ബംഗ്ലാദേശിന് 21 റണ്‍സ് ജയം
ലണ്ടൻ: വെസ്റ്റ് ഇൻഡീസ് പാക്കിസ്ഥാനെയും ന്യൂസിലൻഡ് ശ്രീലങ്കയെയും ഓസ്ട്രേലിയ അഫ്ഗാനിസ്ഥാനെയും വരിഞ്ഞു മുറുക്കിയതിന്റെ ഓർമയിൽ ബംഗ്ലാദേശിനെതിരേ ദക്ഷിണാഫ്രിക്ക ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ, ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് നേടിയ 311നും കടന്ന് ബംഗ്ല കടുവകൾ 330ൽ എത്തിയപ്പോൾ ഫാഫ് ഡുപ്ലസിയും കൂട്ടരും തലയിൽ കൈവച്ചു. അവരുടെ മറുപടി എട്ട് വിക്കറ്റ് നഷ്ടത്തിൽ 309ൽ അവസാനിച്ചു, ബംഗ്ലാദേശിന് 21 റണ്‍സ് ജയം. രണ്ടാം തോൽവിയോടെ നാണക്കേടിന്റെ പടുകുഴിയിലായി ദക്ഷിണാഫ്രിക്ക. ആദ്യ വിക്കറ്റിൽ തമിം ഇഖ്ബാലും (16 റണ്‍സ്) സൗമ്യ സർക്കാരും (42 റണ്‍സ്) ചേർന്ന് 8.2 ഓവറിൽ 60 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. മൂന്നാം വിക്കറ്റിൽ മുഷ്ഫിക്കർ റഹീമും (78 റണ്‍സ്) ഷക്കീബ് അൽ ഹസനും (75 റണ്‍സ്) ചേർന്ന് 142 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയതാണ് കടുവകളുടെ ഇന്നിംഗ്സിനു കരുത്തേകിയത്. ആറാം വിക്കറ്റിൽ മുഹമ്മദുള്ളയും (46 നോട്ടൗട്ട്) മൊസാഡക് ഹുസൈനും (26 റണ്‍സ്) ചേർന്ന് 41 പന്തിൽ 66 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കിയതോടെ ബംഗ്ലാദേശ് 300 കടന്ന് മുന്നേറി.
ജയിക്കാൻ ഓവറിൽ 6.62 റണ്‍സ് ശരാശരിയിൽ റണ്‍സ് വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്കയുടെ തുടക്കം പതുക്കെയായിരുന്നു. 9.4 ഓവറിൽ ആദ്യ വിക്കറ്റ് നഷ്ടപ്പെടുന്പോൾ ആഫ്രിക്കൻ സംഘത്തിന്റെ സ്കോർബോർഡിലുണ്ടായിരുന്നത് 49 റണ്‍സ്. ഇല്ലാത്ത റണ്ണിനായുള്ള ശ്രമത്തിനിടെ ക്വിന്റണ്‍ ഡി കോക്ക് (23 റണ്‍സ്) റണ്ണൗട്ടാകുകയായിരുന്നു. ഡുപ്ലസിയും (62 റണ്‍സ്) വാൻഡർ ഡസനും (41 റണ്‍സ്) ഡുമിനിയും (45 റണ്‍സ്), മില്ലറും (38 റണ്‍സ്) പൊരുതി നോക്കിയെങ്കിലും വിധി മാറ്റിയെഴുതാൻ പ്രോറ്റിയസിനു സാധിച്ചില്ല.