ജോലിക്കിടെ സ്കഫോൾഡിങ്ങിൽ നിന്ന് വീഴ്ച, തൊഴിലുടമയുടെ ചതിയിൽ ജയിൽ ശിക്ഷ മലയാളി എൻജിനീയറുടെ പ്രവാസ ജീവിതം
അജ്മാൻ ∙ കഴിഞ്ഞ എട്ടു മാസമായി വീൽചെയറിൽ ജീവിതം തള്ളി നീക്കിയ മലയാളി യുവാവ് നാലു വർഷത്തിന് ശേഷം നാട്ടിലേക്കു യാത്ര തിരിക്കുന്നു. ജോലിക്കിടെ സ്കഫോൾഡിങ്ങിൽ നിന്ന് വീണ് ഇടതുകാലിന് ബലക്ഷയയമുണ്ടാവുകയും തൊഴിൽ നഷ്ടപ്പെട്ടതോടെ മുഴുപ്പട്ടിണിയിലാവുകയും തൊഴിലുടമ ചതിച്ചതിനെ തുടർന്ന് 8 മാസത്തെ ജയിൽ വാസം അനുഭവിക്കുകയും ചെയ്ത, ഇലക്ട്രോണിക് എൻജിനീയറിങ്ങിൽ ഡിപ്ലോമയുള്ള തിരുവനന്തപുരം ഭരതന്നൂർ സ്വദേശി രാജേഷ് നായരാണ് (40) സാമൂഹിക പ്രവർത്തകരുടേയും നിയമവിദഗ്ധരുടെയും സഹായത്തോടെ പ്രശ്നങ്ങളിൽ നിന്നെല്ലാം മോചനം നേടി നാട്ടിലേയ്ക്ക് തിരിക്കുന്നത്. പറക്കമുറ്റാത്ത മക്കളുടെ അടുത്ത് എത്രയും പെട്ടെന്ന് എത്തി അവർക്ക് തണലേകുക– ഇതാണ് കഴിഞ്ഞ 17 വർഷമായി യുഎഇയിൽ ജോലി ചെയ്ത ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ ഏക ലക്ഷ്യം.
അജ്മാനിലെ വികാസ് കൾചറൽ സെന്റർ(വിസിസി) ഭാരവാഹികളായ ഹരി, ഗിരീഷ്, വിനോദ് എന്നിവരുടെ പിന്തുണയോടെ യുഎഇയിലെ പ്രമുഖ അഭിഭാഷക പ്രീതാ ശ്രീറാം മാധവ് നടത്തിയ പ്രയത്നമാണ് രാജേഷിനെ നാട്ടിലെത്തിക്കാനുള്ള അനുമതി ലഭിച്ചതിന് പിന്നിൽ. വീസ കാലാവധി കഴിഞ്ഞതിനുള്ള പിഴ ഒഴിവാക്കുകയും കേസുകളിൽ നിന്ന് അധികൃതർ മുക്തരാക്കുകയും ചെയ്തു. ഔട്ട് പാസ് ലഭിച്ചു കഴിഞ്ഞാലുടൻ ഇദ്ദേഹം നാട്ടിലേക്കു പറക്കും.
∙ പ്രവാസ ജീവിതം സംഭവബഹുലം
സംഭവ ബഹുലമാണ് രാജേഷിന്റെ പ്രവാസ ജീവിതം. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ നിന്ന് ഇലക്ട്രോണിക് എൻജിനീയറിങ്ങിൽ ഡിപ്ലോമ നേടിയ ശേഷം 1999ൽ ഹോട്ടൽ മാനേജ്മെന്റിൽ ബിരുദവും നേടി. ഇന്ത്യൻ നാവിക സേനയ്ക്ക് വേണ്ടി പ്രവർത്തിക്കുന്ന കമ്പനിയുടെ ഭാഗമായി നേവൽ ഒാഫീസേഴ്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ 3 വർഷം ജോലി ചെയ്തു. 2006ലാണ് യുഎഇയിലെത്തിയത്. ദുബായിലെ ഒരു ഫയർ ആൻഡ് സേഫ്റ്റി കമ്പനിയിൽ ജോലി ലഭിച്ചു. വൈകാതെ വിവാഹിതനായി. 2 മക്കളും ജനിച്ചു. ഇതിനിടെ സിവിൽ ഡിഫൻസിന്റെ അപ്രൂവൽ കാർഡും സ്വന്തമാക്കി. ജീവിതം സന്തോഷകരമായി മുന്നോട്ടുപോകുന്നതിനിടെയായിരുന്നു എല്ലാം തകിടം മറിഞ്ഞത്.
∙ കോവിഡ്19 ദുരന്തത്തിനിടെ വീഴ്ച
നാട്ടിൽ വാർഷികാവധിക്ക് പോയി കോവിഡ്19ന് തൊട്ടു മുൻപ് യുഎഇയില്‍ തിരിച്ചെത്തിയ ശേഷയിരുന്നു കാര്യങ്ങളെല്ലാം കൈവിട്ടുപോയ സംഭവങ്ങൾ അരങ്ങേറുന്നത്. ലോകം കോവിഡ് മുക്തമായ ശേഷം ദുബായിലെ ഒരു ഇൗജിപ്ഷ്യൻ കമ്പനിയിൽ മികച്ച ശമ്പളത്തിന് എൻജിനീയറായി ജോലി ലഭിച്ചപ്പോൾ അങ്ങോട്ട് മാറാൻ തീരുമാനിച്ചു. വീസ പതിക്കാൻ പാസ്പോർട്ട് കൈമാറുകയും ചെയ്തു. എന്നാൽ, ഏതോ 2 കേസുകളിൽപ്പെട്ട തൊഴിലുടമ ജാമ്യത്തിന് രാജേഷിന്റെ പാസ്പോർട്ടാണ് കോടതിയിൽ നൽകിയത്. വൈകാതെ എടുത്തു തരാമെന്നായിരുന്നു വാഗ്ദാനം. ദുബായ് ഹിൽസ് മാളില്‍ സ്കഫോൾഡിങ്ങിൽ നിന്ന് ജോലി ചെയ്യവേ 2 മീറ്റർ ഉയരത്തിൽ നിന്ന് താഴെ വീണു. ഉടൻ റാഷിദ് ആശുപത്രിയിലെത്തിച്ചെങ്കിലും കാലിന് ബലക്ഷയമുണ്ടായി, നടക്കാനോ എണീറ്റ് നിൽക്കാനോ സാധിച്ചില്ല. അതേസമയം, ആശുപത്രിയിലെത്തിച്ച ശേഷം തൊഴിലുടമ തിരിഞ്ഞുനോക്കിയതുമില്ല. മാത്രമല്ല, പുതിയ ജോലിയും വീസയുമെല്ലാം സ്വപ്നം മാത്രമായി.
∙ റാഷിദിയ്യ പൊലീസിന് ഒരു കൈയ്യടി
റാഷിദിയ്യ പൊലീസ് സ്റ്റേഷനിലായിരുന്നു ഇൗജിപ്ഷ്യൻ തൊഴിലുടമ കാരണം രാജേഷിന്റെ പേരിൽ ചുമത്തപ്പെട്ട കേസ് ഉണ്ടായിരുന്നത്. രാജേഷിന്റെ ജീവിത കഥ വ്യക്തമായി പൊലീസിനെ പറഞ്ഞ് മനസിലാക്കിയതോടെ അവർ പരാതി പിൻവലിക്കുകയും രാജേഷിനെ ജയിൽ മോചിതനാക്കുകയും ചെയ്തു. കൂടാതെ, ഇൗജിപ്ഷ്യന്റെ പേരിലേയ്ക്ക് തന്നെ കേസുകൾ മാറ്റുകയുമുണ്ടായി. ഇവിടുത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ നന്മയും ദയാവായ്പും എത്ര അഭിനന്ദിച്ചാലും മതിയാകില്ലെന്ന് അഡ്വ.പ്രീത പറയുന്നു. കാര്യങ്ങളെല്ലാം മനസിലാക്കിയ പൊലീസ് ഉദ്യോഗസ്ഥർ രാജേഷിന് നാട്ടിലേയ്ക്ക് പോകാനുള്ള വഴിയൊരുക്കിക്കൊടുക്കാനും മുന്നിൽ നിന്നു.
ഗൾഫിലെ പ്രധാന വാർത്തകൾ വാട്സാപ്പിൽ ലഭിക്കുവാൻ താഴെ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത് പേര് അയക്കുകലിങ്ക് ക്ലിക്ക് ചെയ്യുക , ഫേസ്ബുക്കിൽ ലഭിക്കുവാൻ ഇ ലിങ്ക് ക്ലിക്ക് ചെയ്യുക.