പുതിയ ന്യൂനമർദം നാളെ മുതൽ; തീവ്രത കുറവായിരിക്കുമെന്ന് ഒമാൻ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
മസ്കത്ത്: ഏപ്രിൽ 23മുതൽ 25വരെ രാജ്യത്തെ ബാധിക്കുന്ന പുതിയ ന്യൂനമർദത്തിന് തീവ്രത കുറവായിരിക്കുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെക്കൻ ഇറാനിൽനിന്നുള്ള ന്യൂനമർദം ഒമാന്റെ വടക്കൻ ഗവർണറേറ്റുകളായ ബുറൈമി, ദാഖിലിയ, ബാത്തിന, ശർഖിയ ഗവർണറേറ്റുകളെയാണ് കൂടുതൽ ബാധിക്കുക. വിവിധ ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴ ലഭിച്ചേക്കും. അടുത്ത രണ്ട് ദിവസങ്ങളിൽ ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.അതേസമയം, കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ നാശം വിതച്ച വടക്കൻ ഗവർണറേറ്റിലെ ജനജീവിതം സാധാരണ നിലയിലാക്കാനായുള്ള ശ്രമങ്ങൾ തുടരുകയാണ് വിവിധ യൂണിറ്റുകളിൽ നിന്നുള്ള സൈനിക സംഘങ്ങൾ രാപകലില്ലാതെ പ്രവർത്തിക്കുന്നുണ്ട്. ഒമാനിലെ റോയൽ ആർമിയുടെ ഡെസേർട്ട് ബറ്റാലിയൻ മുദൈബിയിലെ വിലായത്തിന് കുടിവെള്ളം വിതരണം ചെയ്തു.
തകർന്ന റോഡുകൾ അറ്റകുറ്റപ്പണി നടത്തി പലയിടത്തും ഗതാഗതത്തിന് തുറന്നുകൊടുത്തു. ദിമാ വത്തയാൻ, അൽഖാബിൽ, വാദി ബാനി ഖാലിദ് എന്നീ വിലായത്തുകളിലെ വിവിധ ഇടങ്ങളിലായി അടിഞ്ഞുകൂടിയിരിക്കുന്ന ചളിയും റോഡുകളിലെ തടസ്സങ്ങളും നീക്കി. വിവിധ സന്നദ്ധ പ്രവർത്തകരും ഔദ്യോഗിക സംവിധാനങ്ങളുമായി കൈകോർക്കുന്നുണ്ട്. വടക്കൻ ബാത്തിനയിലെ തകർന്ന റോഡുകളുടെ അറ്റകുറ്റപ്പണിക്കായി പ്രതിരോധ മന്ത്രാലയത്തിന്റെ എൻജിനീയറിങ് സേവനങ്ങളും മറ്റു സർക്കാർ സ്ഥാപനങ്ങളും പിന്തുണയുമായി രംഗത്തുണ്ട്. ഖാബൂറ, സഹം വിലായത്തുകളിലെ നിരവധി ഗ്രാമങ്ങളിൽ മൊബൈൽ വാട്ടർ പമ്പുകൾ, ജലഗതാഗത ടാങ്കുകൾ, കെട്ടിനിൽക്കുന്ന വെള്ളം നിക്കൽ തുടങ്ങിയ സേവനങ്ങൾ നൽകി ഗവർണറേറ്റിൽ അടിസ്ഥാന സൗകര്യങ്ങൾ പുനഃസ്ഥാപിക്കുന്നതിനുള്ള പിന്തുണ എൻജിയറിങ് സർവിസ് ടീമുകൾ നൽകുന്നുണ്ട്. റോയൽ ഒമാൻ നേവി, സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി, റോയൽ ഒമാൻ പൊലീസ്, വിവിധ മുനിസിപ്പാലിറ്റികൾ തുടങ്ങിയവയുടെ ഏകോപനത്തിൽ സന്നദ്ധ പ്രവർത്തകരും ചേർന്നാണ് ദുരിതാശ്വാസ-ശുചീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. കനത്തമഴയിൽ രാജ്യത്ത് 21 പേരുടെ ജീവനാണ് പൊലിഞ്ഞത്.
ഇവയിൽ പകുതിപേരും കുട്ടികളാണെന്നതാണ് ഏറെ സങ്കടകരം. കണ്ടെത്താനാകാത്ത മറ്റ് രണ്ടുപേർക്കായി തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.