമായ ഇടവേളയില്‍ വിമാന സര്‍വീസ് നടത്താന്‍ ഫ്‌ളൈറ്റ് 91ന് പദ്ധതിയുണ്ട്. ഗോവയ്ക്കും ബെംഗളൂരുവിനുമിടയില്‍ തിങ്കള്‍, വെള്ളി, ശനി എന്നീ ദിവസങ്ങളില്‍ വിമാന സര്‍വീസുകളുണ്ടാവും. സമാനമായ രീതിയില്‍ ബെംഗളൂരുവിനും സിന്ധുദുര്‍ഗിനുമിടയിലും ഫ്‌ളൈറ്റ് 91 സര്‍വീസുകള്‍ പ്രതീക്ഷിക്കാം. ആഴ്ചയില്‍ രണ്ടു തവണ വീതമായിരിക്കും ഗോവയ്ക്കും ഹൈദരാബാദിനും ഇടയിലും സിന്ധുദുര്‍ഗിനും ഹൈദരാബാദിനും ഇടയിലും വിമാന സര്‍വീസുകള്‍ ഉണ്ടാവുക.
രണ്ട് എടിആര്‍ 72-600 വിമാനങ്ങളാണ് തുടക്കത്തില്‍ ഫ്‌ളൈ 91നു വേണ്ടി വിമാന സര്‍വീസുകള്‍ നടത്തുക. വരും മാസങ്ങളില്‍ നാലു വിമാനങ്ങള്‍ കൂടി എത്തുന്നതോടെ ഫ്‌ളൈ 91 കൂടുതല്‍ സജീവമാവും. സര്‍ക്കാരിന്റെ റീജിയണല്‍ കണക്ടിവിറ്റി സ്‌കീമായ UDAN പ്രോത്സാഹിപ്പിക്കുന്നതാണ് ഫ്‌ളൈ 91 ശ്രമങ്ങള്‍. ഗോവ, ഹൈദരാബാദ്, പൂനെ, സിന്ധുദുര്‍ഗ്, ജല്‍ഗോണ്‍, നന്ദേദ്, അഗത്തി എന്നിങ്ങനെയുള്ള നഗരങ്ങളിലേക്കുള്ള വിമാന സര്‍വീസുകള്‍ സഞ്ചാരികള്‍ക്കും ഗുണം ചെയ്യും.
പത്തുവര്‍ഷം കണ്ട സ്വപ്‌നം
ഫ്‌ളൈ 91 സ്ഥാപകന്‍ മനോജ് ചാക്കോക്ക് ഇത് പത്തു വര്‍ഷത്തിലേറെയായി കണ്ട സ്വപ്‌നം സാക്ഷാത്ക്കരിച്ച നിമിഷമാണ്. ഇരുന്നൂറിലേറെ നിക്ഷേപകരെയാണ് മനോജ് ചാക്കോ ഇക്കാലത്തിനിടയില്‍ തന്റെ സ്വപ്‌ന പദ്ധതിയുമായി സമീപിച്ചത്. കിങ്ഫിഷര്‍ എയര്‍ലൈന്‍സിന്റെ സ്ഥാപക ടീമില്‍ അംഗമായിരുന്നുവെന്നത് ഒരു പക്ഷേ ചാക്കോക്ക് തിരിച്ചടിയായെന്നു വേണം കരുതാന്‍. കടം കയറി പൂട്ടിപോയ ഒരു എയര്‍ലൈന്‍ കമ്പനിയുടെ തലപ്പത്തുണ്ടായിരുന്നയാള്‍ വീണ്ടും വ്യോമയാന കമ്പനിയെന്ന ആശയവുമായി എത്തിയപ്പോള്‍ ഭൂരിഭാഗം പേരും നിക്ഷേപത്തിനു തയ്യാറായില്ല.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.