നവദമ്പതികളുടെ കൊലപാതകം: പ്രതി അറസ്റ്റിൽ
മാനന്തവാടി: യുവദമ്പതികളെ കിടപ്പുമുറിയില്‍ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വയനാട് കണ്ടത്തുവയല്‍ പുരിഞ്ഞി വാഴയില്‍ ഉമര്‍(26), ഭാര്യ ഫാത്തിമ(19) എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കുറ്റ്യാടി തൊട്ടില് പാലം കലമാട്ടമ്മല്‍ മരുതോരമല്‍ വിശ്വന് എന്ന വിശ്വനാഥന് (42) ആണ് അറസ്റ്റിലായത്.
സംഭവം നടന്ന് രണ്ടര മാസത്തിന് ശേഷമാണ് കേസിൽ അറസ്റ്റുണ്ടാകുന്നത്. മോഷണത്തിന് വേണ്ടിയാണ് ഇയാൾ കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.മൂന്ന് ദിവസം മുൻപാണ് വിശ്വനാഥനെ പോലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്. പിന്നീടിയാളെ വിട്ടയച്ചു. പോലീസ് രണ്ടാമതും ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയപ്പോഴാണ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊല്ലപ്പെട്ട ഫാത്തിമയുടെ കാണാതായ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചതെന്നാണ് വിവരം.
ജൂലൈ ആറിനായിരുന്നു കണ്ടത്തുവയൽ പൂരിഞ്ഞിയിൽ വാഴയിൽ ഉമർ ഭാര്യ ഫാത്തിമ എന്നിവരെ കിടപ്പുമുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കൊലപാതകം നടക്കുന്നതിന് മൂന്ന് മാസം മുൻപാണ് ഇവരുടെ വിവാഹം നടന്നത്. ഫാത്തിമ അണിഞ്ഞിരുന്ന ആഭരണങ്ങൾ ഉൾപ്പടെ 10 പവനോളം സ്വർണം നഷ്ടപ്പെട്ടതാണ് കൊലപാതകങ്ങൾ മോഷണശ്രമത്തിനിടെയാണെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്. എങ്കിലും ആദ്യഘട്ടത്തിൽ പ്രതിയെക്കുറിച്ച് പോലീസിന് സൂചനയൊന്നും ലഭിച്ചിരുന്നില്ല.
വീട്ടിലെ കിടപ്പുമുറിയിലാണ് ദന്പതികളെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടത്. കട്ടിലിലിലായിരുന്നു രണ്ട് മൃതദേഹങ്ങളും. ദന്പതികളുടെ തലയിലും കഴുത്തിലുമാണ് ആഴത്തിലുള്ള വെട്ടേറ്റത്. ഉമ്മറും ഭാര്യയും മാത്രമാണ് സംഭവ രാത്രി വീട്ടിലുണ്ടായിരുന്നത്. തൊട്ടടുത്ത വീട്ടിൽ താമസിക്കുന്ന മാതാവ് ആയിഷ രാവിലെ എട്ടോടെ ഉമ്മറിന്റെ വീട്ടിലെത്തിയപ്പോൾ അടുക്കളവാതിൽ തുറന്ന നിലയിലായിരുന്നു. അകത്തുകയറി കിടപ്പുമുറിയിൽ നോക്കിയപ്പോഴാണ് ഇരുവരേയും കൊല്ലപ്പെട്ട നിലയിൽ കണ്ടത്. മുറിയിൽ രക്തം തളംകെട്ടിയ നിലയിലായിരുന്നു. അടുക്കള ഭാഗത്തും തൊട്ടുത്ത കുളിമുറിക്കു പരിസരത്തും മുളകുപൊടിയും വിതറിയിരുന്നു.
മാനന്തവാടി ഡിവൈഎസ്പി കെ. ദേവസ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിച്ചത്. ഇരട്ടക്കൊലപാതകത്തിന് പിന്നിലുള്ള പ്രതിയെ അന്വേഷിച്ച് പോയ പോലീസിന് മറ്റ് 27 മോഷണക്കേസുകൾ തെളിയിക്കാൻ കഴിഞ്ഞുവെന്നതും ശ്രദ്ധേയമാണ്. രണ്ട് മാസത്തിലേറെയായിട്ടും പ്രതിയെക്കുറിച്ച് വിവരമൊന്നും അന്വേഷണ സംഘത്തിന് കണ്ടെത്താൻ കഴിയാതിരുന്നതിനാൽ കേസ് ക്രൈംബ്രാഞ്ചിന് വിടണമെന്ന ആവശ്യമുയർന്നിരുന്നു.